അമിത് ഷായെ സംവാദത്തിന് പ്രേരിപ്പിക്കാനുള്ള സന്മനസ്സ് കുമ്മനത്തില്‍ നിന്ന് പ്രതീക്ഷിച്ച് പിണറായി
തിരുവനന്തപുരം: കേരളത്തിനെതിരെ ബിജെപി പ്രചരിപ്പിക്കുന്ന കാപട്യങ്ങള്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ ഓരോന്നോരോന്നായി വിശദീകരിക്കുന്നതാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കണ്ണ് ചൂഴ്ന്നെടുക്കുമെന്നും കൈ വെട്ടിയെടുക്കുമെന്നും തല കൊയ്യുമെന്നും ഭീഷണി മുഴക്കുന്ന ബി ജെ പി-ആർ എസ് എസ് നേതൃത്വം "അക്രമത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുന്നതിനെ" ക്കുറിച്ചു പറഞ്ഞു തുടങ്ങിയതിൽ സന്തോഷമുണ്ട്- എന്ന് പറഞ്ഞുകൊണ്ടാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
വികസനത്തിന്‍റെ കാര്യത്തില്‍ അമിത് ഷാ ഉയര്‍ത്തിയ വെല്ലുവിളി കേരളം ഏറ്റെടുത്തിട്ടുണ്ടെന്നും ദൗര്‍ഭാഗ്യവശാല്‍ അമിത് ഷാ അതില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും പിണറായി വിജയന്‍ പറയുന്നു.
കേരളം ഒന്നാമതാണ് എന്ന് ഓരോ കേരളീയനും പറയാൻ കഴിയുന്നത് വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണ്. ആ യാഥാർഥ്യം അംഗീകരിച്ചു കൊണ്ടു ക്രിയാത്മക സംവാദത്തിനു അമിത് ഷായെ പ്രേരിപ്പിക്കാനുള്ള സന്മനസ്സ് ശ്രീ കുമ്മനത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജനരക്ഷായാത്രയില്‍ ബിജെപി നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും കേരളത്തിന്‍റെ പുരോഗതിയെ കുറിച്ച് മതിപ്പ് പ്രകടിപ്പിച്ചവരാണ്. കേരളത്തിലെ ഏക ബിജെപി എംഎല്‍എയ്ക്ക് പോലും ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകാന്‍ ഇടയില്ലെന്നും പിണറായി വിജയന്‍ പറയുന്നു.