എൻഎസ്എസിന് പിണറായിയുടെ ചെക്ക്, വെള്ളപ്പള്ളിയുടെ വീട്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
ചേര്‍ത്തല: ബിജെപിക്കും എന്‍എസ്എസിനും വെളളാപ്പളളി നടേശനിലൂടെ മറുപടി നല്‍കാനുളള നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയും നാല് മന്ത്രിമാരും കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സര്‍ക്കാര്‍ അനുവദിച്ച പില്‍ഗ്രിം-ടൂറിസം സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കാനാണ് മുഖ്യമന്ത്രി എത്തിയത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. 5 മിനുറ്റോളം മാത്രമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടില്‍ ചെലവഴിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഈ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് ഉളളത്.

ശബരിമല വിഷയത്തോടെ സമദൂരം വിട്ട് ബിജെപിയോട് അടുത്തിരിക്കുകയാണ് എന്‍എസ്എസ്. എന്‍എസിഎസിന്റെ കാല് പിടിക്കില്ലെന്ന് സിപിഎം വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് എസ്എന്‍ഡിപിയെ ഇടതുപക്ഷത്തിനൊപ്പം നിര്‍ത്താന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നത്. ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ അടക്കം വെള്ളാപ്പള്ളി പങ്കെടുത്തിരുന്നു.
ബിഡിജെസ് ബിജെപിക്ക് ഒപ്പമാണെങ്കിലും എസ്എന്‍ഡിപിയെ ഇടത് പക്ഷത്ത് നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടിയാണ് കണിച്ച് കുളങ്ങര ക്ഷേത്രത്തിന് വേണ്ടി സര്‍ക്കാര്‍ ബജറ്റില്‍ പണം വകയിരുത്തിയത്. മൂന്ന് കോടി രൂപ ചെലവിലാണ് പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. ആരാധനാലയങ്ങള്‍ക്ക് സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയില്‍ നിന്നും കണിച്ചുകുളങ്ങര ക്ഷേത്രത്തെ ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications