പുതുവൈപ്പിൽ ഐഒസി പദ്ധതിയുമായി മുന്നോട്ട് തന്നെ; മാധ്യമ പ്രവർത്തകരുമായി മുഖ്യന്റെ ചർച്ച!
കൊച്ചി: പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ നടത്തിയ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തിലുണ്ടായ പ്രതിച്ഛായ നഷ്ടം പരിഹരിക്കാന്‍ കൊച്ചിയില്‍ തെരഞ്ഞെടുത്ത മാധ്യമ പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി നിര്‍മാണം തല്‍ക്കാലം നിര്‍ത്താന്‍ തീരുമാനിച്ച ശേഷമാണ് വ്യാഴാഴ്ച മുഖ്യമന്ത്രി കൊച്ചിയിലെത്തി ചര്‍ച്ച നടത്തിയത്.
ജനങ്ങള്‍ ഉന്നയിച്ച പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന യോഗത്തില്‍ പറഞ്ഞെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന ആവര്‍ത്തിക്കുയാണ് മുഖ്യമന്ത്രി ബുധനാഴ്ച യോഗ ശേഷം വാര്‍ത്താസമ്മേളനത്തില്‍ ചെയ്തത്. വ്യാഴാഴ്ച കൊച്ചിയില്‍ തെരഞ്ഞെടുത്ത മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലും മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചു. മനോരമ ന്യൂസിലെ ജോണി ലൂക്കോസ്, ഡെക്കാണ്‍ ക്രോണിക്കിളിലെ കെജെ ജേക്കബ് എന്നിവര്‍ ഉള്‍പ്പടെ പ്രത്യേകം ക്ഷണിച്ച ഏതാനും മാധ്യമ പ്രവര്‍ത്തകരുയായിരുന്നു ചര്‍ച്ച എന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു.
പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനില്‍ പദ്ധതിയില്‍ സുരക്ഷ സംബന്ധിച്ച നാട്ടുകാരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പദ്ധതി വേണ്ടെന്നു വയ്ക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കുന്ന ശക്തികള്‍ക്ക് ഉത്തേജനമാവും. സമരസമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഐഒസി വ്യക്തമാക്കിയിട്ടുളള സുരക്ഷകള്‍ വിശദീകരിച്ചായിരുന്നു അദ്ദേഹം സംസാരിച്ചതും. ഐഒസിയെ ന്യായീകരിച്ച് സുനാമിയും ബോംബ് സ്‌ഫോടനവും അടക്കമുളളവയെ ചെറുക്കാന്‍ കഴിയുന്ന പാചകവാതക സംഭരണശാലകളാണ് സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.