ജയിച്ചു, സിപിഐയെ തള്ളി സിപിഎം... കാനത്തിന്റെ പ്രതികരണങ്ങൾ എൽഡിഎഫിന്റെ നയമല്ലെന്ന് പിണറായി!
തിരുവനന്തപുരം: ചെങ്ങന്നൂരിൽ ഇടത് മുന്നണി സ്ഥാനാർത്ഥി സജി ചെറിയാൻ ജയിച്ചതിനു ശേഷവും മാണിയെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ വാക്ക് പോര്. വിജയത്തിന് ശേഷമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെയാണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്. മാണിയില്ലാതെ നേടിയ വിജയമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവന. ഇതാണ് പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ചൊടിപ്പിച്ചത്.
കാനത്തിന്റെ പ്രതികരണങ്ങൾ എൽഡിഎഫിന്റെ നന്മയെ കരുതിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സജി ചെറിയാന്റെ വിജയത്തില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ടും ഘടകമായെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വർഗീയതയ്ക്കെതിരെയുള്ള ജവിധിയാട് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയമെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം കാനത്തിന്റെ പ്രസ്താവനയ്ക്ക് തക്ക് മറുപടി കൊടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറന്നില്ല. മാണി ഇല്ലാതെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കാനത്തെ ഓർമ്മിപ്പിച്ചു. കാനം ഇടയ്ക്കിടെ ഇക്കാര്യം പറയേണ്ട ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു. ചെങ്ങന്നൂരിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മാണിയുടെ മനസ് തനിക്ക് ഒപ്പമായിരുന്നുവെന്ന പ്രസ്താവനയുമായി കെഎം മാണിയെ തള്ളാതെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനും രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ തോൽവി ഒരിക്കലും മാണിയുടെ പരാജയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.