പിറവം പള്ളി; കലർക്ടർ ഏറ്റെടുത്തു, മെത്രാപ്പൊലീത്തമാർ അറസ്റ്റു വരിച്ചു!
കൊച്ചി: പിറവം പള്ളിക്കുള്ളിൽ പ്രതിഷേധിച്ചിരുന്ന മെത്രാപ്പൊലീത്തമാർ അറസ്റ്റു വരിച്ചു. ഓർത്തഡോക്സ് - യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് അറിയിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് കലക്ടർ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.
നിയവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ ആലോചിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. കനത്ത പ്രതിഷേധം മറികടന്ന് പള്ളിയിൽ പ്രവേശിച്ച പൊലീസ്, പ്രതിഷേധമുയർത്തിയ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്ത് നോക്കുകയായിരുന്നു. ആരാധന നടത്താനുള്ള ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശ്രമം തടഞ്ഞ യാക്കോബായ സഭാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കാൻ കോടതി നിർദേശം നൽകിയിരുന്നു.
ബുധനാഴ്ച ഒന്നേ മുക്കാലിനു മുൻപ് നടപടി ക്രമങ്ങൾ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു. പള്ളിയുടെ അവകാശത്തിന്മേല് യാക്കോബായ സഭയും ഓര്‍ത്തോഡോക്സ് സഭയും തമ്മിലുള്ള തര്‍ക്കമാണ് പിറവം പള്ളി തര്‍ക്കം. പിറവം പള്ളി യാക്കോബായ സഭക്കാരുടെ തലപ്പള്ളിയാണ്. ആ ഇടവകയിലെ അംഗങ്ങളിൽ ബഹുഭൂരിപക്ഷം യാക്കോബായസഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയാർക്കീസിനെയും ആ പക്ഷത്തെ മെത്രാന്മാരെയും അംഗീകരിക്കുന്നു.
എന്നാല്‍ ഓർത്തഡോക്സ് സഭാദ്ധ്യക്ഷനെ അംഗീകരിക്കുന്നില്ല. പിറവം പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ കേരളസർക്കാരിന് നേരിട്ട് ഒരു ബന്ധവുമില്ല. സര്‍ക്കാര്‍ ഇതില്‍ കക്ഷിയോ സാക്ഷിയോ ഒന്നുമല്ല. എന്നാല്‍ വിധി നടപ്പാക്കാന്‍ സഭക്ക് സര്‍ക്കാരിനെ സമീപിക്കാം. ആ സഹായം സർക്കാർ നൽകുന്നില്ലയെങ്കിൽ അവർക്ക് സർക്കാരിനെതിരായി കോടതിയലക്ഷ്യം ഫയൽ ചെയ്യാം.