യതീഷ് ചന്ദ്രയ്ക്കും പോലീസിനും പിന്തുണയുമായി മുഖ്യമന്ത്രി,യതീഷ് ചന്ദ്ര ചെയ്തത് ഡ്യൂട്ടിയെന്ന് പിണറായി
തിരുവനന്തപുരം: തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷം മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരുന്നത് പോലീസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ മൂലമായിരുന്നു. നേരത്തെ രണ്ട് തവണയും പ്രതിഷേധക്കാരുടെ കയ്യിലായിരുന്നു ശബരിമല പൂര്‍ണമായും. പോലീസ് നിയന്ത്രണം നീക്കണം എന്നാണ് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുന്നത്. എന്നാല്‍ ശബരിമലയിലെ പോലീസ് ഇടപെടല്‍ ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് അനുകൂലമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിവാദം വീണ്ടും കത്തിക്കാൻ ബിജെപി, വമ്പന്മാർ ശബരിമലയിൽ എത്തിയേക്കും
പോലീസ് നിയന്ത്രണങ്ങള്‍ ഭക്തരെ ബാധിക്കരുത് എന്നാണ് ഹൈക്കോടതി പറഞ്ഞത്. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ കലാപകാരികളെ നേരിടുന്നതിന് വേണ്ടിയാണ്. ശരണംവിളി തടയില്ല എന്ന എജിയുടെ റിപ്പോര്‍ട്ടിനെ കോടതി വിശ്വാസത്തിലെടുത്തിട്ടുണ്ട്. സന്നിധാനത്ത് ശരണം വിളി തടഞ്ഞു എന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചു എന്ന ആരോപണം നേരിടുന്ന എസ്പി യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിന്തുണച്ചു. കേന്ദ്ര മന്ത്രിയോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ല. എസ്പി തന്റെ ഡ്യൂട്ടി നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തത്. കേന്ദ്ര മന്ത്രിയുടെ വാഹനത്തിനൊപ്പം കൂടെ വന്നവരുടെ വാഹനങ്ങള്‍ കൂടി കടത്തി വിടണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് പോലീസ് തടഞ്ഞത്.
അത് കേന്ദ്ര മന്ത്രി ചോദ്യം ചെയ്തതോടെയാണ് യതീഷ് ചന്ദ്രയ്ക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്ര മന്ത്രി എന്ന ആദരവോടെ തന്നെയാണ് എസ്പി സംസാരിച്ചതെന്നും അതില്‍ അപാകത ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൃത്യമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ ജാതിയും മതവും പറഞ്ഞ് പോലും പ്രചാരണം നടത്തുന്നുണ്ട്. ചിലരുടെ വീടാക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഭയപ്പെടുത്താന്‍ സാധിക്കുമോ എന്നാണ് അവര്‍ നോക്കുന്നത്. ഇതിനിടയിലും പോലീസ് പതറാതെ ഡ്യൂട്ടി ചെയ്യുന്നു എന്നത് അഭിനന്ദനാര്‍ഹമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.