പിറവം പള്ളിക്കേസിൽ കോടതി വിധി നടപ്പാക്കാത്തത് ഇരട്ടത്താപ്പ്, സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പിറവം പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പിറവം പള്ളി കേസിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ശബരിമലയില്‍ ആയിരക്കണക്കിന് പോലീസിനെ ആണ് നിയോഗിച്ചത്. എന്നാല്‍ പിറവത്ത് അത് ചെയ്തില്ലെന്ന് കോടതി പറഞ്ഞു.
സുരേന്ദ്രനെ നിലത്ത് നിർത്താതെ പറപ്പിച്ച് പോലീസ്, തെക്ക് വടക്ക് ഓട്ടം, പഴയ കേസുകൾ കുത്തിപ്പൊക്കി പണി
പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ 200 പേര്‍ക്ക് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ഈ ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പിറവം പള്ളിയുമായി ബന്ധപ്പെട്ട വിഷയം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ച നടത്തുന്ന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് ചര്‍ച്ച നടത്തുന്നില്ല എന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്റെ അജണ്ട നടപ്പിലാക്കാന്‍ കോടതിയെ കൂട്ടുപിടിക്കരുത്. ചര്‍ച്ച നടത്തുകയല്ല പിറവം പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നും ഹൈക്കോടതി പറഞ്ഞു.
ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ ഏറെ പഴി കേട്ടതാണ് പിറവം കേസിലെ സുപ്രീം കോടതി വിധി. ശബരിമല വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളി കേസിലെ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ല എന്ന് സംഘപരിവാര്‍ നിരന്തരം കുറ്റപ്പെടുത്തുന്നതുമാണ്. വിധി നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭയിലെ അംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. യഥാര്‍ത്ഥ മലങ്കര വിഭാഗം ഏതെന്ന യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളുടെ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സിന് അനുകൂലമായിട്ടായിരുന്നു സുപ്രീം കോടതി വിധി.