ഇനി ഭരണം അമേരിക്കയിലിരുന്ന്... മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കുമില്ല; ക്യാബിനറ്റിൽ ആര് അധ്യക്ഷൻ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിഗദ്ധ ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയി. കഴിഞ്ഞ മാസം ആയിരുന്നു യാത്ര ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രളയത്തിന്റെ സാഹചര്യത്തില്‍ അദ്ദേഹം ചികിത്സ നീട്ടി വയ്ക്കുകയായിരുന്നു.
ഇപ്പോള്‍ പ്രളയത്തിന്റെ പ്രശ്‌നങ്ങള്‍ ഒട്ടൊക്കെ ഒതുങ്ങി. എന്നാലും സംസ്ഥാനം തിരിച്ചുവരവിന് വേണ്ടിയുള്ള കഠിനമായ പ്രയത്‌നത്തിലാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയത്.
മൂന്ന് ആഴ്ചക്ക് ശേഷം ആയിരിക്കും അദ്ദേഹം തിരിച്ചുവരിക. എന്താണ് മുഖ്യമന്ത്രിയുടെ രോഗം എന്നത് ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. നാട്ടിലില്ലാത്ത മൂന്നാഴ്ചക്കാലം മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടും ഇല്ല. ഈ സാഹചര്യത്തില്‍ ഭരണം എങ്ങനെ ആയിരിക്കും മുന്നോട്ട് പോവുക എന്നാണ് മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇപി ജയകരാജന്‍ വ്യക്തമാക്കുന്നത്.
നിയന്ത്രണം അമേരിക്കയില്‍ നിന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയെങ്കിലും അദ്ദേഹം തന്നെ ആയിരിക്കും ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുക എന്ന സൂചനയാണ് ഇപി ജയരാജന്‍ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്നോട്ട് പോക്കിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം മുന്നേറിക്കൊണ്ടിരിക്കുന്നു
മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് കേരളത്തിലെ ഭരണം നിയന്ത്രിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഇപി ജയരാജനോട് ചോദിച്ചു. അപ്പോള്‍, ലോകം ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എല്ലാത്തിനും ആളുണ്ട്
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉള്ള നടപടികള്‍ എല്ലാം ഇവിടെ സജ്ജമാണെന്നും ഇപി ജയരാജന്‍ അറിയിച്ചു. ഓരോ ജില്ലകളുടെ ചുമതലകള്‍ ഓരോ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ല.
ആര്‍ക്കുമില്ല ചുമതല
ദീര്‍ഘനാള്‍ മാറി നില്‍ക്കേണ്ടി വരുമ്പോള്‍ മുഖ്യമന്ത്രിമാര്‍ ചുമതല മറ്റാരേയെങ്കിലും ഏല്‍പിക്കുകയാണ് പതിവ്. അടുത്തിടെയൊന്നും കേരളത്തില്‍ ഇത്തരം ഒരു സാഹചര്യം ഉണ്ടായിട്ടില്ല. പക്ഷേ, പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും പ്രത്യേകമായി നല്‍കിയിട്ടില്ല.
മന്ത്രിസഭ യോഗം?
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭ യോഗങ്ങള്‍ നടത്തേണ്ടി വരും എന്ന് ഉറപ്പാണ്. അപ്പോള്‍ ആ യോഗങ്ങളില്‍ ആരായിരിക്കും അധ്യക്ഷത വഹിക്കുക എന്ന ചോദ്യവും ഉയര്‍ന്നു. അക്കാര്യം മന്ത്രിസഭ തേരുമ്പോള്‍ അറിയാം എന്നായിരുന്നു ഇപി ജയരാജന്റെ മറുപടി.