തുഷാറിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക; നിയമപരിധിയിൽ നിന്ന് സഹായം ചെയ്യണമെന്ന് കേന്ദ്രത്തോട് പിണറായി
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനാണ് പിണറായി കത്തയച്ചത്. നിയമത്തിനുള്ളില്‍ നിന്ന് തുഷാറിന് എല്ലാവിധ സഹായങ്ങളും നല്‍കണമെന്നും വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചു. കസ്റ്റഡിയിൽ ഉള്ള തുഷാറിന്റെ ആരോഗ്യ നിലയിൽ ആശങ്ക ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമം തുടര്‍ന്നു വരികയാണ്. യുഎഇയിലെ പ്രമുഖരും എസ്‍എൻഡിപിയുടെ ഗൾഫിലെ പോഷക സംഘടനയായ 'സേവന'ത്തിന്റെ നേതാക്കളും ചേർന്നാണു ശ്രമം നടത്തുന്നത്. തുഷാറിനെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നാണ് അച്ഛനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത്. പരസ്യപ്രതികരണത്തിന് ഇല്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് യുഎഎയിലെ അജ്മാനില്‍ വെച്ച് തുഷാര്‍ വെള്ളാപ്പള്ളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎയില്‍ ബിസിനസ് നടത്തിയപ്പോള്‍ തന്‍റെ ബിസിനസ്‍ പങ്കാളിയായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയക്ക് പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിചെക്ക് നല്‍കിയെന്നാണ് കേസ്. അറസ്റ്റ് ചെയ്ത തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ ജയിലിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications