'കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്താന്‍ കൂട്ട് നിന്നു എന്നാണോ'? പൊട്ടിത്തെറിച്ച് പിണറായി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ട് എന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ചുളള ചോദ്യത്തിനാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ...
അതിനപ്പുറമുളള പരിചയമെന്താണ്
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സുരേഷിന് കൂടുതല്‍ ബന്ധമുണ്ട് എന്ന് എന്‍ഐഎ പറഞ്ഞതാണോ അതോ മാധ്യമങ്ങള്‍ പറഞ്ഞതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്‍ഐഎ പറഞ്ഞതിനപ്പുറം അതിന് ചില മാനങ്ങള്‍ കൊടുക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പലര്‍ക്കും പരിചയം ഉണ്ടാകില്ലേ. അതിനപ്പുറമുളള പരിചയമെന്താണ് എന്ന് പിണറായി ചോദിച്ചു.
മുഖ്യമന്ത്രി സ്വര്‍ണം കടത്താന്‍ കൂട്ട് നിന്നു എന്നാണോ
''എന്താണ് നിങ്ങള്‍ക്ക് വേണ്ടത്. നിങ്ങളെപ്പോലുളള ചില മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും എന്താണ് വേണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്താന്‍ കൂട്ട് നിന്നു എന്നാണോ. അതിന് വേണ്ടി ശ്രമിച്ചു എന്നാണോ. അതിനാണോ നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്''. അതെത്ര അധ്വാനിച്ചാലും അതിന് ഫലമുണ്ടാകാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ഉപജാപക സംഘത്തിന്റെ വക്താക്കൾ
നിങ്ങള്‍ പറയുന്നതിന്റെ ഉദ്ദേശം നാട്ടുകാര്‍ക്ക് നല്ലത് പോലെ വ്യക്തമായിട്ടുണ്ട്. ഈ നാടിന്റെ പൊതുവായ ബോധം മാറ്റി മറിക്കാനാണ് നോക്കുന്നത്. അതാണോ മാധ്യമ ധര്‍മ്മം. നിങ്ങളൊരു പ്രത്യേക ഉപജാപക സംഘത്തിന്റെ വക്താക്കളായി മാറുന്നു. എന്ത് അടിസ്ഥാനത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന തന്നെക്കുറിച്ച് സംശയമുണ്ടാക്കുന്ന വാര്‍ത്തകള്‍ കൊടുക്കുന്നത്.
Recommended Video
എന്തും വിളിച്ച് പറയാമെന്ന അവസ്ഥ
''എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണത്. എന്തും വിളിച്ച് പറയാമെന്ന അവസ്ഥയാണ്. ഏത് നിന്ദ്യമായ രീതിയും സ്വീകരിക്കാമെന്നല്ലേ. അതിനാണോ കൂട്ട് നില്‍ക്കേണ്ടത്. തനിക്കിതില്‍ ഒരു ആശങ്കയും ഇല്ല. നാട്ടുകാര്‍ക്കും അറിയാം ഇത് എവിടെയാണ് എത്താന്‍ പോകുന്നത് എന്ന്. കൃത്യമായ അന്വേഷണം നടന്ന് കാര്യങ്ങള്‍ പുറത്ത് വരട്ടെ'' എന്നും മുഖ്യമന്ത്രി.
മാധ്യമ ധര്‍മ്മം പാലിക്കണം
''എന്താണ് നിങ്ങളുടെ ഉദ്ദേശം. വേറെ പലര്‍ക്കും മറ്റ് പല ഉദ്ദേശങ്ങളും കാണാം. രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ടാവും. ആ ശക്തികളുടെ കൂടെ നിന്ന് കൊടുക്കണോ. സാധാരണ നിലയ്ക്കുളള മാധ്യമ ധര്‍മ്മം പാലിക്കണം. അത് നിങ്ങളെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ഇന്നൊരു മാധ്യമം ഉപ്പും വെള്ളവും എടുത്ത് പോകുന്നത് കണ്ടല്ലോ'' എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒന്നും മറച്ച് വെക്കാനില്ല
''മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി തലപ്പത്തിരിക്കുന്ന താന്‍ വെള്ളം കുടിക്കേണ്ടി വരും എന്നാണോ. അത് മനസ്സില്‍ വെച്ചാല്‍ മതി. തനിക്കൊരു ആശങ്കയും ഇല്ല. ഏത് അന്വേഷണവും നടക്കട്ടെ. ഇനി അധിക ദിവസമൊന്നും കഴിയേണ്ടി വരില്ല. എല്ലാം പുറത്ത് വരും. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുന്നുവെന്ന് അപ്പോള്‍ കാണാം. തനിക്കും തന്റെ ഓഫീസിനും അക്കാര്യത്തില്‍ ഒന്നും മറച്ച് വെക്കാനില്ല''.
കാലം മാറി
കേരളം പോലൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണക്കടത്തിന് കൂട്ട് നില്ക്കുന്നു എന്ന് വരുത്തലാണോ നിങ്ങളുടെ ആവശ്യം. അതാണോ മാധ്യമ ധര്‍മ്മ ധര്‍മ്മം. താന്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയത്തിലുളളവര്‍ അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യും എന്നൊക്കെ പറഞ്ഞ പൂര്‍വ്വകാല ചരിത്രമൊക്കെയുണ്ടാകും. കാലം മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു.