ശ്രീജിത്തെന്ന പേര് പറയാൻ പിണറായിക്ക് വേണ്ടി വന്നത് 15 ദിവസം! ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെന്ന്
തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള കുറ്റകൃത്യങ്ങള്‍ വഴി ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക് ഏറെ പഴി കേള്‍ക്കുന്നതിനിടെയാണ് ശ്രീജിത്തിന്റെ മരണത്തെ അപലപിച്ച് കൊണ്ട് പിണറായി രംഗത്ത് വന്നിരിക്കുന്നത്. വരാപ്പുഴയില്‍ സംഭവിച്ചത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തൊരു കാര്യമാണ്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് ഏറെ വൈകിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാന പോലീസ് സേനയില്‍ ഒരു തരത്തിലുള്ള മൂന്നാം മുറയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലുള്ള സംഭവങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നും മന്ത്രിസഭായ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
വരാപ്പുഴ സംഭവത്തില്‍ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ നാല് പോലീസുകാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്ത് കേസെടുത്തിട്ടുണ്ട്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസുകാരുടെ മൂന്നാം മുറയ്‌ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കും. അവരവരുടേതായ സ്വഭാവം മാറ്റാന്‍ സാധിക്കില്ലെന്ന നിലപാടുള്ള പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്ത് വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി മോഹന്‍ദാസ് കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ തന്റെ മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലിഗയുടെ മരണത്തിലെ ദുരൂഹത മറനീക്കുന്നു.. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിർണായക വിവരം പുറത്ത്
ലിഗയുടേത് ആത്മഹത്യയല്ല, കൊന്നതാണ്.. സത്യമറിയാതെ പിന്നോട്ടില്ലെന്ന് ഉറച്ച് സഹോദരി