വിശ്വാസികളോട് ഏറ്റുമുട്ടാനില്ല, ശ്രമം നാടിന്റെ ഒരുമ തകർക്കാൻ, കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരായി തെരുവില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അടിവരയിട്ട് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തുല്യ സ്വാതന്ത്ര്യവും അവസരവും ഉറപ്പ് വരുത്തുക എന്നത് ഈ സര്‍ക്കാരിന്റെ നയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ വിശ്വാസികളോട് ഏറ്റുമുട്ടാനില്ല. അതേസമയം രാഷ്ട്രീയ പ്രേരിതമായ സംഘര്‍ഷങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സര്‍്ക്കാരിന് റിവ്യൂ ഹര്‍ജി നല്‍കാനാവില്ല. ഏത് വിധിയാണെങ്കിലും നടപ്പാക്കുമെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയിരുന്നു. ആ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ എങ്ങനെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മുഖ്യമ്ന്ത്രി ചോദിച്ചു. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ആരുമായും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശ്രമം ഒരുമ തകർക്കാൻ
നാടിന്റെ ഒരുമ തകര്‍ക്കാന്‍ ആണ് ചിലര്‍ ശ്രമിക്കുന്നത്. കേരളത്തിലെ നവോത്ഥാന സമരങ്ങളെ ഓര്‍മ്മപ്പെടുത്തിയ മുഖ്യമന്ത്രി കേരളത്തിന്റെ അത്തരം ചരിത്രം കൂടി വിലയിരുത്തി വേണം സുപ്രീം കോടതി വിധിയെ കാണാന്‍ എന്നും പറഞ്ഞു. ശബരിമല വിധിക്ക് കാരണം എല്‍എഡിഎഫ് സര്‍ക്കാരല്ല. കോടതി ആവശ്യപ്പെട്ടിട്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. വിധിയിലേക്ക് നയിച്ചത് സര്‍ക്കാര്‍ നിലപാടല്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സർക്കാരല്ല കാരണം
ശബരിമല കേസില്‍ 1991ലെ വിധി സര്‍ക്കാര്‍ ഇടപെടല്‍ മൂലമല്ല. ആ വിധിക്ക് കാരണം ഒരു വ്യക്തി കോടതിക്ക് അയച്ച കത്താണ്. അത് പ്രകാരമാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കയറുന്നത് വിലക്കിയത്. പിന്നീട് വന്ന സര്‍ക്കാരുകള്‍ വിധി നടപ്പിലാക്കി. എല്ലാവര്‍ക്കും പ്രവേശനം വേണം എന്നതാണ് സര്‍ക്കാര്‍ നയം.
കോൺഗ്രസ് ഇരട്ടത്താപ്പ്
സുപ്രീം കോടതി വിധി വന്ന ദിവസം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് ഇപ്പോള്‍ മറിച്ച് പറയുന്നു. സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ള കോണ്‍ഗ്രസ് അത് കൈയൊഴിയുകയും കടുത്ത വര്‍ഗീയതയുമായി സമരസപ്പെടുകയുമാണ് ചെയ്യുന്നത്. ആര്‍എസ്എസും ബിജെപിയുമല്ല തങ്ങളാണ് അക്കാര്യത്തില്‍ മുന്‍പന്തിയില്‍ എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും പിണറായി വിമര്‍ശിച്ചു. ഈ സമീപനമാണ് കോണ്‍ഗ്രസിന്റെ തളര്‍ച്ചയ്ക്കും ബിജെപിയുടെ വളര്‍ച്ചയ്ക്കും കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയകാലത്തെ കേരളം
പ്രളയകാലത്ത് ജാതിമത ഭേദമന്യേ കേരളം ഒരുമിച്ച് നിന്നതാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളാണ് ആ മനോഭാവത്തിന് കാരണം. അതിന് മുന്‍പുളള കേരളത്തെയാണ് വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ചത്. ആ കാലം അധപ്പതിച്ച ദുരാചാരങ്ങള്‍ നിറഞ്ഞ കാലമായിരുന്നു. നാടിന് മുന്നേറാന്‍ കഴിഞ്ഞത്് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ മൂലമാണ്.
Recommended Video
മാറ്റത്തിന്റെ കാറ്റ്
ആചാരങ്ങളില്‍ ഇടപെടേണ്ട എന്ന ധാരണയായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. എന്നാല്‍ പിന്നീടത് മാറി, ഇടപെടണം എന്ന തീരുമാനത്തിലേക്ക് ദേശീയ പ്രസ്ഥാനങ്ങളെത്തി. വൈക്കം സത്യാഗ്രഹമടക്കം അങ്ങനെയാണ് നടന്നത്. അത് മൂലം എല്ലാ വിഭാഗത്തിലും പെട്ട സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചങ്ങനാശേരിയിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടം പറന്നത്രേ! ഇങ്ങനെ ഞെട്ടല്ലേ, മനോരമയ്ക്ക് പൊങ്കാല