പാലാ സീറ്റ് നല്‍കും; പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ്, ജോസിനെ പൂട്ടാന്‍ പുതിയ നീക്കങ്ങള്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം എന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് ഹൈക്കോടതിയില്‍ നിന്നും ഒരു മാസത്തേക്ക് സ്റ്റേ നേടിയെടുക്കാന്‍ സാധിച്ചെങ്കിലും അന്തിമ വിധിയുടെ കാര്യത്തില്‍ ജോസഫിന് ഇപ്പോഴും ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് നിലവില്‍ എന്‍ഡിഎഎയുടെ ഭാഗമായ പിസി തോമസിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കം പിജെ ജോസഫ് സജീവമാക്കിയിരിക്കുന്നത്. പിസി തോമസിന്‍റെ കടന്നു വരവോടെ കേരള കോണ്‍ഗ്രസ് എന്ന പേര് സ്വന്തമാക്കാമെന്നാണ് ജോസഫിന്‍റെ പ്രതീക്ഷ.
പേരും ചിഹ്നവും
പേരും ചിഹ്നവും സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കോടതി ശരിവെക്കുകയാണെങ്കില്‍ പിജെ ജോസഫിന് പുതിയ പാര്‍ട്ടിയും ചിഹ്നവും കണ്ടെത്തേണ്ടി വരും. കേരള കോണ്‍ഗ്രസ് ജെ എന്ന പാര്‍ട്ടിയും സൈക്കിള്‍ ചിഹ്നവും പുനഃരുജ്ജീവിപ്പിക്കാം എന്ന സാധ്യത ജോസിന് മുന്നില്‍ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് തിരിച്ചടിയാവുമെന്ന കണക്ക് കൂട്ടലിലാണ് ജോസഫ്.
പഴയ മാണി ഗ്രൂപ്പൂകാര്‍
പഴയ മാണി ഗ്രൂപ്പിലെ സിഎഫ് തോമസ് അടക്കമുള്ള പല പ്രബലരും ഇന്ന് പിജെ ജോസഫിന് ഒപ്പമുണ്ട്. അടുത്തിടെ പാര്‍ട്ടിയില്‍ എത്തിയ ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍ എന്നിവര്‍ക്കും കേരള കോണ്‍ഗ്രസ് ജെ എന്ന ലേബലിന് കീഴിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യം ഉണ്ടാവില്ല. ഈ ഘടകങ്ങള്‍ എല്ലാം പരിശോധിച്ചാണ് കോടതി വിധി എതിരായാല്‍ പിസി തോമസുമായി ലയിക്കാനുള്ള നീക്കം പിജെ ജോസഫ് നടത്തുന്നത്.
ഏക കേരള കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച കേരള കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ബ്രാക്കറ്റില്ലാത്ത ഏക കേരള കോണ്‍ഗ്രസ് പാര്‍ട്ടി എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയായ പിസി തോമസിന്‍റേതാണ്. ഈ പാര്‍ട്ടിയില്‍ ലയിക്കുന്നതിലൂടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന് അവകാശപ്പെടാന്‍ പിജെ ജോസഫിന് സാധിക്കും.
അനൗദ്യോഗിക ചര്‍ച്ചകള്‍
ലയനം സംബന്ധിച്ചുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം എന്ന ലക്ഷ്യം വെച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ നിലവില്‍ എന്‍ഡിഎയുടെ ഭാഗമായി പിസി തോമസിന്‍റെ മുന്നണി മാറ്റം എന്നതാണ് ലയന നീക്കങ്ങളില്‍ പ്രധാന തടസ്സ വിഷയമായി നിലനില്‍ക്കുന്നത്.
ജോസഫിന്‍റെ ശ്രമം
പിജെ ജോസഫും കൂട്ടരും കേരള കോണ്‍ഗ്രസില്‍ ലയിച്ച് എന്‍ഡിഎയിലേക്ക് വരട്ടേയെന്നതായിരുന്നു രണ്ടാഴ്ച മുമ്പ് വരേയുള്ള പിസി തോമസിന്‍റെ നിലപാട്. എന്നാല്‍ ഇതിന് ഒരു കാരണവശാലും പിജെ ജോസഫ് തയ്യാറല്ല. മറിച്ച്, കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കി പിസി തോമസിനേയും കൂട്ടരേയും യുഡിഎഫിന്‍റെ ഭാഗമാക്കാനാണ് ജോസഫിന്‍റെ ശ്രമം.
പാലാ സീറ്റ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് തോമസിനെന്നാണ് പ്രധാന വാഗ്ദാനം. പാലായല്ല, ഇടുക്കിയാണ് താല്‍പര്യമെങ്കില്‍ അതും വിട്ട് നല്‍കും. പിസി തോമസിന് പുറമെ ഒരാള്‍ക്ക് കൂടി സീറ്റ് എന്നതും വാഗ്ദാനത്തിലുണ്ട്. അതേസമയം തന്നെ പേരിന്‍റേയും ചിഹ്നത്തിന്‍റേയും കാര്യത്തില്‍ കോടതിയില്‍ നിന്നുള്ള അന്തിമ വിധി വന്നതിന് ശേഷം തുടര്‍ ചര്‍ച്ച മതിയെന്ന അഭിപ്രായവും ജോസഫ് പക്ഷത്തുണ്ട്.
പിസിയുടെ പ്രതികരണം
ലയനം സംബന്ധിച്ചുള്ള ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നായിരുന്നു പിസി തോമസ് നേരത്തെ പ്രതികരിച്ചത്. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് എം എന്ന പേര് കിട്ടാൻ വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. കോടതി വിധി എതിരായാല്‍ അയോഗ്യത അടക്കമുള്ള നടപടികള്‍ അവര്‍ നേരിടേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ കേരള കോൺഗ്രസ് എന്ന പേരിനെക്കാൾ കേരള കോൺഗ്രസ് എം എന്ന പേരിന് വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നതെന്നും പിസി തോമസ് പറഞ്ഞിരുന്നു.
രാഹുലിന്റെ മാറ്റം ദക്ഷിണേന്ത്യയില്‍,, 2 സംസ്ഥാനം, ഗാര്‍ഗെയ്ക്ക് റോള്‍, വെല്ലുവിളി!!
'മൂപ്പർക്ക് പേടി സ്വപ്നം ജലീലാണ്, കുറ്റിപ്പുറത്തെ കുറ്റീംപറിച്ചുള്ള ഓട്ടം; രൂക്ഷപരിഹാസവുമായി നിഷാദ്