പിജെ ജോസഫ് പെരുവഴിയിൽ, പാർട്ടിയില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രർ, അന്തം വിട്ട് യുഡിഎഫ്
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി ഹൈക്കോടതിയില്‍ നിന്നും ഇരുട്ടടിയാണ് പിജെ ജോസഫിന് ലഭിച്ചിരിക്കുന്നത്. രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് എം എന്ന പേരും ഇനി ജോസ് കെ മാണിക്ക് അവകാശപ്പെട്ടതാണ്.
ഹൈക്കോടതി വിധിയോടെ പിജെ ജോസഫ് വിഭാഗം ഒരു അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയേ അല്ലാതായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി വേണം പിജെ ജോസഫ് വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ ഇനി മത്സരിക്കാന്‍. വിശദാംശങ്ങള്‍ ഇങ്ങനെ
മാസങ്ങൾ നീണ്ട ചിഹ്നത്തർക്കം
മാസങ്ങളായി തുടരുന്ന ചിഹ്ന തര്‍ക്കം കോടതി കയറിയതോടെ ജോസ് കെ മാണിക്ക് രണ്ടില നല്കിയ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം ഹൈക്കോടതി നേരത്തെ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജോസ് കെ മാണിക്ക് ടേബിള്‍ ഫാനും ജോസഫിന് ചെണ്ടയും തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ ചിഹ്നങ്ങളായി അനുവദിച്ചു.
രണ്ടില ജോസ് കെ മാണിക്ക്
എന്നാല്‍ ഹൈക്കോടതി വിധിയോടെ രണ്ടില തന്നെ ജോസ് കെ മാണിക്ക് ലഭിച്ചിരിക്കുകയാണ്. ഹൈക്കോടതി തീരുമാനത്തിന് പിറകേ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവുമിറക്കി. ജോസ് വിഭാഗത്തിന് നേരത്തെ അനുവദിച്ച ടേബിള്‍ ഫാന്‍ ചിഹ്നം ഇനി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കും.
അനുയായികളും ചെണ്ട ചിഹ്നവും
മറുവശത്ത് പിജെ ജോസഫ് വിഭാഗത്തിന് ഇരട്ട പ്രഹരമാണ് ഹൈക്കോടതിയില്‍ നിന്നും ലഭിച്ചിരിക്കുന്നത്. പിജെ ജോസഫും അനുയായികളും ചെണ്ട ചിഹ്നവും മാത്രമാണിപ്പോള്‍ അവര്‍ക്കുളളത്. ഹൈക്കോടതി വിധിയോടെ കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടി ഇനി മുതല്‍ ജോസ് കെ മാണി വിഭാഗമാണ്. ആ പേരിലും ചിഹ്നത്തിലും അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.
ഒരു കേരള കോണ്‍ഗ്രസ് എം മാത്രം
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടികളുടെ കൂട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഒരു കേരള കോണ്‍ഗ്രസ് എം മാത്രമേ ഉളളൂ.. അതിപ്പോള്‍ ജോസ് കെ മാണി പക്ഷമാണ്. ഇതോടെ ജോസഫ് വിഭാഗം രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടി അല്ലാതായി മാറിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് ജോസഫ് പക്ഷത്തേയും യുഡിഎഫിനേയും കാര്യമായിത്തന്നെ ബാധിക്കും.
വോട്ടിംഗ് യന്ത്രത്തില്‍ താഴെ
രാഷ്ട്രീയ പാര്‍ട്ടിയെന്ന മേല്‍വിലാസം ഇല്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരായിട്ട് മാത്രമേ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ സാധിക്കുകയുളളൂ. സ്വതന്ത്രരാകുന്നതോടെ വോട്ടിംഗ് യന്ത്രത്തില്‍ ജോസഫ് പക്ഷത്തെ സ്ഥാനാര്‍ത്ഥികളുടെ സ്ഥാനവും താഴേക്ക് പോകും.
സ്റ്റേ വാങ്ങണം
ജോസിന്റെ കേരള കോണ്‍ഗ്രസ് എം അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്ക് താഴെ സ്വതന്ത്രരുടെ കൂട്ടത്തിലാവും ജോസഫ് പക്ഷക്കാരായ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ജോസഫ് പക്ഷത്തിനുളള ഒരു വഴി സ്റ്റേ വാങ്ങുക എന്നതാണ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്കി ഡിവിഷന് ബെഞ്ചിന്റെ സ്റ്റേ വാങ്ങിയില്ലെങ്കില്‍ സ്വതന്ത്രരായിട്ടാവും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക.
എൽഡിഎഫിന്റെ കൂടി വിജയം
സത്യം ജയിച്ചെന്നാണ് ഹൈക്കോടതി വിധിയോട് ജോസ് കെ മാണി പ്രതികരിച്ചത്. ഇത് തന്റെ മാത്രമല്ല എൽഡിഎഫിന്റെ കൂടി വിജയമാണ്. ഹൈക്കോടതി വിധി തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ വിജയമെന്നും നുണ കൊണ്ട് മറയ്ക്കാന്‍ നോക്കിയാലും സത്യം വിജയിക്കുമെന്നും ജോസ് കെ മാണി പ്രതികരിച്ചു. സത്യത്തിന് എതിരെയുളള പ്രചാരണത്തിന് എതിരെയുളള വിധിയാണെന്നും ജോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Recommended Video
മാണിയുടെ മരണശേഷം
കേരള കോണ്‍ഗ്രസ് എം ചെയര്മാന് ആയിരുന്ന കെഎം മാണിയുടെ മരണത്തോടെയാണ് പാര്‍ട്ടിയില്‍ പിജെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ അധികാര തര്‍ക്കം ആരംഭിച്ചത്. പാര്‍ട്ടി ഭരണഘടന പ്രകാരം താന്‍ ആണ് വര്‍ക്കിംഗ് ചെയര്മാന് എന്നാണ് പിജെ ജോസഫ് വാദിച്ചത്. പിന്നാലെ തര്‍ക്കം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തുകയായിരുന്നു. ജോസ് കെ മാണിയെ കൂടാതെ തോമസ് ചാഴിക്കാടന്, റോഷി അഗസ്റ്റിന്, എന്‍ ജയരാജ് എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.