പിണറായി വിജയന്റെ ഹെലികോപ്ടർ യാത്ര.. കമ്പനിയുമായി ചർച്ച നടത്തിയത് ലോക്നാഥ് ബെഹ്റ? ഇതോ ഡിജിപിയുടെ പണി?
എന്താണ് സംസ്ഥാനത്തെ പോലീസ് മേധാവിയുടെ പണി - മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്ര വിവാദമായ സാഹചര്യത്തിലാണ് ചോദ്യം ഉയരുന്നത്. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്ടർ യാത്രയാണ് വിവാദമായത്.
ഇനി ഇതിൽ സംസ്ഥാനത്തെ പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയുടെ പേര് എവിടെ നിന്ന് വന്നു എന്നല്ലേ. അതാണ് രസകരം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കുള്ള ഹെലികോപ്ടർ ബുക്ക് ചെയ്തത് ഡി ജി പി ലോക്നാഥ് ബെഹ്റ ഇടപെട്ടാണ് എന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്താണ് സംസ്ഥാനത്തെ പോലീസ് മേധാവിയുടെ പണി എന്നതായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ചർച്ച. മറ്റ് ചോദ്യങ്ങളും കാണാം.
വിമാനക്കമ്പനി പറയുന്നത്
തങ്ങളുടെ ഹെലികോപ്ടർ ബുക്ക് ചെയ്യാൻ ഇടപെട്ടത് ഡി ജി പി ലോക്നാഥ് ബെഹ്റയാണ് എന്നാണ് ചിപ്സൻ ഏവിയേഷൻ കമ്പനി ഇപ്പോൾ പറയുന്നത്. മുഖ്യമന്ത്രിയുടെ യാത്ര കാര്യങ്ങൾക്ക് സുരക്ഷ ഒരുക്കുന്നത് ശരി, എന്നാൽ ആ യാത്രയ്ക്കുള്ള വാഹനം സംഘടിപ്പിച്ചു കൊടുക്കേണ്ട കാര്യം സംസ്ഥാനത്തെ പോലീസ് മേധാവിക്ക് എന്താണ് - ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയുമോ?
പോലീസ് മേധാവിയുടെ ചര്ച്ച
സംസ്ഥാനത്തെ റവന്യൂ വകുപ്പിനെ മറികടന്നുകൊണ്ടായിരുന്നു ഹെലികോപ്ടർ എത്തിക്കാൻ ഡി ജി പി ലോക്നാഥ് ബെഹ്റ ചർച്ച നടത്തിയത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അവർ അവതാരകനായ പി ജി സുരേഷ് കുമാർ പറയുന്നത്. റവന്യൂ വകുപ്പിനുള്ള ഉത്തരവ് പോലീസ് മേധാവി തന്നെ തയ്യാറാക്കി നൽകിയിരിക്കുന്നത്. - ഇതൊക്കെ ചെയ്യാൻ ഡി ജി പിക്ക് ആരാണ് നിർദേശം നൽകിയത്?
ഹെലികോപ്ടർ വന്ന വഴി
13 ലക്ഷം രൂപ മുടക്കി ബാംഗ്ലൂരിൽ നിന്നും ഹെലികോപ്ടർ എത്തിക്കാനായിരുന്നു ആദ്യം നീക്കം. എന്നാൽ ഇതാണ് പോലും ബെഹ്റ ഇടപെട്ട് 8 ലക്ഷമാക്കി കുറച്ചത്. മൈസൂരിൽ നിന്നും വന്നത് കൊണ്ടാണ് ഹെലികോപ്ടറിന്റെ നിരക്ക് കുറഞ്ഞത് എന്നും പറയപ്പെടുന്നു. ഇതിൽ എന്താണ് ഡി ജി പിയുടെ താല്പര്യം എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നത്.
ബെഹ്റയെ കുറ്റം പറയാതെ കോൺഗ്രസ്
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയില് നിന്നും ടിക്കറ്റ് നിരക്ക് ബാർഗെയ്ൻ ചെയ്യാം എന്നാണ് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞത്. 13 ലക്ഷം രൂപ ബാർഗെയ്ൻ ചെയ്ത് എട്ടാക്കിയെങ്കിൽ അത് നല്ല കാര്യമല്ലേ. അദ്ദേഹം അത് ചെയ്യുന്നതിൽ ഒരു തെറ്റുമില്ല - ഉണ്ണിത്താൻ പറയുന്നു.
ഡിജിപിക്ക് എന്താണ് അധികാരം?
എന്നാൽ ഇത്തരത്തിൽ ചെയ്യാൻ എന്താണ് ഡി ജി പിക്ക് അധികാരം എന്ന് അവതാരകൻ ചോദിക്കുന്നു. ക്രമപ്പെടുത്തിയ യാത്രയ്ക്ക് ഗ്രൗണ്ട് ക്ലിയറൻസിന് വേണ്ടിയുള്ള സുരക്ഷ ഒരുക്കുന്നതിന് അപ്പുറത്തേക്ക് സംസ്ഥാന പോലീസ് മേധാവിക്ക് അടുക്കള ഭരണത്തിനുള്ള നിയമപരമായ അധികാരമില്ല രാജ് മോഹൻ ഉണ്ണിത്താൻ - പി ജി സുരേഷ് കുമാർ പറയുന്നു.
പരസ്പര വിരുദ്ധമാണ്
പിണറായി വിജയന്റെ ഹെലികോപ്ടർ യാത്ര തന്നെ വിവാദത്തിലായ സാഹചര്യത്തിലാണ് ഹെലികോപ്ടർ ഒരുക്കിയ ലോക്നാഥ് ബെഹ്റയ്ക്കെതിരെ ചോദ്യങ്ങൾ ഉയരുന്നതും. ഹെലികോപ്ടർ കമ്പനിയുടെ വിശദീകരണം വന്നുകഴിഞ്ഞു. ഇതാകട്ടെ ഹെലികോപ്ടർ യാത്രയ്ക്ക് ക്ലിയറൻസ് നൽകുക മാത്രമാണ് താൻ ചെയ്തത് എന്ന ബെഹ്റയുടെ വാക്കുകളുമായി ഒത്തുപോകുന്നതുമല്ല.