മാധ്യമപ്രവർത്തകർ ഇങ്ങനെയൊന്നും ആയാൽ പറ്റില്ല... നന്നാക്കാനൊരുങ്ങി പിണറായി സർക്കാർ, പുതിയ പദ്ധതി?
തിരുവന്തപുരം: മാധ്യമപ്രവർത്തരെ സെക്രട്ടേറിയേറ്റിൽ കയറ്റില്ലെന്ന ആരോപണത്തിന് പിന്നാലെ എല്ലാവരെയും ഉത്തരവാദിത്വ മാധ്യമപ്രവർത്തകരാക്കാനുറച്ച് പിണറായി സർക്കാർ. മാധ്യമപ്രവര്‍ത്തകര്‍ക്ക് കാലകാലങ്ങളില്‍ കേരള മീഡിയ അക്കാദമി തുടര്‍ വിദ്യാഭ്യാസം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ പുതുക്കാന്‍ വര്‍ഷാവര്‍ഷം മീഡിയാ അക്കാദമിയില്‍ കോഴ്‌സ് നടത്തുമെന്നും പിണറായി പറഞ്ഞു. മംഗളം പെണ്‍കെണി കേസില്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ച്‌കൊണ്ട നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എല്ലാവരെയും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തകരാക്കാനാണ് പുതിയ നീക്കം.
പ്രൈവറ്റ് മീഡിയകളെ കൂടി ഉള്‍ക്കൊള്ളുന്ന വിധം നിയമത്തില്‍ മാറ്റം വരുത്തുന്നതിന് പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുക, മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിമാരുമായി ഇടപെടുന്ന കാര്യങ്ങളില്‍ ചട്ടം രൂപീകരിക്കുക, സ്വകാര്യ ചാനലുകള്‍ക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക, സ്‌കൂള്‍ തലം മുതല്‍ ഉത്തരവാദിത്വ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് പഠിപ്പിക്കുക തുടങ്ങിയ ലക്ഷ്യമിടുന്നതായും പിണറായി വിജയൻ പറഞ്ഞു. അടുത്തകാലത്തായി വന്ന വിവാദങ്ങളാണ് ഇത്തരത്തിലൊരു നീക്കത്തിന് സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം സെക്രട്ടറഇയേറ്റിനുള്ളില്‍ മാധ്യമങ്ങളെ വിലക്കിയതായി വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമങ്ങളെ കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുതരത്തിലുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.
മംഗളത്തിനെതിരെ കമ്മീഷൻ റിപ്പോർട്ട്
മംഗളത്തിനെതിരെ രൂക്ഷമായ രീതിയിലാണ് കമ്മീഷൻ നിർദേശം എന്നാണ് റിപ്പോർട്ടുകൾ. മംഗളം സിഇഒ അജിത്ത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുക, കേസില്‍ രാഷ്ട്രീയ മാനങ്ങള്‍ അന്വേഷിക്കുന്നതില്‍ സംഭവിച്ച വീഴ്ചകള്‍ പരിശോധിക്കുക, സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കുക, ജില്ലാതലത്തില്‍ പൊലീസ് സൈബര്‍ സെല്ലുകള്‍ കാര്യക്ഷമമാക്കുക തുടങ്ങിയവയായിരുന്നു ആന്റണി കമ്മീഷന്റെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍. കഴിഞ്ഞ ദിവസം സെക്രട്ടറഇയേറ്റിനുള്ളില്‍ മാധ്യമങ്ങളെ വിലക്കിയതായി വാര്‍ത്ത പരന്നതും വൻ വിവാദത്തിലായിരുന്നു കലാശിച്ചിരുന്നത്.
മാധ്യമങ്ങളെ തടഞ്ഞിട്ടില്ല
സിഎം ഓഫീസില്‍ നിന്ന് ആരും മാധ്യമങ്ങളെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. കഴിഞ്ഞ ദിവസം താന്‍ ഓഫീസില്‍ വന്നപ്പോള്‍ മാധ്യമങ്ങള്‍ സെക്രട്ടറിയേറ്റിന് പുറത്ത് നില്‍ക്കുന്നതാണ് കണ്ടത്. താമസിച്ച് എത്തിയതിനാല്‍ ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വീകരിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് ചില ചാനലുകളില്‍ മാധ്യമങ്ങളെ തടഞ്ഞതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ താന്‍ ഓഫീസില്‍ ഇത് സംബന്ധിച്ച് അന്വേഷിച്ചിരുന്നു എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. മാധ്യമങ്ങളെ തടഞ്ഞ സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.
'മാറി നിൽക്ക് അങ്ങോട്ട്'
മാധ്യമപ്രവർത്തകരോട് 'മാറി നിൽക്കങ്ങോട്ട്' എന്ന് മുഖ്യമന്ത്രി രൂക്ഷമായ രീതിയിൽ പ്രതികരിച്ചതും വൻ വിവാദമായിരുന്നു. എന്നാൽ മൈക്ക് തന്റെ ദേഹത്ത് തട്ടിയതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം, സിപിഐ തർക്കം കഴിഞ്ഞദിവസം നേതൃത്വങ്ങളുടെ പരസ്യ പ്രതികരണങ്ങളിലൂടെ മുറുകിയിരുന്നു. . ഇതിനൊപ്പം ഇരുപാർട്ടികളും മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയും ആരോപണ പ്രത്യാരോപണങ്ങളും ന്യായീകരണവുമായി നിലയുറപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള സാഹചര്യത്തിൽ കൊച്ചിയിലെ പാർട്ടി ഓഫിസിൽ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം-സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടിയപപ്പോഴാണ് "മാറി നിൽക്ക് അങ്ങോട്ട്" എന്ന് പറഞ്ഞ് പിണറായി രോക്ഷം കൊണ്ടത്.
മുഖ്യമന്ത്രിക്ക് ഭീഷണി
അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറി ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു എന്ന വാർത്തയും കഴിഞ്ഞ ദിവസം വന്നിരുന്നു. മുഖ്യമന്ത്രി എവിടെ ചെന്നാലും അവിടെ മാധ്യമ പ്രവര്‍ത്തകരുടെ തിരക്കായിരിക്കും. ഇത് പലപ്പോഴും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നുണ്ട് എന്ന് ആരോപണം ഉണ്ട്. എന്നാല്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്നത് മാത്രമല്ല, വലിയ സുരക്ഷാഭീഷണിയും ഇത് ഉയര്‍ത്തുന്നുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ആയുധം... മൈക്കും ക്യാമറയും
മുഖ്യമന്ത്രിയെ ആക്രമിക്കാൻ മാധ്യമ പ്രവര്‍ത്തകരുടെ കൈവശം ഉണ്ടാവുന്ന മൈക്കും, ക്യാമറ സ്റ്റാന്റും ക്യാമറയും വരെ ആയുധമായി ഉപയോഗിച്ചേക്കാം എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രിയെ പൊതു സ്ഥലങ്ങളില്‍ സനീപിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ പരിശോധനകള്‍ക്ക് വിധേയരാക്കാറില്ല. അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തുന്നവരുടെ ബാഗുകളില്‍ ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ഒളിപ്പിച്ചുവയ്ക്കാനും സാധിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ ഭീഷണിയുടെ പേരിൽ ആരെയും തടഞ്ഞ് വെക്കില്ലെന്നാണ് മുഖ്യമന്ത്രി ബുധനാഴ്ച നടത്തിയ പത്രസമ്മേളന്തതിൽ വ്യക്തമാക്കിയത്. ഭീ,മികൾ മുമ്പേ തന്നെയുണ്ട് അതൊന്നും കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.