'മുണ്ടിന്‍റെ കോന്തലക്കല്‍ കെട്ടിയിടാന്‍ പറ്റുന്നവരല്ല ജനങ്ങള്‍; വിഷ വിത്തുകള്‍ ഈ മണ്ണില്‍ വിടരില്ല'
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇടത് മുന്നേറ്റമെന്ന് പിണറായി വിജയന്‍. എല്‍ഡിഎഫിന്‍റെ ജനകീയ അടിത്തറയും ജനപിന്തുണയും വര്‍ധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന പാലായടക്കം കണക്കിലെടുക്കുമ്പോള്‍ ആറില്‍ ഒരിടത്ത് മാത്രമായിരുന്നു എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നത്. ബാക്കി എല്ലായിടവും യുഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ചു പോന്നിരുന്ന മണ്ഡലങ്ങളായിരുന്നു. ഇതില്‍ യുഡിഎഫ് മികച്ച ആത്മവിശ്വാസത്തിലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് കൊടുങ്കാറ്റിലും ഉലയാത്ത മണ്ഡലങ്ങളാണ് ഇവയെന്നായിരുന്നു യുഡിഎഫിന്‍റെ അവകാശ വാദം. എന്നാല്‍ പാലായടക്കം ആറില്‍ മൂന്നിടത്ത് എല്‍ഡിഎഫ് ജയിച്ചിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ വസ്തുത. സീറ്റിങ് സീറ്റായ അരൂരില്‍ പരാജയപ്പെട്ടെങ്കിലും 2016 ല്‍ അധികാരത്തില്‍ വരുമ്പോഴുണ്ടായ 91 അംഗങ്ങളില്‍ നിന്ന് 93 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചു
എല്ലാ ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കിയാലും എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചു. എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന ഉറച്ച പിന്തുണയാണ് ഇതെന്നാണ് മനസ്സിലാക്കാന്‍ കഴിയുക. യാതൊരു വിധ ജാതിമത സങ്കുചിത ശക്തികള്‍ക്ക് നമ്മുടെ സംസ്ഥാനത്ത് വേരോട്ടമില്ലെന്നും ആ ശക്തികള്‍ക്ക് മീതെ മതനിരപേക്ഷ ശക്തികള്‍ വന്‍ വിജയം നേടുന്നെന്നുമാണ് ഈ തിരഞ്ഞെടുപ്പ് കാണിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.
വിഷവിത്തുകള്‍ ഈ മണ്ണില്‍ വിടരില്ല
വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിടരില്ല എന്നും ഈ തിരഞ്ഞെടുപ്പ് തെളിയിക്കുകയാണ്. ഈ അഞ്ച് മണ്ഡലങ്ങളിലും പാലാ ആവര്‍ത്തിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് തന്നെയാണ് തെളിഞ്ഞിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് നേടിയ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ഭാവി എന്താകും എന്നതിന്‍റെ ദിശാ സൂചകമായി മാറുകയാണ്.
വട്ടിയൂര്‍ക്കാവിലെ വിജയം
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി മൂന്നാമതായ മണ്ഡലമാണ് ഇത്. ഇവിടെയാണ് ആരേയും ആശ്ചര്യപ്പെടുത്തുന്ന കുതിപ്പ് നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരിക്കുന്നത്. യുഡിഎഫ്, ബിജെപി ശക്തി കേന്ദ്രങ്ങള്‍ വട്ടിയൂര്‍ക്കാവിലുണ്ട്. അവിടെയെല്ലാം നല്ല ലീഡ് നേടിയാണ് വികെ പ്രശാന്ത് മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍ യുവജനങ്ങളുടെ ഇടപെടല്‍ ശ്രദ്ധേയമാണ്.
കഴിഞ്ഞ തവണ
കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ എല്‍ഡിഎഫുമായി ഉണ്ടായിരുന്നു വോട്ട് വ്യത്യാസം പതിനായിരത്തിലേറെയായിരുന്നു. ഇപ്പോള്‍ അതിനെ മറികടന്ന് 14465 വോട്ടിന്‍റെ ഭൂരിപക്ഷം നേടാന്‍ സാധിച്ചിരിക്കുന്നു. ഇത് തന്നെയാണ് കോന്നിയിലും സംഭവിച്ചത്. അടൂര്‍ പ്രകാശ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തില്‍ ജനീഷ് കുമാര്‍ ഒമ്പതിനായിരത്തിലേറെ വോട്ടുകള്‍ നേടി വിജയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയുടെ അവകാശവാദം
ബിജെപി ഇവിടെ വലിയ നേട്ടമുണ്ടാക്കുമെന്നായിരുന്നു പറഞ്ഞത്. ചില സീറ്റുകള്‍ നേടുമെന്നും അവര്‍ അവകാശവാദം ഉന്നയിച്ചു. ബിജെപിയേയും അതിന്‍റെ വര്‍ഗീയ അജണ്ടയേയും കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാംസ്ഥാനത്ത് എത്തിയ ബിജെപി ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും സീറ്റ് പിടിക്കുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ഫലപ്രദമായ ത്രികോണ മത്സരം പോലും സൃഷ്ടിക്കാന്‍ സാധിച്ചില്ല.
അക്ഷരംപ്രതി സംഭവിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചില കൃത്രിമമായ പ്രതീതികള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. അത് കൃത്യമായി ജനങ്ങള്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചു എന്നതാണ് ഇപ്പോള്‍ തെളിയുന്നത്. കൂടുതല്‍ ശക്തമായി എല്‍ഡിഎഫ് തിരിച്ചു വരുമെന്ന് ഞങ്ങള്‍ ആ നാളുകളില്‍ തന്നെ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ അക്ഷരംപ്രതി സംഭവിച്ചിരുക്കുന്നത്.
കരുത്തും ആവേശവും
മൂന്നരവര്‍ഷം പിന്നിട്ട സര്‍ക്കാറിന്‍റെ നവകേരള നിര്‍മ്മാണത്തിന് കരുത്തും ആവേശവും പകരുന്നതാണ് ഈ ജനവധി. ഈ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ ശിഥിലീകരിക്കുന്നതിന് ഇടയാക്കും എന്ന് പ്രചാരണ ഘട്ടത്തില്‍ തന്നെ പറഞ്ഞതാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് അപ്രസക്തമാകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ആരുടേയും മുണ്ടിന്‍റെ കോന്തലക്കല്‍ കെട്ടിയിടുന്നവരല്ല ജനങ്ങള്‍, അവര്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. ഇതിന് ഏറ്റവും മികച്ച ഉദാഹരണം വട്ടിയൂര്‍ക്കാവാണ്.
ജനങ്ങളുടെ തള്ളിച്ച
ജനങ്ങളുടെ തള്ളിച്ചയാണ് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായത്. ഇവരൊന്നും മുമ്പ് എല്‍ഡിഎഫിന് വേണ്ടി രംഗത്ത് എത്തിയവരായിരുന്നില്ല. ഇതിനെയൊന്നും ആര്‍ക്കും തടയാനാവില്ല. എന്‍എസ്എസിന്‍റെ നിലപാടുകളെ എല്‍ഡിഎഫ് വലിയ രീതിയില്‍ കണ്ടിരുന്നില്ല. ഞാനിപ്പോള്‍ പഴയ രീതിയില്‍ പറയാത്തത് കൊണ്ട് അതിലേക്കൊന്നും പോവുന്നില്ല. നമ്മുടെ സമഹൂത്തിന്‍റെ മതനിരപേക്ഷതയുടെ കരുത്താണ് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഉദാഹരണം
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം പുറം കരാര്‍ നടക്കുന്നു എന്ന പ്രതീതി ഈ ഈ തിരഞ്ഞെടുപ്പില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ മാത്രമല്ല യുഡിഎഫിന് തകര്‍ച്ച ഉണ്ടായിരിക്കുന്നത്. ജയിക്കാന്‍ കഴിയാത്ത മണ്ഡലം എടുത്ത് പരിശോധിച്ചാല്‍ ഇത് കാണാന്‍ സാധിക്കും. എറണാകുളം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
20000 വോട്ടിന്‍റെ കുറവ്
എറണാകുളം മണ്ഡലത്തില്‍ 20000 വോട്ടിന്‍റെ കുറവാണ് യുഡിഎഫിന് ഉണ്ടായത്. 2016 നെ അപേക്ഷിച്ച് എല്‍ഡിഎഫിന് നേരിയ കുറവുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മെച്ചമുണ്ടാക്കാന്‍ സാധിച്ചു. വോട്ടിന്‍റെ നില അനുസരിച്ചും യുഡിഎഫിന് വലിയ തിരിച്ചടിയാണ് എറണാകുളത്ത് ഉണ്ടായത്.
ബിജെപിക്ക് തിരിച്ചടി
ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവനായി പാലിക്കാനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും നാല് വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുക എന്നതാണ് ഉദ്ദേശം. ദേശീയ തലത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് എറ്റത്. മിഷന്‍ 75 എന്ന പദ്ധതിയുമായി തിരഞ്ഞെടുപ്പിന് ഇറങ്ങിയ ഹരിയാണയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒറ്റക്കക്ഷി മോഹം തകര്‍ന്നു
ഒറ്റക്കക്ഷി ഭരണം എന്ന മോഹവുമായി ഇറങ്ങിത്തിരിച്ച ബിജെപിക്ക് ആ മോഹത്തെ തകര്‍ക്കുന്ന ജനവിധിയാണ് നേരിടേണ്ടി വന്നത്. അതേസമയം സര്‍ക്കാറിനുള്ള പിന്തുണയായിട്ടാണ് കേരളത്തിലെ ജനവിധി കാണാന്‍ കഴിയുന്നത്. എല്ലാ വിധ ദുഷ്പ്രചരണങ്ങളേയും തള്ളിക്കളഞ്ഞ് തങ്ങളുടെ മുന്‍ നിര്‍ത്തി എല്‍ഡിഎഫിനും സര്‍ക്കാറിനും പിന്തുണ നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദിപറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അരൂരിലെ തോല്‍വി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലിടത്ത് മൂന്നാം സ്ഥാനം, മഞ്ചേശ്വരത്ത് രണ്ടാമത്; ബിജെപിയുടെ കേരള സ്വപ്നങ്ങൾ ഇനിയും അകലെ