ഇടത് മുന്നണിയിലേക്ക് പോവാന്‍ ഒരുങ്ങുന്നത് പിജെ ജോസഫ്; തങ്ങള്‍ പോവില്ലെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട തര്‍ക്കത്തിന് പരിഹാരമായില്ല. പ്രസിഡന്‍റ് പദം രാജിവെച്ച ശേഷം ജോസ് കെ മാണി വിഭാഗം ഉന്നയിച്ച മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് യുഡിഎഫ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ജോസ് കെ മാണി വിഭാഗം ആവര്‍ത്തിക്കുന്നത്. ഇതോടെ സ്വരം കടുപ്പിച്ച് ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി. കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ യുഡിഎഫ് തീരുമാനം എടുത്തിട്ടുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
തീരുമാനം എടുത്തിട്ടുണ്ട്
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ കാര്യത്തില്‍ യുഡിഎഫ് ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് നടപ്പിലാക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില വിയോജിപ്പുകള്‍ ചിലര്‍ക്കുണ്ട് എന്നുള്ളത് നേരാണ്. രണ്ട് വിഭാഗവും പുതിയ ചില ആവശ്യങ്ങള്‍ യുഡിഎഫിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടുണ്ട്. അത് ചര്‍ച്ച ചെയ്യാമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
തീരുമാനം നടപ്പാക്കുക
പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ സമയമെടുക്കും. അതിനാല്‍ എടുത്ത തീരുമാനം നടപ്പാക്കിയ ശേഷം അതിലേക്ക് കടക്കാമെന്നാണ് തീരുമാനമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനം ജോസ് കെ മാണി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്നണി കണ്‍വീനര്‍ ബെന്ന് ബഹനാന്‍ എംപിയും അഭിപ്രായപ്പെട്ടു.
മുന്നണി വിടുന്ന സാഹചര്യം ഉണ്ടാവില്ല
ഒരു വിഭാഗവും മുന്നണി വിടുന്ന സാഹചര്യം ഉണ്ടാവില്ല. കെപിസിസിയും യുഡിഎഫും ശക്തമായ നേതൃത്വത്തില്‍ തന്നെയാണ് മുന്നോട്ട് പോവുന്നത്. മുന്നണിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞത് കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടായിരിക്കില്ലെന്നും ബെന്നിബഹനാന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിയിലേക്കെന്ന് അഭ്യൂഹം തള്ളി ജോസ് കെ മാണി രംഗത്തെത്തുന്നത്.
തീരുമാനിച്ചിട്ടില്ല
കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്നണി വിടില്ലെന്ന ജോസിന്‍റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. യുഡിഎഫ് വിടാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗമാണെന്നും മുന്നണി വിടുമോ എന്ന കാര്യം ജോസഫ് വിഭാഗോത്തോടാണ് ചോദിക്കേണ്ടതെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരു ദിനപത്രത്തില്‍ എഴുതിയ ജോസഫിന്‍റെ ലേഖനം ചൂണ്ടിക്കാണിച്ചായിരുന്നു ജോസ് കെ മാണിയുടെ വിമര്‍ശനം.
ജോസഫിന്‍റെ പരാമര്‍ശം
സര്‍ക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമ്മാണെന്ന ജോസഫിന്‍റെ പരാമര്‍ശം ഇടതുചായ്വിന്‍റെ ശക്തമായ സൂചനായി ജോസ് കെ മാണി ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാറിനെതിരെ കോണ്‍ഗ്രസും യൂഡിഎഫും ശക്തമായി വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ജോസഫിന്‍റെ ഈ അഭിനന്ദനം എന്നത് ആരെ സന്തോഷിപ്പിക്കാനാണെന്നും ജോസ് കെ മാണി വിഭാഗം സൂചിപ്പിക്കുന്നുണ്ട്.
Recommended Video
ഉറ്റുനോക്കുന്നത്
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫ് നിര്‍ദ്ദേശം പരസ്യമായി നിരാകരിച്ചതോടെയുള്ള ജോസ് കെ മാണിയുടെ ഓരോ നീക്കങ്ങളും ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കേരള കോണ്‍ഗ്രസ് മറ്റൊരു മുന്നണി മാറ്റത്തിന് ഒരുങ്ങുകയാണോ എന്ന സംശയം ശക്തമായിരുന്നു.
അവിശ്വാസ പ്രമേയം
അധികാരം ഒഴിയാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനായിരുന്നു പിജെ ജോസഫ് വിഭാഗത്തിന്‍റെ നീക്കം. ഈ സാഹചര്യത്തില്‍ ജോസ് കെ മാണി വിഭാഗം ഇടതു പിന്തുണ സ്വീകരിച്ചേക്കുമെന്നും ഇത് മുന്നണി മാറ്റത്തിലേക്ക് എത്തിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
ഇടത് മുന്നണിയെ ലക്ഷ്യമിടുന്നത്
ഇതിനിടയിലാണ് ഇടത് മുന്നണിയെ ലക്ഷ്യമിടുന്നത് ജോസഫ് വിഭാഗമാണെന്ന് ജോസ് കെ മാണി അഭിപ്രായപ്പെടുന്നത്. മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാക്കി വിലപേശാനുള്ള ഇരുവിഭാഗത്തിന്‍റെ ശ്രമത്തിനും കോണ്‍ഗ്രസ് തടയിട്ടതോടെ ഇപ്പോള്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് കുറവുണ്ട്. ഇതോടെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നത്തിന് ഉപാധികളോടെ പരിഹാരം കാണുകയെന്ന മാര്‍ഗ്ഗം ജോസ് കെ മാണി വിഭാഗം മുന്നോട്ട് വെക്കുന്നത്.
യുഡിഎഫ് നിലപാടില്‍ അതൃപ്തി
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്നുള്ള യുഡിഎഫ് നിലപാടില്‍ അതൃപ്തി ജോസ് കെ മാണി മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ മറുപടി പറയേണ്ടത് യുഡിഎഫ് ആണെന്നമാണ് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചത്. രമ്യമായി പരിഹരിച്ചു പോവാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ആദ്യം പുറത്ത് വരട്ടെ
അതേസമയം, കേരള കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗത്തെ ഒപ്പം കൂട്ടാന്‍ സാധിച്ചാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മധ്യകേരളത്തില്‍ അത് ഗുണം ചെയ്യുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. എന്നാല്‍ യുഡിഎഫില്‍ നിന്നുകൊണ്ടുള്ള ഒരു ചര്‍ച്ചയെ സിപിഎം പ്രോല്‍സാഹിപ്പിക്കുന്നില്ല. മുന്നണി വിട്ട് പുറത്തുവന്നാല്‍ ഏത് വിഭാഗവുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നാണ് സിപിഎം നിലപാട്.
കോണ്‍ഗ്രസിന് തനിച്ച് അധികാരത്തിലെത്തണം; കര്‍ണാടകയില്‍ പുത്തന്‍ നീക്കവുമായി ഡികെ ശിവകുമാര്‍