പിണറായി വിജയന് കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി, തുറന്നടിച്ച് നടൻ ദേവൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന് ദേവന്. പിണറായി വിജയന് കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ദേവന് തുറന്നടിച്ചു. സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ദേവന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനം തകര്‍ത്തുവെന്ന് ദേവന് ആരോപിച്ചു.
പിണറായി വിജയന് അധികാരത്തില്‍ എത്തിയപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ വിശ്വാസം രണ്ട് വര്‍ഷങ്ങള്‍ക്കുളളില്‍ തന്നെ തകര്‍ന്നുവെന്നും ദേവന് പറഞ്ഞു. ശബരിമല വിഷയത്തോടെ തന്നെ ജനങ്ങള്‍ക്ക് അക്കാര്യം ബോധ്യപ്പെട്ടു. ദേവന്റെ രാഷ്ട്രീയ പാര്‍ട്ടിയായ നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ നയവിശദീകരണ യോഗത്തിലാണ് ദേവന്റെ വിമര്‍ശനം.
സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം മലയാളികള്‍ വേദനയോടെയാണ് ഉള്‍ക്കൊണ്ടത് എന്നും ദേവന് പറഞ്ഞു. ഇടത് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. കേരളത്തിലെ നിലവിലുളള മുന്നണികള്‍ക്ക് രാഷ്ട്രീയ ബദലാണ് വേണ്ടത്. അതാണ് തന്റെ പുതിയ പാര്‍ട്ടിയിലൂടെ ഉദ്ദേശിക്കുന്നത് എന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ദേവന് പറഞ്ഞു.
ബിജെപിയില്‍ ചേരില്ലെന്നും വ്യക്തിത്വം അടിയറവ് വെക്കാന്‍ തയ്യാറല്ലെന്നും ദേവന് പറഞ്ഞു. അമിത് ഷാ തന്നെ നേരിട്ട് ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായി നേരത്തെ ദേവന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അമിത് ഷായുടെ ക്ഷണം തിരസ്ക്കരിച്ച ആളാണ് താന്‍. കോണ്‍ഗ്രസും തന്നെ പാര്‍ട്ടിയില്‍ ചേരാനായി ക്ഷണിച്ചിരുന്നു. എന്നാല്‍ അതും താന്‍ നിരസിക്കുകയായിരുന്നു എന്നും ദേവന് പറഞ്ഞു.
Recommended Video