അത് മനസ്സില്‍ വെച്ചാല്‍ മതി, കുത്തകകളുടെ വക്കാലത്തും കൊണ്ട് ഇങ്ങോട്ട് വരണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒന്നൊഴികെ രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികളും കേരളത്തില്‍ വട്ടമിട്ട് പറക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്ക് വഹിക്കുന്ന ഉദ്യോഗസ്ഥരെ എന്തിനാണ് ചോദ്യം ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്താണ് കേന്ദ്ര ഏജന്‍സികളുടെ പുറപ്പാട് എന്നും പിണറായി ചോദിച്ചു.
'40തോളം അഭിഭാഷകർ, അപമാനിക്കുന്ന ചോദ്യങ്ങള്‍, പലതവണ കരഞ്ഞു', നടി ഹൈക്കോടതിയിൽ
സംസ്ഥാനത്തെ വികസന പദ്ധതികളുടെ പേര് സര്‍ക്കാരിന് ലഭിക്കുന്നതില്‍ ചിലര്‍ക്ക് പ്രശ്നമുണ്ടാകും. ചിലര്‍ക്കുളള നിക്ഷിപ്ത താല്പര്യം കേന്ദ്ര ഏജന്‍സികള്‍ക്ക് എങ്ങനെ വരുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിക്ഷിപ്ത താല്പര്യവും കൊണ്ട് ഇവിടെ ഇരുന്നാല്‍ മതി. കുത്തകകളുടെ വക്കാലത്തും കൊണ്ട് ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാവപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീട് ലഭിക്കുന്ന ലൈഫ് പദ്ധതിയുടെ മേക്കിട്ട് കേറുന്നത് എന്തിനാണ്. അതിന്റെ ചുമതലക്കാരനെ എന്തിനാണ് നിരന്തരം വിളിച്ച് കൊണ്ടിരിക്കുന്നത്. എന്ത് കാര്യത്തിനാണ് ചോദ്യം ചെയ്യുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു. കെ ഫോണിനെ കുറിച്ചും അവര്‍ക്ക് അറിയണമെന്ന് പറയുന്നു. നാട്ടിലെ യുവാക്കളുടെ പ്രതീക്ഷയായ പദ്ധതിയാണ് കെ ഫോണ്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ പണം ഉപയോഗിച്ച് ബിഎച്ച്ഇഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. അതില്‍ എവിടെയാണ് അവര്‍ക്ക് സംശയം എന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ എന്തിന് ചെയ്യുന്നു, അതിന് സ്വകാര്യ കമ്പനികളുണ്ടല്ലോ എന്നാണ് പരോക്ഷമായി തങ്ങളോട് പറയുന്നത്. അതിന് അതേ നാണയത്തില്‍ മറുപടി പറയാനുളളത് അത് മനസ്സില്‍ വെച്ചാല്‍ മതി എന്നാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന് ആഞ്ഞടിച്ചു. വികല മനസ്സുകളുടെ താല്പര്യത്തിന് അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ തുളളിക്കളിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തിന് വേണ്ടിയുടെ കിഫ്ബിയെ തകര്‍ക്കാനുളള ശ്രമങ്ങളോട് നാട് യോജിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കിഫ്ബിക്കെതിരെ സംഘപരിവാര്‍ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കുമ്പോള് വാദിക്കാന്‍ കെപിസിസി ഭാരവാഹി എത്തുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നല്ല ഐക്യമെന്ന് മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. കിഫ്ബി പദ്ധതികള്‍ തങ്ങളുടെ മണ്ഡലത്തില്‍ വേണ്ടെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ പറയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.