കെഎം മാണിയെ തള്ളി പിജെ ജോസഫ്; കേരള കോൺഗ്രസിൽ വിഭാഗീയത? വീണ്ടും പിളരുമോ?
തൊടുപുഴ: കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ നിലപാട് തള്ളി മുതിർന്ന നേതാവ് പിജെ ജോസഫ്. പ്രതിപക്ഷത്തിരിക്കുമ്പോഴും സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികളില്‍ യുഡിഎഫിനോടു സഹകരിക്കേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട്. ആ നിലപാടുകളെ തള്ളി പിജെ ജോസഫ് യുിഎഫിന്റെ രാപകല്‍ സമര വേദിയില്‍ പങ്കെടുത്തു.
തൊടുപുഴയില്‍ നടന്ന സമരത്തിലാണ് ജോസഫ് പങ്കെടുത്തത്. ഇതിനെ കുറിച്ച് പ്രതികരിക്കാൻ കെഎം മാണി തയ്യാറായില്ലെങ്കിലും ജെസ് കെ മാണി പിജെ ജോസഫിനെ തള്ളി രംഗത്ത് വന്നിരിക്കുകയാണ്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കേരള കോണ്‍ഗ്രസ് സഭയ്ക്കകത്തെ പ്രക്ഷോഭങ്ങളിലും യുഡിഎഫിനോടു ചേരാറില്ല. ഇതിനിടയിലാണ് യുഡിഎഫ് സമര വേദിയിൽ പിജെ ജോസഫ് പങ്കെടുത്തത്.
ലീഗിന് പിന്തുണ
മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിന്റെ അഭ്യര്‍ഥന മാനിച്ച് കെഎം മാണി ലീഗ് സ്ഥാനാര്‍ഥികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ലീഗ് സ്ഥാനാര്‍ഥികള്‍ക്കുള്ള പിന്തുണയാണെന്നും യുഡിഎഫിനുള്ള പിന്തുണയായി കാണേണ്ടെന്നുമായിരുന്നു മാണി വ്യക്തമാക്കിയത്.
ഡിസിസി പ്രസിഡന്റ് സ്വീകരിച്ചു
ബുധനാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് പാര്‍ട്ടി നേതാവ് പിജെ ജോസഫ് യുഡിഎഫിന്റെ സമരവേദിയില്‍ എത്തിയത്. ജോസഫിനെ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
പ്രസംഗം വരെ നിർത്തിച്ചു
ജോസഫ് എത്തിയപ്പോള്‍ പ്രസംഗിച്ചുകൊണ്ടിരുന്ന നേതാവിന്റെ പ്രസംഗം അവസാനിപ്പിച്ച് ജോസഫിനു സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയതു.
അഭിപ്രായം പറയാതെ മാണി
ജോസഫ് യുഡിഎഫ് സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ കെഎം മാണി വിസമ്മതിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും മാണി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല.
തീരുമാനത്തിൽ മാറ്റമില്ല
യുഡിഎഫുമായി അകലം പാലിക്കാനുള്ള ചരല്‍ക്കുന്നു തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.
അഭിപ്രായ ഭിന്നത
കോൺഗ്രസ് വേദിയിൽ പിജെ ജോസഫ് എത്തിയത് കേരള കോൺഗ്രസിൽ വൻ അഭിപ്രായ വ്യത്യാസം ഉടലെടുത്തെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.