പ്രവാസികള്‍ക്ക് വേണ്ടിയാണ്, അവരുടെ കുടുംബത്തിനും നാടിനും വേണ്ടിയാണ്; ലോക കേരള സഭയില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികൾ ഉൾപ്പെടെ നാടിനു വേണ്ടിയാണ് ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവരുടെ കുടുംബത്തിനും വരും തലമുറകൾക്കും വേണ്ടിക്കൂടിയാണത്. അതു പ്രവാസി സമൂഹത്തിനു നന്നായറിയാം എന്നതു കൊണ്ടുതന്നെയാണ് അവർ ഇത്തരം സംരംഭങ്ങളോട് ഊഷ്മളമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നാം ലോക കേരള സഭയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് ലോക കേരള സഭയിൽ വിശദീകരിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
ലോക കേരള സഭയിൽ
ഒന്നാം ലോക കേരള സഭയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് ലോക കേരള സഭയിൽ വിശദീകരിച്ചു. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരിച്ചു.
തുകയുടെ വലിപ്പം
പ്രവാസികളിൽനിന്ന് 74 ശതമാനം ഓഹരി മൂലധന നിക്ഷേപം സമാഹരിച്ചും സർക്കാർ തന്നെ 26 ശതമാനം ഓഹരി മൂലധനം നിക്ഷേപിച്ചുമാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ആഭ്യന്തര ഉൽപാദനത്തിന്റെ 30 ശതമാനമാണ് പ്രവാസി സമൂഹം ഇവിടേക്കയക്കുന്ന തുകയുടെ വലിപ്പം. ഇത് ചിന്നിച്ചിതറി പാഴായിപ്പോവുന്ന അവസ്ഥ അവസാനിപ്പിക്കാനുള്ള ഇടപെടലാണു നടത്തിയത്.
സഹകരണസംഘം
സംസ്ഥാനത്തിന്റെ പ്രവർത്തന പരിധിയുള്ള സഹകരണസംഘം എന്നതാണ് മറ്റൊന്ന്. അമ്പത് അംഗങ്ങളെങ്കിലുമുള്ള പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് വഴി ധനസഹായം നൽകുന്ന പദ്ധതിയാണ് ആവിഷ്കരിച്ചത്.
പ്രവാസി നിർമാണ കമ്പനി
പ്രവാസി നിക്ഷേപ കമ്പനിക്കനുബന്ധമായി പ്രവാസി നിർമാണ കമ്പനി, പ്രവാസി വനിതകൾക്കായുള്ള വനിതാ സെൽ, പ്രവാസി ജീവിതത്തിലുണ്ടാവാനിടയുള്ള വിഷമതകളെക്കുറിച്ച് ജാഗ്രതപ്പെടുത്തുന്ന പ്രവാസി ഫെസിലിറ്റേഷൻ സെന്റർ, ഫ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ സെന്റർ, നൈപുണ്യ വികസനത്തിനായുള്ള ഹൈപവർ കമ്മിറ്റി നവീകരിക്കൽ, ആതിഥേയ രാജ്യങ്ങളിലെ ഭാഷ പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ തുറക്കൽ, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രത്തിന്റെ രൂപീകരണത്തിനായുള്ള നടപടി, പ്രവാസി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങാനുള്ള തീരുമാനം എന്നിവയൊക്കെ എടുത്തുപറയേണ്ടതുണ്ട്.
പ്രചാരണം
ലോക കേരളസഭ പ്രവാസികളുടെ വിഭവങ്ങൾ കൈക്കലാക്കാനുള്ള എന്തോ നിഗൂഢ സംവിധാനമാണെന്ന മട്ടിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ പ്രവാസിക്ഷേമം ഉറപ്പുവരുത്തുക എന്ന കേരളത്തിന്റെ കടമ നിറവേറ്റാനുള്ളതാണെന്നത് പകൽപോലെ വ്യക്തമാണ്. വിമർശകർ കണ്ണുതുറന്നു കാണുകയേ വേണ്ടൂ.
ഒരു അപരാധമാണോ
പ്രവാസി സമൂഹത്തിന്റെ വിഭവങ്ങൾ ഉപയോഗിക്കുന്നു എന്നത് ഒരു അപരാധമാണോ? പ്രവാസികൾ ഉൾപ്പെടെ നാടിനു വേണ്ടിയാണത്. അവരുടെ സമ്പാദ്യം ശിഥിലമായി പോവാതിരിക്കാനാണത്; അവരുടെ കുടുംബത്തിനും വരും തലമുറകൾക്കും വേണ്ടിക്കൂടിയാണത്. അതു പ്രവാസി സമൂഹത്തിനു നന്നായറിയാം എന്നതു കൊണ്ടുതന്നെയാണ് അവർ ഇത്തരം സംരംഭങ്ങളോട് ഊഷ്മളമായി സഹകരിക്കുന്നത്-മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പ്രായോഗികമല്ല എന്ന് അന്നു കരുതിയവരുണ്ട്
ലോക കേരളസഭ എന്നൊന്ന് പ്രായോഗികമല്ല എന്ന് അന്നു കരുതിയവരുണ്ട്. എന്നാൽ, രണ്ടുവർഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും നടുവിലെ ദൃഢതയുള്ള ബന്ധത്തിന്റെ പാലമായി ലോക കേരളസഭ സാർത്ഥകമാവുന്നതാണു ലോകം കണ്ടതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെ മുഖ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഇരു ഭാഗത്തും പ്രയോജനം
പ്രവാസി സമൂഹത്തിന്റെ വിഭവശേഷി മുതൽ ബുദ്ധിവൈഭവം വരെ കേരളത്തിന്റെ ഭൗതികവും വൈജ്ഞാനികവുമായ വളർച്ചയ്ക്കും വികാസത്തിനും മുതൽക്കൂട്ടാവുന്നതാണു കണ്ടത്. ഇരു ഭാഗത്തും പ്രയോജനപ്പെടും വിധമുള്ള ഈടുറ്റൊരു പ്രവർത്തന പ്ലാറ്റ്ഫോം രൂപപ്പെടുന്നതാണു ലോകം കണ്ടത്.
സാങ്കൽപിക തലം പോര
ലോക കേരളസഭ കേവലം സാങ്കൽപിക തലത്തിൽ നിന്നാൽ പോര, മറിച്ച് പ്രാവർത്തിക തലത്തിൽ യാഥാർത്ഥ്യമാവണം എന്ന കാര്യത്തിൽ വലിയ നിഷ്കർഷയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ലോക കേരളസഭാ സെക്രട്ടറിയറ്റ് രൂപീകരിക്കണമെന്ന് ആദ്യ സമ്മേളനത്തിൽ തീരുമാനിച്ചത്.
ഫലം കണ്ടു
തീരുമാനം വളരെ പെട്ടെന്നുതന്നെ നടപ്പിലായി. പത്തംഗ സെക്രട്ടറിയറ്റ് രൂപീകൃതമായി. വിവിധ വിഷയങ്ങളിൽ സ്റ്റാൻഡിങ് കമ്മറ്റികളായി; അവയ്ക്കു ചെയർമാൻമാരായി. ബന്ധപ്പെട്ട മേഖലകളിൽ കമ്മിറ്റികൾ സക്രിയമായ ഇടപെടലുകൾ നടത്തി. അവ ഫലം കാണുകയും ചെയ്തെന്നും പിണറായി വിജയന് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റ്
പിണറായി വിജയന്
പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക്
ഇടഞ്ഞ് നിന്ന നിതീഷ് കുമാറിനെ മെരുക്കി ബിജെപി; കേന്ദ്ര മന്ത്രിസഭയിലേക്ക് 2 ജെഡിയു അംഗങ്ങള്‍