വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയവരിൽ പിണറായി വിജയനും? ഞെട്ടിക്കുന്ന ദൃക്സാക്ഷി മൊഴിയുമായി ജനം!
Recommended Video
കണ്ണൂർ ജില്ലയിൽ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായി കരുതപ്പെടുന്ന സംഭവമാണ് വാടിക്കൽ രാമകൃഷ്ണൻ വധം. ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനെ 1969 ഏപ്രിൽ 21-നാണ് ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയത്. കണ്ണൂരിലെ തുടർച്ചയായ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ച സംഭവമാണ് വാടിക്കൽ രാമകൃഷ്ണൻ വധം.
സി പി എം മുതിർന്ന നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് വാടിക്കൽ രാമകൃഷ്ണൻ വധത്തിൽ പങ്കുണ്ടെന്നാണ് ആർ എസ് എസ് - ബി ജെ പി കേന്ദ്രങ്ങൾ ആരോപിക്കുന്നത്. വാടിക്കൽ രാമകൃഷ്ണൻ വധത്തിൽ നേരിട്ട് ഇടപെട്ടു എന്നും രാമകൃഷ്ണനെ കല്ല് വെട്ടുന്ന മഴു കൊണ്ട് പിണറായി വെട്ടി എന്നുമാണ് ജനം ടി വിയുടെ റിപ്പോർട്ട് ഇപ്പോള്‍ പറയുന്നത്. ഞെട്ടിക്കുന്ന ആ വിവരങ്ങളിലേക്ക്.
ജനം പറഞ്ഞത് ദൃക്സാക്ഷി മൊഴി
വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്തുവെന്ന ദൃക്‌സാക്ഷി മൊഴിയാണ് ജനം ടി വി കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു വാടിക്കൽ രാമകൃഷ്ണൻ. രാമകൃഷ്ണനെ കല്ലു വെട്ടുന്ന മഴു ഉപയോഗിച്ച് പിണറായി വെട്ടുന്നത് കണ്ടതായി ദൃക്‌സാക്ഷിയായ ഉമേശ് ജനം ടി വിയോട് പറഞ്ഞതായാണ് വാർത്ത.
ദൃക്സാക്ഷികളുടെ മൊഴി ഇങ്ങനെ
ഇരുനൂറോളം പേര്‍ ആയുധങ്ങളുമായി ജാഥയായെത്തിയാണ് രാമകൃഷ്ണനെ കൊന്നത് എന്നാണ് ദൃക്സാക്ഷി മൊഴികളെ ഉദ്ധരിച്ച് ജനം പറയുന്നത്. വിവരമറിഞ്ഞ് ഓടിയെത്തിയപ്പോള്‍ വെട്ടിക്കീറിയ രാമകൃഷ്ണന്റെ ശരീരം ജോണി എന്നയാളുടെ ഓട്ടോയിലേക്ക് കയറ്റുന്നതു കണ്ടു എന്നാണ് മറ്റൊരു ദൃക്‌സാക്ഷിയായ ബാലകൃഷ്ണൻ പറയുന്നത്.
കോടിയേരിയുടെ ഭാര്യാ പിതാവും
ഇപ്പോഴത്തെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് എം വി. രാജഗോപാലന്‍ എന്ന രാജു മാസ്റ്ററാണ് ജാഥ നയിച്ചതെന്നും ഇരുവരും പറയുന്നു. തയ്യൽ തൊഴിലാളിയായിരുന്ന വാടിക്കൽ രാമകൃഷ്ണന്റെ സഹപ്രവര്‍ത്തകരായിരുന്നു ബാലകൃഷ്ണനും ഉമേശും.
പിണറായിക്കെതിരെ കേസെടുക്കണം
ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വാടിക്കൽ രാമകൃഷ്ണൻ കേസിൽ പുനരന്വേഷണം വേണമെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കേസില്‍ പ്രതിയായിരുന്നെങ്കിലും ഇ എം എസ് സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായിയെ ഒഴിവാക്കിയെന്നും ജന്മഭൂമി പറയുന്നു. അതേസമയം ഇക്കാര്യം ജനം ടി വി പറയുന്നത് പിണറായിയെ കോടതി വെറുതെ വിട്ടു എന്നാണ്.
മുമ്പ് ഒരു വാട്സ് ആപ്പ് പോസ്റ്റിലും
കണ്ണൂരില്‍ സി പി എം. കൊന്നൊടുക്കിയ ചെറിയ ഒരു പട്ടിക എന്ന പേരിൽ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ് വാട്സ് ആപ്പിൽ വന്നത് നേരത്തെ വാർത്തയായിരുന്നു. പോലീസുകാര്‍ അംഗങ്ങളായുള്ള ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 1969 മുതല്‍ 2013 വരെ സി പി എം ആക്രമണത്തില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകരുടെ പേരുകള്‍ പറഞ്ഞ പോസ്റ്റിൽ വാടിക്കൽ രാമകൃഷ്ണൻ കേസില്‍ പിണറായി വിജയനെ കുറ്റപ്പെടുത്തിയും പരാമർശം ഉണ്ടായിരുന്നു.