'ജോസ് കെ മാണി ഒരിടത്തും വിജയിക്കില്ല; എല്‍ഡിഎഫ് എത്ര സീറ്റ് നല്‍കിയിട്ടും കാര്യമില്ല'
തിരുവനന്തപുരം: മുന്നണി മര്യാദ പാലിച്ചില്ല എന്ന കാരണത്താല്‍ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ കേരളേ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടത് മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് സിപിഎം. കേരള കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അഭിപ്രായപ്പെട്ടത്.
കോടിയേരി പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും രംഗത്തെത്തി. അവരെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇടതു മുന്നണി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇടതുമായി സഖ്യത്തിലേര്‍പ്പെട്ടാലും ജോസിന് നേട്ടം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്.
അര്‍ഹതയില്ല
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു പദവിയുമായി ബന്ധപ്പെട്ട യുഡിഎഫ് നിര്‍ദ്ദേശങ്ങളും ധാരണയും പാലിക്കാത്ത ജോസ് കെ മാണിക്ക് മുന്നണിയില്‍ തുടരാന്‍ ഒരു തരത്തിലും അര്‍ഹതയില്ലെന്നാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി എന്ന വാക്ക് ഉപയോഗിക്കേണ്ട ഒരു കാര്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വേറെ ചില ധാരണകള്‍
യുഡിഎഫ് നേതാക്കള്‍ ഇടപെട്ട് ഉണ്ടാക്കിയ മുന്നണി ധാരണകള്‍ പാലിക്കാത്ത ജോസ് കെ മാണിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പറയേണ്ടത്. വേറെ ചില ധാരണകള്‍ക്ക് വേണ്ടി സ്വയം ജോസും കൂട്ടരും സ്വയം ഒഴിഞ്ഞു പോയതാണ്. നിഗൂഡ ലക്ഷ്യങ്ങളോടെയാണ് ജോസ് വിഭാഗം മുന്നണിക്ക് പുറത്തേക്ക് പോയതെന്നും അദ്ദേഹം പറയുന്നു.
ആര്‍ക്കറിയാം
ജോസ് വിഭാഗം ധാരണകള്‍ ഉണ്ടാക്കിയത് എല്‍ഡിഎഫുമായോ എന്‍ഡിഎയ്ക്ക് ഒപ്പമാണോ എന്ന് ആര്‍ക്കറിയാം. ധാരണകള്‍ പാലിച്ച് നല്ല കുട്ടിയായി യുഡിഎഫിലേക്ക് തിരിച്ചു വരാനുള്ള അവസരം ജോസ് കെ മാണിക്ക് മുന്നില്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വക്കുകയും ഇല്ല ചര്‍ച്ചക്കുമില്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയില്‍ എല്ലാാം വ്യക്തമാണെന്നും പിജെ ജോസഫ് പറഞ്ഞു.
തന്ത്രപരമായ ഇടവേള
ജോസ് പക്ഷം ഇടതുമുന്നണിയിലേക്ക് പോയാലുള്ള സാധ്യതകളും ജോസഫ് വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എത്ര സീറ്റ് നല്‍കിയാലും ജോസ് വിഭാഗത്തിന് ജയിക്കാന്‍ കഴിയില്ല. തന്ത്രപരമായ ഇടവേളയാണ് ഇപ്പോഴുള്ളത്. ജോസ് പക്ഷത്ത് നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നും രാജി
കോട്ടയത്തും പത്തനംതിട്ടയിലും ജോസ് വിഭാഗത്തില്‍ നിന്നുള്ള ഒഴുക്ക് തുടരുകയാണ്. രണ്ട് ജില്ലകളില്‍ നിന്നുമായി കൂടുതല്‍ നേതാക്കള്‍ പുറത്ത് വരികയാണ്. ഇക്കാര്യം അവര്‍ തന്നെ പ്രഖ്യാപിക്കുമെന്നും ജോസഫ് വ്യക്തമാക്കി. അതിനിടെ ജോസ് പക്ഷത്ത് നിന്ന് ഇന്നും രാജിയുണ്ടായി. സംസ്ഥാന കമ്മിറ്റിയംഗം തങ്കച്ചന്‍ വാലുമ്മേലാണ് ഇന്ന് ജോസഫ് പക്ഷത്തേക്ക് കൂടുമാറിയത്.
Recommended Video
യൂഡിഎഫ് കണക്ക് കൂട്ടല്‍
അതേസമയം, ജോസ് കെ മാണി ഇടത് പാളയത്തിലേക്ക് പോയാലും മധ്യ തിരുവിതാം കുറില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാവില്ലെന്ന കണക്ക് കൂട്ടലിലാണ് യൂഡിഎഫ്. ജോസ് വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ജോസഫ് വിഭാഗത്തെ കളത്തിലിറക്കി അണികളെ കൂടെ നിര്‍ത്താനാണ് യുഡിഎഫ് നീക്കം. കോണ്‍ഗ്രസ് ഇതിന്‍ സര്‍വ്വ പിന്തുണയും നല്‍കുന്നു.
മാണിയുടെ രാഷ്ട്രീയം
മാണി വികാരം ശക്തമായി ഉപയോഗപ്പെടുത്താന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. മാണിയുടെ രാഷ്ട്രീയം ഇടതിന് എതിരാണ്. മാണിയെ വേട്ടയാടിയത് സിപിഎമ്മുകാരാണ്. സംരക്ഷിച്ചത് യുഡിഎഫാണെന്നുമാണ് മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഇന്ന് വ്യക്തമാക്കിയത്. ഇത്തരമൊരു ചരിത്രം നിലനില്‍ക്കെ ജോസിന്‍റെ ഇടത് കൂട്ടുക്കെട്ട് മാണിയോടുള്ള അനീതിയാണെന്നാണ് യൂഡിഎഫ് സൂചിപ്പിക്കുന്നത്.
തിരികെ വരാം
നിലപാട് മാറ്റിയാല്‍ ജോസിന് മുന്നണിയിലേക്ക് തിരികെ വരാമെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കുന്നു. ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് മാറ്റി നിർത്തുക മാത്രമാണ് ചെയ്തത്. അവർക്ക് യുഡിഎഫിൽ തുടരാൻ അർഹതയില്ല. അതുണ്ടെന്ന് തെളിയിക്കേണ്ടത് അവരുടെ ചുമതലയാണ്. മാറ്റിനിർത്താൻ തീരുമാനിച്ചത് യുഡിഎഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒറ്റക്കെട്ട്
കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കുന്നതിനെ കുറിച്ച് ആലോചുക്കേന്നിയില്ല. അടുത്തതായി നടക്കുന്ന യുഡിഎഫ് യോഗത്തില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് മുന്നണി ഒറ്റക്കെട്ടാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കാനത്തിന്‍റെ എതിര്‍പ്പ്
അതേസമയം, ജോസിനെ എല്‍ഡിഎഫിലേക്ക് എടുക്കുന്നതില്‍ സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ കടുംപിടുത്തം തുടരുകയാണ്. മുന്നണി വിപുലീകരണത്തെ കുറിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കക്ഷികൾ തമ്മിലോ മുന്നണിയിൽ പൊതുവിലോ വിപുലീകരണം ചര്‍ച്ചയായിട്ടില്ലെന്നാണ് കാനം രാജേന്ദ്രന്‍ ഇന്നും വ്യക്തമാക്കിയത്.
പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ കണ്ടു
ജോസ് വിഭാഗം ഇതുവരെ യുഡിഎഫില്‍ നിന്ന് പുറത്തായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ക്ലാസില്‍ നിന്ന് ഇറക്കിവിട്ടു. പക്ഷെ സ്കൂളിൽ നിന്ന് പുറത്താക്കിയിട്ടില്ല എന്ന അവസ്ഥയിലാണ് നിലവിൽ ജോസ് കെ മാണി ഉള്ളത്. കേരള കോണ്‍ഗ്രസിന്‍റെ ജനപിന്തുണ എന്താണെന്ന് പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ കണ്ടതാണെന്നു അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്‍റെ മാസ്റ്റര്‍സ്ട്രോക്ക്; ബിജെപി വിട്ടു വന്ന നേതാവിന് സുപ്രധാന ചുമതല, ഇനി കളിമാറും