സംഘപരിവാർ ശ്രമിക്കുന്നത് മതനിരപേക്ഷത തകർക്കാൻ; കരോൾ സംഘത്തെ ആക്രമിച്ചത് ഞെട്ടിച്ചു!
കണ്ണൂർ: ക്രിസ്മസ് സംഘത്തെ തടഞ്ഞതും ആക്രമിച്ചതും രാജ്യത്തെ ഞെട്ടിച്ച നിരവധി സംഭവങ്ങളിൽ ഒന്നാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. മധ്യപ്രദേശിൽ സാധാരണ നടക്കാറുള്ള ക്രിസ്മസ് കരോളില്‍ പങ്കെടുത്ത സെമിനാരി വിദ്യാര്‍ഥികളെയടക്കം സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി പോലീസും സംഘപരിവാറും ചേര്‍ന്ന് തല്ലി ചതയ്ക്കുകയായിരുന്നു. വൈദികര്‍ പോയപ്പോള്‍ അവരെയും മര്‍ദിക്കുകയായിരുന്നു. ഈ സംഭത്തെ അധികരിച്ചായിരുന്നു പിണറായിയുടെ പ്രസ്താവന. മതനിരപേക്ഷതയും രാജ്യത്തിന്റെ തനിമയുംതകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
പിണറായി പാറപ്രം സമ്മേളനത്തിന്റെ 78-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള സമ്മേളനം പാറപ്രത്ത് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐഎമ്മും ഇടതുപക്ഷവും സ്വീകരിക്കുന്നത്. തെറ്റായ കാര്യങ്ങളെ എതിര്‍ക്കാന്‍ ആരൊക്കെ തയാറുണ്ടോ അവരെയെല്ലാം ഒന്നിച്ച് കൂട്ടും. ശത്രുതാപരമായ നിലപാട് കണ്ട് ഇടതുപക്ഷം പിറകോട്ട് പോവില്ലെന്നും പിണറായി പറഞ്ഞു.
രാജ്യത്ത് ശക്തമായ സമരങ്ങൾ
വിവിധ സര്‍വകലാശാലകളിലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളാണ് ജയിച്ചുവന്നത്. രാജ്യത്ത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ശക്തമായ സമരങ്ങള്‍ നടക്കുന്നു. അതിശക്തമായ ജനവികാരമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടുകെട്ട് നയത്തിന്റെ അടിസ്ഥാനത്തിൽ
രാഷ്ട്രീയകൂട്ടുകെട്ട് നയത്തിന്റെ അടിസ്ഥാനത്തിലാണ്. നവഉദാരവല്‍ക്കരണ നയത്തിന്റെ ദുരന്തമാണിപ്പോള്‍ രാജ്യം അനുഭവിക്കുന്നത്. ആ നയം ആദ്യം നടപ്പാക്കിയത് മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാരാണ്. കോണ്‍ഗ്രസിനോടുള്ള വിരോധമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബഹുജന മുന്നേറ്റം ഉയർത്തികൊണ്ടുവരും
രാഹുല്‍ഗാന്ധി നയത്തില്‍ ഒരു തിരുത്തലിനും തയ്യാറായിട്ടില്ല. നയംതിരുത്താതെ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചുള്ള തെരഞ്ഞെടുപ്പിന് ഇടതുപക്ഷവും സിപിഎമ്മും ആഗ്രഹിക്കുന്നില്ല. രാജ്യം നേരിടുന്ന ആപത്തിനെതിരായ വിശാലമായ ബഹുജനമുന്നേറ്റം ഉയര്‍ത്തികൊണ്ടുവരാന്‍ സിപിഎം നല്ലതോതില്‍ മുന്‍കൈയെടുക്കും.
ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക
കേരളത്തില്‍ ബദല്‍ നയമാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും കഴിയാവുന്നത്ര ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുകയാണെന്നും പിണറായി പറഞ്ഞു. വിവിധ സര്‍വകലാശാലകളിലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളാണ് ജയിച്ചുവന്നതെന്നും അദ്ദേഹം പറഞ്ഞു.