ശ്രീജിത്തിന്റെ വീട് സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി; വരാപ്പുഴയിലേത് ഉരുട്ടികൊലയെന്ന് സൂചന!
തിരുവനന്തപുരം: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കും. കൂട്ടത്തിൽ തൂങ്ങിമരിച്ച വാസുദേവന്റെ വീട്ടിലും പിണറായി എത്തും. ഈ ആഴ്ച തന്നെ സന്ദർശനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ശ്രീജിത്തിന്റെത് ഉരുട്ടികൊലയാണോ എന്ന് സംശയമുണ്ട്. ലാത്തി പോലെയുള്ള ഉരുണ്ട വസതു ഉപയോഗിച്ച് ഉരുട്ടിയെന്ന സംശയം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാമത്തെ പേജിലെ 17, 18 ഖണ്ഡികകളിലായാണ് ഇതു പറയുന്നത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതല്‍ ഒമ്പതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലാണ് മര്‍ദ്ദനം നടന്നതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനുമാനമുണ്ട്. ശരീരത്തില്‍ മുറിവുകളുണ്ടാകാത്ത വിധത്തില്‍ പ്രത്യേക ആയുധം ഉപയോഗിക്കപ്പെട്ടും എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശ്രീജിത്തിന്റെ ശരീരത്തില്‍ 18 ക്ഷതങ്ങള്‍ ഏറ്റിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മര്‍ദ്ദനത്തിന് ഇരയാക്കിയ പോലീസുകാരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്ന് പോലീസുകാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനും സാധ്യതയുണ്ട്. എസ്പിയുടെ സ്‌ക്വാഡും ലോക്കല്‍ പോലീസും നല്‍കുന്ന മൊഴികള്‍ പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ മര്‍ദ്ദിച്ച പോലീസുകാരെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
കൊല്ലപ്പെട്ട ശ്രീജിത്തിന്റെ രണ്ടു തുടകളിലെ പേശികളിലും ചതവുണ്ടായിരുന്നു. ഇവ രണ്ടും ഒരേപോലുള്ളതാണ്. അതുകൊണ്ട് തന്നെ ഉരുട്ടികൊലയാണെന്ന സംശയം ബലപ്പെട്ടുവരികയാണ്. ശ്രീജിത്തിനെ വരാപ്പുഴയിലെ സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോഴേ അവശനായിരുന്നുവെന്ന് ശ്രീജിത്തിനൊപ്പം സ്റ്റേഷനില്‍ കഴിഞ്ഞിരുന്ന വിജു എന്നയാള്‍ പറഞ്ഞതായി മാതൃഭൂമി ന്യയൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
മാർക്ക് വേണോ? സർവ്വകലാശാല അധികൃതർക്ക് 'വഴങ്ങികൊടുക്കണം', വിദ്യാർത്ഥിനികൾക്ക് അധ്യാപികയുടെ ഉപദേശം...
ഹർത്താൽ നടത്തിയവർ 'പെടും'; ശക്തമായ നിയമ നടപടിയുമായി പോലീസ്, സംസ്ഥാനത്തെങ്ങും എൻഡിഎഫ് അക്രമം!