ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് ആൾക്കൂട്ടം; ആഞ്ഞടിച്ച് പിജെ ജോസഫ്
തൊടുപുഴ: കേരളാ കോൺഗ്രസ് പിളർന്നെന്ന് വ്യക്തമാക്കി പിജെ ജോസഫ്. ജോസ് കെ മാണിയെ തിരഞ്ഞെടുത്തത് വെറും ആൾക്കൂട്ടമാണെന്നും കോട്ടയത്ത് ചേർന്ന യോഗം പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗത്തിൽ പങ്കെടുത്ത ജോസ് കെ മാണി ഉൾപ്പെടെയുള്ളവർ പാർട്ടിക്ക് പുറത്താണെന്നും പിജെ ജോസഫ് പറഞ്ഞു.
പാർട്ടിയുടെ ഭരണ ഘടന അനുസരിച്ച് വേണം അംഗങ്ങൾ പ്രവർത്തിക്കാൻ. സംസ്ഥാന സമിതി വിളിക്കണമെങ്കിൽ പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണം. ഇവിടെ അതുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന് റിട്ടേർണിംഗ് ഓഫീസർ ഉണ്ടായിരുന്നില്ല. യോഗത്തിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. ആൾക്കൂട്ടമാണ് ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതെന്നും പിജെ ജോസഫ് വിമർശിച്ചു.

ജോസ് കെ മാണിയെ തിരഞ്ഞെടുത്ത നടപടി നിലനിൽക്കില്ലെന്നും വിളിക്കാൻ അധികാരമില്ലാത്തവർ വിളിച്ചാൽ അത് സംസ്ഥാന സമിതി ആകില്ലെന്നും പിജെ ജോസഫ് പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങൾ നിലനിൽക്കില്ല, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.
അതേസമയം കേരളാ കോൺഗ്രസിനെ കൂടുതൽ കരുത്തോടെ നയിക്കുമെന്ന് ചെയർമാനായി തിരഞ്ഞെടുത്ത ശേഷം ജോസ് കെ മാണി പ്രതികരിച്ചു. 437 അംഗ സംസ്ഥാന സമിതി അംഗങ്ങളിൽ പങ്കെടുത്ത 312 പേർ ജോസ് കെ മാണിയെ പിന്തുണച്ചു.












Click it and Unblock the Notifications