അത്തരം കോൺഗ്രസുകാരെ 'ഡാഷ്' എന്ന് വിളിക്കാം! രാഹുലിനും കോൺഗ്രസിനും വയർ നിറച്ച് കൊടുത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് പാര്‍ട്ടിയെ നയിക്കാനൊരു നേതാവ് ഇല്ലാത്തതും കര്‍ണാടക അടക്കമുളള സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അപകടത്തിലായതും കോണ്‍ഗ്രസിനെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്. കൂട്ടമായാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരു രാത്രി കൊണ്ട് ബിജെപി പാളയത്തിലേക്ക് ചുവട് മാറുന്നത്.
കര്‍ണാടകത്തിലെ ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ച രാഹുല്‍ ഗാന്ധിയേയും പിണറായി വെറുതെ വിട്ടില്ല.
രൂക്ഷമായ പരിഹാസം
കര്‍ണാടകത്തിലും ഗോവയിലുമടക്കം ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ആക്രമിച്ചിരിക്കുന്നത്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് പണ്ട് മുതല്ക്കേ സിപിഎം പറയുന്നതാണ്. അതിനുളള തെളിവാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്ഗ്രസുകാരന് എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ലെന്നും പിണറായി വിജയന് പരിഹസിച്ചു.
ഡാഷ് എന്ന് കണക്കാക്കിയാൽ മതി
ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കും ഇല്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേപ്പേരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇവരെ പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ പറയുന്നില്ല. തല്ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാറിയവനെ പേറിയാല്‍ പേറിയവനും നാറും എന്നതാണ് കര്‍ണാടകത്തിലെ അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും അപഹാസ്യമായ നില
കോണ്‍ഗ്രസിനെ വിശ്വസിച്ച പലരും ഇപ്പോള്‍ സഹതപിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നുണ്ടാകും. കോണ്‍ഗ്രസ് രാജ്യത്ത് ഇതുപോലുളള ഒരു അവസ്ഥയില്‍ എത്താന്‍ പാടുണ്ടായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്ത് ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തില്‍ ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറി. അങ്ങേയറ്റം അപഹാസ്യമായ നിലയിലാണിപ്പോള്‍ കോണ്‍ഗ്രസ് ഉളളതെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
രാഹുലിനും കിട്ടി
കോണ്‍ഗ്രസിന് സംഭവിച്ച അപചയത്തില്‍ സഹതാപമുണ്ട്. എന്നാല്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ കോണ്‍ഗ്രസിന് നേതൃത്വമില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ രാജിയെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. വിജയിക്കുമ്പോള്‍ മാത്രമാണോ നേതൃത്വം വേണ്ടത്. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴും സംഘടനയെ നയിക്കാന്‍ നേതാവിന് കഴിയേണ്ടെ എന്നും രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി ഒളിയമ്പെയ്തു. അതിനിടെ കേന്ദ്രസര്‍ക്കാരിനേയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
കേന്ദ്രം ഒന്നും തന്നില്ല
കേന്ദ്രം ഈ ബജറ്റില്‍ പ്രളയ ദുരിതാശ്വാസമായി കേരളത്തിന് ഒന്നും നല്‍കിയില്ല. കാലങ്ങളായി എയിംസിന് ആവശ്യപ്പെടുകയാണ്. അതും ലഭിച്ചില്ല. കേരളത്തിന് ന്യായമായി ലഭിക്കേണ്ട സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നും അര്‍ഹതപ്പെട്ടത് തരിക തന്നെ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാണെന്നും ബിജെപി ഭരിക്കുമ്പോള്‍ സംഘപരിവാര്‍ അഴിഞ്ഞാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പിഎസ്സി എംപ്ലോയീസ് യൂണിയന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.