ചരിത്രം വിലയിരുത്തും: സ്പ്രിംക്ളർ വിവാദത്തിൽ കൂടുതല്‍ വിശദീകരണമില്ലാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംക്ളർ വിവാദത്തിൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് വിശദീകരണം നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം വിവാദങ്ങളോടൊന്നും പ്രതികരിക്കാന‍് തനിക്കിപ്പോള്‍ സമയമില്ലെന്നാണ് പിണറായി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ''നമ്മളിപ്പോൾ വൈറസിനെതിരെ പോരാടുകയാണ്. അതിനെ എങ്ങനെ ഒതുക്കാമെന്ന് നോക്കുകയാണ് നല്ലത്'', -പിണറായി പറഞ്ഞു.
സ്പ്രിംക്ളർ വിവാദം ശുദ്ധ നുണയാണെന്ന് പറഞ്ഞ പിണറായി പഴയ 'മാധ്യമസിൻഡിക്കേറ്റ്' വിവാദവും പിണറായി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ശരയെന്തെന്ന് ചരിത്രം വിലയിരുത്തും. എനിക്കിപ്പോൾ ഇതിനല്ല നേരം. കുടുംബാംഗങ്ങളെ പറഞ്ഞതിലൊന്നും എനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്പ്രിംക്ളറുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേരള ഘടകം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം തള്ളിയെന്ന വാര്‍ത്തയും മുഖ്യമന്ത്രി തള്ളി.

പഴയ സേവ് സിപിഎം ഫോറത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചിലരിവിടെയിരുന്ന് പണ്ടും നുണക്കഥ മെനഞ്ഞിട്ടുണ്ട്. ഇതേ നഗരത്തിൽ ഒരു കേന്ദ്രത്തിലിരുന്ന് നാലഞ്ച് ഒരുമിച്ചിരുന്നു ഓരോ വിവാദങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കി പുറത്തിറക്കിക്കൊണ്ട് വന്നതിന്‍റെ ചരിത്രം ഒക്കെ എല്ലാവർക്കും ഓര്‍മ്മയില്ലേ.. അന്ന് ഞാനീ കസേരയിലല്ല. മറ്റൊരു കസേരയിലാണ്. അവരിൽ ചിലർ പിന്നൊരു കാലത്ത് ചില ശീലങ്ങൾക്കൊക്കെ ഇടയിലിരുന്ന് പറയുകയാണ് ''ഹ!, അതൊക്കെ ഞങ്ങള് കെട്ടിച്ചമച്ചതല്ലേ എന്ന്. അതൊക്കെ എല്ലാവര്‍ക്കും അറിയാമല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6 പേരും കണ്ണൂര്‍ ജില്ലയിലുള്ളവരാണ്. ഇവരില്‍ 4 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 19 പേരുടേയും ആലപ്പുഴ ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 291 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 114 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46,323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,756 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,074 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്












Click it and Unblock the Notifications