കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍: ജോസഫിനെ ഒപ്പം കൂട്ടാനുള്ള നീക്കവുമായി സിപിഎം
തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണത്തെിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട അധികാരവടംവളി പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. പിജെ ജോസഫ് , ജോസ് കെ മാണി എന്നീ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞുള്ള പോരാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടിതിന്റെ വിരോധം കൂടിയുള്ളതിനാല്‍ പിജെ ജോസഫ് യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാല്ല.
ബിജെപിയോട് കൊമ്പ് കോർത്തു; പ്രധാനമന്ത്രിയെ അനാദരിച്ചുവെന്ന വിവാദത്തിനിടെ യതീഷ് ചന്ദ്ര തെറിച്ചു
പഴയ മാണിവിഭാഗത്തില്‍ നിന്നും കൂടുതല്‍ നേതാക്കാളെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതിനാല്‍ ജോസഫ് ശക്തനായി നിലനില്ക്കുകയും ചെയ്യുന്നു. ചെയര്മാന് മരിച്ചാല്‍ മകന് ചെയര്മാന് ആകണമെന്നില്ല എന്നുവരെ പിജെ ജോസഫ് പരസ്യമായി പറഞ്ഞത് പാര്‍ട്ടിയില്‍ നിലവില്‍ തനിക്കുള്ള ശക്തി നന്നായി മനസ്സിലാക്കി തന്നെയാണ്. വിട്ടുവീഴ്ച്ചയ്ക്ക് ജോസ് കെ മാണിയും തയ്യാറാവത്തോതോടെ കേരള കോണ്‍ഗ്രസിനെ മറ്റൊരു പിളര്‍പ്പിന്റെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
നിയമസഭയിലേക്ക്
കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ നിയമസഭയിലേക്ക് നീണ്ടിരിക്കുകയാണ്. നിയമസഭ കക്ഷി നേതാവിനെ നിര്‍ദ്ദേശിക്കാന്‍ കേരളാ കോണ്‍ഗ്രസിന് സ്പീക്കര്‍ നല്‍കിയിരിക്കുന്ന സമയപരിധി നാളെയാണ് അവസാനിക്കുന്നത്. അഭിപ്രായഐക്യ സാധ്യത വിദൂരമായിരിക്കെ ഇരുവിഭാഗവും നിയമസഭ കക്ഷി നേതാവിനെ ഇന്നോ നാളെയോ നിര്‍ദ്ദേശിക്കാനുള്ള സാധ്യത ആരും കാണുന്നില്ല.
മുന്‍നിരയിലെ ഇരിപ്പിടം
തര്‍ക്കം ഇതുവരെ തീര്‍പ്പിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉപനേതാവായ ജോസഫിന് നല്കിയ മുന്‍നിരയിലെ ഇരിപ്പിടം പിന്‍വലിക്കാനിടയില്ല. ജോസഫിന് മുന്‍നിരയിലെ സീറ്റ് നല്‍കുന്നതിനെ മാണി വിഭാഗവും എതിര്‍ത്തിട്ടില്ല. മുന്‍നിരയിലെ സീറ്റ് ഒഴിച്ചിടാനും കഴിയില്ല.
സ്പീക്കര്‍ വ്യക്തമാക്കുന്നത്
ജോസഫിന് കെഎം മാണിയുടെ സീറ്റ് നല്‍കുന്നതിനെ എതിര്‍ത്ത് ജോസ് കെ മാണി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍മാര്‍ രംഗത്ത് വന്നാല്‍ എന്തു ചെയ്യണമെന്ന് സ്പീക്കര്‍ തീരുമാനിച്ചിട്ടില്ല. അങ്ങനെയൊരു തര്‍ക്കം വന്നാല്‍ നിയമസഭ നടപടി ക്രമങ്ങളും കീഴ്വഴക്കങ്ങളും പരിശോധിക്കുമെന്നാണ് സ്പീക്കര്‍ വ്യക്തമാക്കുന്നത്
കോണ്‍ഗ്രസ് ആശങ്ക
നിയമസഭ തിങ്കളാഴ്ച്ച പുനരാംരഭിക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം അങ്ങോട്ടേക്കും വ്യാപിക്കാനും അതുവഴി യുഡിഎഫ് നിയമസഭകക്ഷിയെ ബാധിക്കാനുമിടയാക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
പിളര്‍പ്പുണ്ടായാല്‍
കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ മറ്റു പാര്‍ട്ടികളും സസൂക്ഷമം നിരീക്ഷിച്ചു വരികയാണ്. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായാല്‍ ഒരു വിഭാഗത്തെ ഒപ്പം കൂട്ടാനുള്ള സാധ്യത സിപിഎം ആരായുന്നുണ്ട്. പിളര്‍ന്നാല്‍ ഇരുവിഭാഗത്തിനും ഏറെക്കാലം യുഡിഎഫില്‍ ഒരുമിച്ചു തുടരാന്‍ കഴിയില്ലെന്നും സിപിഎം കണക്ക് കൂട്ടുന്നു.
സിപിഎം ശ്രമം
ഫ്രാന്‍സിസ് ജോര്‍ജ്ജിന് കീഴിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി പിജെ ജോസഫിനെ ഒപ്പം നിര്‍ത്താനായിരിക്കും സിപിഎം ശ്രമിക്കുക. പഴയ ജോസഫ് ഗ്രൂപ്പിലെ നേതാക്കള്‍ക്ക് പ്രാമുഖ്യമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് നിലവില്‍ ഇടതുമുന്നണിയിലെ അംഗമാണ്. തര്‍ക്കം രൂക്ഷമായി പൊട്ടിത്തെറിയിലേക്ക് എത്തിയാല്‍ പിജെ ജോസഫിന്റെ മുന്നണി മാറ്റത്തിന് വരെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഒറ്റപ്പാര്‍ട്ടിയായി നില്‍ക്കണം
ക്രൈസ്തവ സഭാധ്യക്ഷന്മാര് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇരുവിഭാഗത്തേയും ശാന്തരാക്കാന്‍ കഴിഞ്ഞിട്ടില്ല. പിളര്‍ന്നാല്‍ ഇരുകൂട്ടര്‍ക്കും യുഡിഎഫില്‍ തന്നെ തുടരാമെന്ന് കേരളാ കോണ്‍ഗ്രസിലെ നേതാക്കള്‍ കരുതുന്നുണ്ടെങ്കിലും പിളരാതെ ഒറ്റപ്പാര്‍ട്ടിയായിതന്നെ നില്‍ക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
ഭരണഘടനപ്രകാരം
കേരള കോണ്‍ഗ്രസ് എം ഭരണഘടനപ്രകാരം ചെയര്‍മാന്റെ എല്ലാം അധികാരവും വര്‍ക്കിങ് ചെയര്‍മാനുണ്ട്. പാര്‍ട്ടി പിളര്‍പ്പിലേക്ക് പോയാല്‍ ഈ അധികാരമുപയോഗിച്ച് കൂറുമാറ്റ നിരോധന നിയമം മറികടക്കാനാകുമെന്നാണ് ജോസഫ് പ്രതീക്ഷിക്കുന്നത്. താനാണ് പാര്‍ട്ടി ചെയര്‍മാനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തും ഈ നീക്കങ്ങളുടെ ഭാഗമാണ്.
ഫോര്‍മുലകള്‍
തര്‍ക്കപരിഹാരം എന്ന നിലയില്‍ രണ്ട് ഫോര്‍മുലകള്‍ ജോസഫ് വിഭാഗം മുന്നോട്ടു വെയ്ക്കുന്നുന്നുണ്ട്. പിജെ ജോസഫിനെ ചെയര്‍മാനാക്കി ജോസ്കെ മാണിയെ വര്‍ക്കിങ് ചെയര്‍മാനാക്കണം എന്നാണ് ആദ്യ ഫോര്‍മുല. ഈ ഫോര്‍മുല പ്രകാരം സിഎഫ് തോമസിന് നിയമസഭാ നേതാവിന്റെ സ്ഥാനം നല്‍കും.
ഡപ്യൂട്ടി ചെയര്മാന്
സിഎഫ് തോമസിനെ ചെയര്‍മാനാക്കിയുള്ളതാണ് രണ്ടാമത്തെ തര്‍ക്കപരിഹാര ഫോര്‍മുല. സിഎഫിനെ ചെയര്‍മാനാക്കുമ്പോള്‍ വര്‍ക്കിങ് ചെയര്മാന് സ്ഥാനവും നിയസഭ കക്ഷി നേതാവിന്റെ പദവിയും ജോസഫിനായിരിക്കും. ജോസ് കെ മാണിക്ക് ലഭിക്കുക ഡപ്യൂട്ടി ചെയര്‍മാന്റെ പദവിയായിരിക്കും.
തള്ളിക്കളയുന്നു
രണ്ട് നിര്‍ദ്ദേശങ്ങളിലും ജോസ് കെ മാണിക്ക് അധ്യക്ഷ പദവി നിഷേധിക്കുന്നതിനാല്‍ ഇവ രണ്ടും മാണി വിഭാഗം തള്ളിക്കളയുകയാണ്. പിജെ ജോസഫിനെ ചെയര്‍മാനാക്കാന്‍ തയ്യാറാല്ല. സിഎഫ് തോമസിനെ ചെയര്മാന് ആക്കണമെങ്കില്‍ ജോസഫ് വര്‍ക്കിങ് ചെയര്മാന് സ്ഥാനം ഒഴിയണമെന്നാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്നത്.
കനത്ത തിരിച്ചടിയാവും
നിയമസഭാക്ഷി നേതൃസ്ഥാനവുമുള്ളതിനാല്‍ ജോസഫ് വലിയ ശക്തനാകും. അത് ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയാവും. ജോസഫ് വര്‍ക്കിങ് ചെയര്മാന് സ്ഥാനം രാജിവെച്ചാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നാണ് അവരുടെ നിലപാട്. സിഎഫ് തോമസ് ചെയര്മാന് ആവുമ്പോള്‍ വര്‍ക്കിങ് ചെയര്‍മാനാകാന്‍ ജോസ് കെ മാണി തയ്യാറാണ്. പക്ഷെ പിന്നീട് ചെയര്മാന് സ്ഥാനം ജോസ് കെ മാണിക്ക് നല്‍കുമെന്ന ഉറപ്പ് കിട്ടണമെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നു.