ജോസ് വിഭാഗം തന്നെ കൂവി, പാലായും കാഞ്ഞിരപ്പളളിയും അടക്കം ജോസ് കൈവിട്ടു, തിരിച്ചടിച്ച് പിജെ ജോസഫ്
കോട്ടയം: ജോസ് കെ മാണി ഇടത് മുന്നണിയിൽ എത്തിയതോടെ കേരള കോൺഗ്രസിൽ ഒരു പിളർപ്പ് കൂടി സംഭവിച്ചിരിക്കുകയാണ്. കെഎം മാണിയുടെ മരണശേഷം ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലുളള ഏറ്റുമുട്ടലാണ് ഒടുവിൽ ജോസ് പക്ഷത്തെ ഇടത് പക്ഷത്ത് എത്തിച്ചിരിക്കുന്നത്.
പാലായിൽ ജോസ് കെ മാണി മത്സരിക്കുകയാണ് എങ്കിൽ തോൽപ്പിച്ചിരിക്കുമെന്ന് പിജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. പാലായിൽ പിജെ ജോസഫ് വഞ്ചിച്ചെന്ന് ജോസ് കെ മാണിയും തുറന്നടിച്ചിരിക്കുന്നു. ഇതോടെ കോട്ടയം പോർക്കളമാവും എന്നുറപ്പായിരിക്കുകയാണ്. ജോസിന്റെ ആരോപണങ്ങൾക്ക് തിരിച്ചടിച്ച് പിജെ ജോസഫ് രംഗത്ത് വന്നിട്ടുണ്ട്.
ചിഹ്നം കെഎം മാണി
പാലായെ കുറിച്ചും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു എന്നതും അടക്കമുളള ആരോപണങ്ങൾക്കാണ് ജോസഫ് അക്കമിട്ട് മറുപടി നൽകിയിരിക്കുന്നത്. പാലാ തിരഞ്ഞെടുപ്പില്‍ ചിഹ്നം വേണ്ട എന്നും ചിഹ്നം കെഎം മാണി ആണെന്നും മത്സരിച്ച സ്ഥാനാര്‍ത്ഥിയും ജോസ് കെ മാണിയും പറഞ്ഞിരുന്നുവെന്ന് പിജെ ജോസഫ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടന യോഗത്തില്‍ വെച്ചാണ് ജോസ് കെ മാണി അത് പ്രഖ്യാപിച്ചത്. പിന്നെ എങ്ങനെ ആണ് ചിഹ്നം കൊടുത്തില്ലെന്ന ആക്ഷേപം എന്ന് പിജെ ജോസഫ് ചോദിച്ചു.
യോഗത്തിൽ തന്നെ കൂവി
പാലായിലെ തോല്‍വി ജോസ് കെ മാണി സ്വയം ഏറ്റുവാങ്ങിയതാണ്. സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വേണം എന്ന് തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും എതിര്‍പ്പുളള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചിഹ്നം വേണ്ട എന്ന് പറയുകയും ധാര്‍ഷ്ട്യത്തോടെ പെരുമാറുകയും തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ തന്നെ കൂവുകയും ചെയ്തു. അതിന് ശേഷം പാലായില്‍ വഞ്ചിച്ചു എന്ന് പറയുന്നത് എങ്ങനാണെന്നും ജോസഫ് ചോദിച്ചു.
ആക്ഷേപങ്ങള്‍ വില കുറഞ്ഞത്
പാലായില്‍ വഞ്ചിച്ചത് ജോസ് കെ മാണി തന്നെ ആണ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി വിജയിക്കേണ്ട സ്ഥലത്ത്, അവിടെ പ്രചാരണത്തിന് വന്ന തന്നെ കൂവിയത് ജയിപ്പിക്കാനാണോ എന്ന് പിജെ ജോസഫ് ചോദിച്ചു. ചിഹ്നം വേണ്ട എന്ന് പറഞ്ഞതും ജയിപ്പിക്കാനാണോ എന്നും ജോസഫ് ചോദിച്ചു. ജോസ് കെ മാണിയുടെ ആക്ഷേപങ്ങള്‍ വില കുറഞ്ഞതാണ്.
മാണി സാറിനെ വളഞ്ഞ് വെച്ച് ആക്രമിച്ചു
നിയമസഭയില്‍ മാണി സാറിനെ ബജറ്റ് അവതരപ്പിക്കുന്നത് എതിര്‍ത്ത, മാണി സാറിനെ വളഞ്ഞ് വെച്ച് ആക്രമിക്കുകയും ചെയ്ത സിപിഎമ്മിനൊപ്പമാണ് ജോസ് കെ മാണി ഇപ്പോള്‍ പോയിരിക്കുന്നത്. അന്ന് യുഡിഎഫ് ആണ് ശക്തമായി മാണിക്കൊപ്പം നിന്നത്. അത് മറന്ന് കൊണ്ടാണ് ജോസ് പോയിരിക്കുന്നത്. ഒരു എഗ്രിമെന്റും പാലിക്കാന്‍ ജോസ് കെ മാണി തയ്യാറായിട്ടില്ല.
സ്വയം പുറത്ത് പോയത്
കോട്ടയം ജില്ലാ പഞ്ചായത്തില്‍ 8 മാസം അവര്‍ക്കും 6 മാസം തങ്ങള്‍ക്കും എന്നുളള ധാരണ പാലിക്കാന്‍ തയ്യാറാകാത്തതാണ് സ്വയം പുറത്ത് പോകാന്‍ കാരണമായത്. അവരെ ആരും പുറത്താക്കിയതല്ല. സ്വയം പുറത്ത് പോയതാണ്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും പറഞ്ഞിട്ടും അത് മാനിക്കാന്‍ തയ്യാറാകാതെ, മുന്നണി മര്യാദ പാലിക്കാന്‍ തയ്യാറാകാതെയും ആണ് ജോസ് പുറത്ത് പോയിരിക്കുന്നത്.
പ്രധാന സീറ്റുകള്‍ എല്ലാം കൈ വിട്ടു
സീറ്റിനേക്കാള്‍ പ്രധാനം ആശയങ്ങളാണ് എന്നാണ് ജോസ് കെ മാണി പറഞ്ഞത്. പാലായും കാഞ്ഞിരപ്പളളിയും തിരുവല്ലയും ഏറ്റുമാനൂരും അടക്കമുളള പ്രധാന സീറ്റുകള്‍ എല്ലാം ജോസ് കെ മാണി കൈ വിട്ടിരിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ധാരണ ലംഘിച്ച് യുഡിഎഫിനെ വഞ്ചിച്ച് ആദ്യം പോയത് ജോസാണ്. പിന്നെ തിരിച്ച് വന്നു.
പിന്നില്‍ നിന്ന് കുത്തിയത് ആര്
ആരൊക്കെയോ പിന്നില്‍ നിന്ന് കുത്തിയത് കാരണമാണ് യുഡിഎഫ് വിട്ടതെന്ന് ജോസ് കെ മാണി പറയുന്നു. അത് ആരാണെന്ന് ജോസ് കെ മാണി പറയണം എന്നും ജോസഫ് ആവശ്യപ്പെട്ടു. മാണിയെ ഏറ്റവും അപമാനിച്ചത് എല്‍ഡിഎഫ് ആണ്. ജോസിനെ കൊണ്ട് എല്‍ഡിഎഫിന് ഒരു പ്രയോജനവും ഉണ്ടാകില്ല. മാണിയെ സ്നേഹിക്കുന്നവര്‍ യുഡിഎഫിലുളളവരാണ്. അവരെല്ലാം തങ്ങള്‍ക്കൊപ്പം നില്ക്കും എന്നും പിജെ ജോസഫ് പറഞ്ഞു.
Recommended Video
എല്ലാ സ്ഥാനങ്ങളും രാജി വെയ്ക്കണം
താന്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു എന്നാണ് ജോസ് പറഞ്ഞത്. താന്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അതെല്ലാം സത്യവിരുദ്ധമാണ്. രാജ്യസഭാ സീറ്റ് മാത്രമല്ല യുഡിഎഫില്‍ നിന്ന് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജി വെയ്ക്കേണ്ടതാണ്. ധാര്‍മികതയുടെ പേരിലാണ് രാജി വെക്കുന്നത് എങ്കില്‍ ലോക്സഭാ സീറ്റും നിയമസഭാ സീറ്റുകളും രാജി വെക്കേണ്ടതാണ് എന്നും ജോസഫ് പറഞ്ഞു.