അയോധ്യ കേസ്: വിധി എന്തുതന്നെയായാലും സംയമനത്തോടെ പ്രതികരിക്കണം: പിണറായി വിജയൻ
തിരുവനന്തപുരം: അയോധ്യാ കേസിൽ സുപ്രീം കോടതി സംബന്ധിച്ച് ജനങ്ങളോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യാ കേസിൽ സുപ്രീം കോടതി വിധി എന്തുതന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങൾ മാത്രമേ കേരളത്തിലുണ്ടാവൂ എന്ന് ഉറപ്പുവരുത്തണമെന്നാണ് മുഖ്യമന്ത്രി നിർദേശിക്കുന്നത്. ബാബറി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം പ്രതികരിച്ചത് മാതൃകാപരമായാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാനത്തോടെയുള്ള അന്നത്തെ പ്രതികരണമെന്നും വിധി ഒരു തരത്തിലുള്ള വിദ്വേഷത്തിന് കാരണമാകരുതെന്നും മുഖ്യമന്ത്രി പറയുന്നു. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലും ഐക്യബോധത്താലുമാവണം നാം നയിക്കപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം.
വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അയോധ്യ വിധി കണക്കിലെടുത്ത് എസ്പിമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഗവർണറുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഉപയോഗത്തിനും പോലീസ് കർശന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.












Click it and Unblock the Notifications