ബിജെപി നേതാവ് മേജർ രവിക്കെതിരെ പിണറായി വിജയൻ, 'വിലകുറഞ്ഞ പ്രചാരണം', രവിയെ എയറിലാക്കി സോഷ്യൽ മീഡിയ
മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സംവിധായകനും ബിജെപി നേതാവുമായ മേജർ രവി നടത്തിയ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. ഇന്നസെന്റ് അന്തരിച്ച സമയത്ത് അന്തിമോപചാരം അർപ്പിക്കാൻ പിണറായി എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്നാണ് മേജർ രവി ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞത്.
ഈ വീഡിയോ വൈറലായതിന് പിന്നാലെ മേജർ രവിക്കെതിരെ രൂക്ഷ വിമർശനം ആണ് ഉയർന്നിരിക്കുന്നത്. മേജർ രവി പറയുന്നത് നുണയാണെന്ന് പിണറായി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാനെത്തുന്ന വീഡിയോ അടക്കം പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. മേജർ രവിക്കെതിരെ പിണറായി വിജയന്റെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ വ്യക്തമാക്കുന്നു.
പിണറായി വിജയന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പ്: '' ശ്രീ. ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്, 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി ജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഇതു പോലെ ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമ്മിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്.

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ ഈ അടിസ്ഥാന രഹിതമായ വ്യാജ നിർമ്മിതി ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷെ മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും''.
മേജർ രവി പറഞ്ഞത്: '' മറ്റുളളവര്‍ വോട്ട് ചെയ്തിട്ട് നിങ്ങളെ അവിടെ കയറ്റി ഇരുത്തിയെങ്കില്‍ നിങ്ങള്‍ അവരുടെ സെര്‍വന്റ് ആണ്. അതാണ് വിഡി സതീശന്‍ എന്ന മുഖ്യമന്ത്രി കാണിക്കുന്നത്. അതുപോലെ മരണം നടന്ന സ്ഥലത്തേക്ക് പോയപ്പോള്‍ ഷാള്‍ ഇടാന്‍ ശ്രമിച്ചത് തടഞ്ഞു. അവിടെയാണ് മുഖ്യമന്ത്രിമാര്‍ തമ്മിലുളള വ്യത്യാസം കാണുന്നത്.
കാരണഭൂതന്‍ എന്ന പാട്ടും പാടിച്ച് നടക്കുന്ന, ഞാനാണ് വലുതെന്ന് കരുതുന്ന ഒരു മുഖ്യമന്ത്രിയാണ് ഒരു വശത്ത്. ഇപ്പുറത്ത് ഒരു വണ്ടിയുമായിട്ടാണ് വിഡി സതീശന്‍ സലീം കുമാറിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ചെന്നത്. ഇന്നസെന്റ് മരിച്ച സമയത്ത് പഴയ മുഖ്യമന്ത്രി പോയത് 56 വണ്ടിയും 560 പോലീസും 10 ഫയര്‍ ഫോഴ്‌സ് എഞ്ചിനും ഇതെല്ലാം കൂടിയാണ് ആ ഇടവഴിയില്‍ കൂടി കൊണ്ട് പോയത്. നാട്ടുകാര്‍ക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടായി. പൊങ്ങച്ചം കാണിക്കരുത്.
ഞാനൊരു മുഖ്യമന്ത്രിയാണെങ്കില്‍ എനിക്ക് 56 വണ്ടിയും 560 പോലീസിന്റെ സംരക്ഷണവും വേണമെങ്കില്‍ ജനങ്ങള്‍ക്ക് എന്നെ വേണ്ട എന്നും എന്നെ കൊല്ലാന്‍ നടക്കുകയാണ് എന്നുമാണ്.. പിന്നെ ഞാന്‍ അവിടെ ഇരിക്കരുത്. ഞാന്‍ സ്വയം വെടിവെച്ച് ചാകണം, അല്ലെങ്കില്‍ ആരെങ്കിലും വെടി വെച്ച് കൊല്ലണം. തന്റെ പെരുമാറ്റം അത്രയും വൃത്തികെട്ടത് ആയത് കൊണ്ടല്ലേ താന്‍ ഇത്രയും ആളുകളെ ഉപയോഗിക്കുന്നത്. ഇത് ആരുടെ പൈസയാണ്. ഇതാണ് നമ്മളെയെല്ലാം വെറുപ്പിച്ചത്''.
ഇടത് നേതാക്കളും മേജർ രവിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. കോന്നി എംഎൽഎ കെയു ജനീഷ് കുമാറിന്റെ പോസ്റ്റ് ഇങ്ങനെ: '' അടിമുടി നുണയനും സർവോപരി സംഘിയുമായ "മേജർ തള്ളുകാരനിൽ'നിന്ന് നുണകളല്ലാതെ മറ്റൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കിലും, "കർമ്മയോദ്ധാ'യുടെ തിരക്കഥ മോഷ്‌ടിച്ചെന്ന കേസിൽ കോടതി 30 ലക്ഷം രൂപ നഷ്‌ടപരിഹാരം വിധിച്ച മഹാനിൽനിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്''.














Click it and Unblock the Notifications