പിണറായി മന്ത്രിസഭയിൽ അഴിച്ച് പണിക്ക് സാധ്യത, പ്രമുഖർ പുറത്തേക്ക്, കടകംപള്ളി സുരേന്ദ്രനും?
തിരുവനന്തപുരം: പിണറായി വിജയന് മന്ത്രിസഭയില്‍ വന്‍ അഴിച്ച് പണിക്ക് സാധ്യത. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്, ടൂറിസം മന്ത്രി എസി മൊയ്തീന്, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കും എന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പകരം യുവഎംഎല്‍എമാര്‍ അടക്കമുളള പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കാനാണ് സാധ്യത.
പിണറായി വിജയന് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ 17 മാസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ടിപി രാമകൃഷ്ണനേയും എസി മൊയ്തീനേയും സര്‍ക്കാരില്‍ നിന്ന് നീക്കുന്നത് എന്നാണ് സൂചന.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്, ധനമന്ത്രി ടിഎം തോമസ് ഐസക്, വൈദ്യുതി മന്ത്രി എംഎം മണി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് എന്നിവര്‍ തല്‍സ്ഥാനങ്ങളില്‍ തന്നെ തുടരും. യുവഎംഎല്‍എമാരായ എം സ്വരാജ്, എഎന്‍ ഷംസീര്‍ എന്നിവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ക്കാരിലെ രണ്ട് വനിതാ മന്ത്രിമാരായ കെകെ ശൈലജയും മേഴ്സിക്കുട്ടിയമ്മയും മന്ത്രിസഭയില്‍ തുടരും. ഇവരെ കൂടാതെ മൂന്നാമത്തെ വനിതാ മന്ത്രിയായി ഐഷ പോറ്റിയേയും ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്. ശബരിമല വിഷയത്തോടെ സര്‍ക്കാരില്‍ നിന്നും അകന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന് മന്ത്രിസഭയിലേക്ക് എത്താനും സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കറാകാനും സാധ്യത ഉണ്ടെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.