ശബരിമലയെ അയോധ്യയാക്കാൻ അനുവദിക്കില്ല, നാമം ജപിച്ചത് കൊണ്ട് അക്രമികളല്ലാതാവില്ലെന്ന് മുഖ്യമന്ത്രി
Recommended Video
തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തി നിയമസഭയെയും സമരഭൂമിയാക്കി മാറ്റുകയാണ് പ്രതിപക്ഷം. പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പറയാനുളളത് കേള്‍ക്കാതെ ശബരിമലയില്‍ പോലീസ് നിയന്ത്രണം നീക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. അതിനിടെ പ്രതിപക്ഷത്തെ എംഎല്‍എമാര്‍ തമ്മില്‍ പിടിയും വലിയുമടക്കം നാടകീയ രംഗങ്ങളും അരങ്ങേറി.
ശബരിമല വിഷയത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. ശബരിമലയിലെ പോലീസ് നിയന്ത്രണം ആവശ്യമാണെന്നും ശബരിമലയെ മറ്റൊരു അയോധ്യയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി തറപ്പിച്ച് പറഞ്ഞു.
ഭക്തർക്ക് സന്തോഷം
ശബരിമലയിലെ പോലീസ് നിയന്ത്രണത്തെ പൂര്‍ണമായും ന്യായീകരിച്ചാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയത്. പോലീസ് ഇടപെടല്‍ സ്വീകരിക്കപ്പെട്ടുവെന്നും ഭക്തര്‍ക്ക് സമാധാനത്തോടെ ശബരിമലയില്‍ പോകാന്‍ സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തര്‍ പരസ്യമായി തന്നെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.
നിയന്ത്രണം പിൻവലിക്കില്ല
ഭക്തരെ സഹായിക്കുന്നതിന് വേണ്ടിയാണ് പോലീസ് നിയന്ത്രണം. ശബരിമലയില്‍ പോകരുതെന്നും കാണിക്ക ഇടരുതെന്നും ചിലര്‍ പ്രചാരണം നടത്തിയതിനെ അതിജീവിച്ചാണ് ഭക്തര്‍ എത്തുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ പോലീസ് നിയന്ത്രണം പിന്‍വലിക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ല. കോടതി വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
പ്രശ്നമുണ്ടാക്കിയത് സംഘപരിവാർ
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ തീര്‍ത്ഥാടക വേഷത്തില്‍ കുഴപ്പം കാണിക്കാന്‍ വന്നാല്‍ അതിന് അനുവദിക്കില്ല. രണ്ട് തവണ നട തുറന്നപ്പോഴും വ്യാപകമായി പ്രശ്‌നങ്ങളുണ്ടായി. സംഘപരിവാര്‍ സംഘടനകളാണ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. ക്രമസമാധാന നില തകര്‍ക്കുമ്പോള്‍ നടപടിയെടുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
നുണകളിൽ കുടുങ്ങി
ശബരിമലയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംഘപരിവാറിന്റെ നുണകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങി. കേരളത്തില്‍ നാമജപത്തിന് ഒരു തടസ്സവും ഇല്ല. എന്നാല്‍ ശബരിമലയില്‍ നാമം ജപിക്കുന്നു എന്നത് കൊണ്ട് അക്രമികള്‍ അല്ലാതാവുന്നില്ല. കേരളത്തില്‍ മറ്റ് പലയിടത്തും നാമജപം നടന്നിട്ടുണ്ടെന്നും അവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കോൺഗ്രസ് തളരാൻ ആഗ്രഹിക്കുന്നില്ല
ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കാനുളള പ്രവണത കോണ്‍ഗ്രസിനെ തകര്‍ക്കും. കോണ്‍ഗ്രസ് തളരണം എന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണം എന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ശോഷിച്ച് പോയതെന്ന് ആ പാര്‍ട്ടി പരിശോധിക്കുന്നില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തില്ലങ്കേരിക്ക് മൈക്ക് നൽകിയത്
ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തെ ആളുകളെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി നിയന്ത്രിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ശബരിമല പൂര്‍ണമായും പോലീസ് നിയന്ത്രണത്തില്‍ തന്നെ ആയിരുന്നു. 52 വയസ്സുളള സ്ത്രീ എത്തിയപ്പോള്‍ അവരെ ആക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. പ്രതിഷേധക്കാരെ ശാന്തരാക്കാനാണ് അവരിലൊരാള്‍ക്ക് മൈക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
നടപടി പരിഗണനയിൽ
യുവതികള്‍ കയറിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയ തന്ത്രിക്കെതിരെ നടപടിയെടുക്കുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയില്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി വിധി നടപ്പാക്കുകയാണ്. പാര്‍ട്ടികള്‍ നിലപാട് മാറ്റിയത് വിധിക്കെതിരെ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.