അടുത്ത തിരഞ്ഞെടുപ്പോടെ ജോസ് കെ മാണിയും കൂട്ടരും അപ്രത്യക്ഷമാവും; ഒറ്റ സീറ്റും ലഭിക്കില്ല: പിജെ ജോസഫ്
കോട്ടയം: മാസങ്ങളായി തുടരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ അധികാരതര്‍ക്കത്തില്‍ 'താല്‍ക്കാലിക വിജയം' നേടിയിരിക്കുന്നത് പിജെ ജോസഫാണ്. ജോസഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ നല്‍കിയിരുന്നു. ഒരു മാസത്തേക്കാണ് കമ്മീഷന് തീരുമാനത്തിന് കോടതിയുടെ സ്റ്റേ. ഇതോടെ ജോസ് കെ മാണിക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് പിജെ ജോസഫ്.
നിയമസഭാ തിരഞ്ഞെടുപ്പോടെ
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തില്‍ നിന്നും ജോസ് കെ മാണിയും കൂട്ടരും അപ്രത്യക്ഷരാവുമെന്നാണ് പിജെ ജോസഫ് അഭിപ്രായപ്പെടുന്നത്. ' അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ജോസ് കെ മാണി വിഭാഗം സംപൂജ്യരാകും. ജോസ് കെ മാണി പക്ഷത്ത് നിന്നും ഒരൊറ്റ ജനപ്രതിനിധി പോലും ഇനിയുണ്ടാകില്ല'- പിജെ ജോസഫ് പറഞ്ഞു.
ഹൈക്കോടതി സ്റ്റേ
പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസ് വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്ക് കേരള ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചതോടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന് വ്യക്തമായി. രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും പാര്‍ട്ടി വിപ്പ് ലംഘിച്ച എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോഗ്യരാക്കണം
ജോസ് പക്ഷത്തെ അംഗങ്ങളായ ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി എൻ ജയരാജ് എന്നീ എംഎൽഎമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് ഉടൻ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കാണുമെന്നും പിജെ ജോസഫ് അറിയിച്ചു. ജോസ് കെ മാണി പക്ഷത്ത് നിന്നും കൂടുതല്‍ നേതാക്കളെ അടര്‍ത്തി മാറ്റാനുള്ള ശ്രമവും പിജെ ജോസഫിനുണ്ട്.
ഹൈക്കോടതിയില്‍ ഹാജരായത്
സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായിരുന്നു കഴിഞ്ഞ ദിവസം ജോസ് കെ മാണിക്കും പിജെ ജോസഫിനും വേണ്ട് ഹൈക്കോടതിയില്‍ ഹാജരായത്. പ്രാഥമിക വാദത്തിനു ശേഷമാണ് കമ്മീഷന് ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. ഒക്ടോബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
പാര്‍ട്ടിയും രണ്ടില ചിഹ്നവും
ജോസ് കെ മാണിക്ക് പാര്‍ട്ടിയും രണ്ടില ചിഹ്നവും അനുവദിച്ച നല്കിയ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി നിലനില്‍ക്കില്ല എന്നായിരുന്നു ഹൈക്കോടതിയിൽ പിജെ ജോസഫിന്റെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിച്ച രേഖകളില്‍ വസ്തുതാപരമായ പിഴവുകളുണ്ടെന്നും ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ജോസ് കെ മാണിയെ സിവില്‍ കോടതി വിലക്കിയിട്ടുണ്ടെന്നും പിജെ ജോസഫ് വാദിച്ചു.
നീക്കം തടസ്സപ്പെട്ടു
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് സ്റ്റേ വന്നതോടെ ജോസഫ് പക്ഷത്തെ രണ്ട് അംഗങ്ങളെ അയോഗ്യരാക്കാനുള്ള ജോസിന്റെ നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും റോഷി അഗസ്റ്റിന് നല്കിയ വിപ്പ് ലംഘിച്ച പിജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരക്കാനായിരുന്നു ജോസ് കെ മാണിയുടെ നീക്കം.
വരുതിയിലാക്കല്‍ നടക്കില്ല
പാര്‍ട്ടിയും ചിഹ്നവും തങ്ങള്‍ക്കാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി ജോസഫ് പക്ഷത്തേക്ക് കൂറുമാറിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളേയും വരുതിയിലാക്കാന്‍ ജോസ് കെ മാണി നീക്കം നടത്തിയിരുന്നു. എന്നാല്‍ കോടതി തീരുമാനത്തോടെ ഈ നീക്കങ്ങളെല്ലാം താല്‍ക്കാലികമായെങ്കിലും അവസാനിച്ചത് പിജെ ജോസഫിനും യുഡിഎഫിനും ഒരേ പോലെ ആശ്വാകരമാണ്.
ജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ല