പിജെ ജോസഫ് ഇടത് പക്ഷത്തേക്ക്? മുഖ്യമന്ത്രി പിണറായി വിജയനുമായി നിർണായക കൂടിക്കാഴ്ച
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി പിജെ ജോസഫ് കൂടിക്കാഴ്ച നടത്തിയത് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും തമ്മില്‍ കൊവിഡ് കാലത്തും തർക്കം മൂര്‍ച്ഛിച്ച പശ്ചാത്തലത്തിലാണ് നിര്‍ണായക കൂടിക്കാഴ്ച.
കേരള കോണ്‍ഗ്രസ് എം പിജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങളായി പിളര്‍ന്നേക്കും എന്ന് കെഎം മാണിയുടെ മരണ ശേഷം തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി പിജെ ജോസഫ് നടത്തിയ കൂടിക്കാഴ്ച മുന്നണി മാറ്റത്തിന്റെ സൂചനയാണോ എന്നാണ് ഉയരുന്ന ചോദ്യം.
മാണിയുടെ മരണശേഷം
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി അന്തരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ അധികാര തര്‍ക്കം രൂക്ഷമായത്. പാര്‍ട്ടി പിടിച്ചെടുക്കാന്‍ മാണിയുടെ മകന്‍ ജോസ് കെ മാണിയും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ടായ പിജെ ജോസഫും കച്ചകെട്ടിയതോടെ കാര്യങ്ങള്‍ വഷളായി. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായത്. പാലാ ഉപതിരഞ്ഞെടുപ്പിലടക്കം ഇത് പ്രതിഫലിച്ചു.
അധികാര തര്‍ക്കം
മാണി കോട്ടയായി കാത്ത പാല മണ്ഡലം ഇക്കുറി യുഡിഎഫിന് നഷ്ടപ്പെടാന്‍ പ്രധാന കാരണമായത് കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കമാണ്. ഇതോടെ പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുളള അധികാര തര്‍ക്കം ഒന്നുകൂടി മൂര്‍ച്ഛിച്ചു. ചെയര്‍മാന്‍ തര്‍ക്കം അതിനിടെ കോടതി കയറി. ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തത് കോടതി റദ്ദാക്കി.
പിണറായിയെ കണ്ട് ജോസഫ്
ഏറ്റവും ഒടുവില്‍ കുട്ടനാട് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തര്‍ക്കം തുടരുന്നതിനിടെയാണ് കൊവിഡ് സംഭവിച്ചത്. എന്നാല്‍ കൊവിഡ് കാലത്തും പാര്‍ട്ടിക്കുളളില്‍ വിഭാഗീയത മൂര്‍ച്ഛിക്കുക തന്നെയാണ്. കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയെ ചൊല്ലിയാണ് തര്‍ക്കം മൂര്‍ച്ഛിക്കുന്നത്. ഈ സാഹചര്യത്തിലാണ് പിണറായിയെ പിജെ ജോസഫ് കണ്ടത് നിര്‍ണായകമാവുന്നത്.
സിപിഎം സഹായം തേടിയേക്കും
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സ്വന്തമാക്കാന്‍ സിപിഎമ്മിന്റെ സഹായം പിജെ ജോസഫ് വിഭാഗം തേടിയേക്കും എന്നാണ് സൂചന. പ്രസിഡണ്ട് പദവിയെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടായപ്പോള്‍ നേരത്തെ യുഡിഎഫ് നേതൃത്വം ഇടപെട്ടാണ് പരിഹാരമുണ്ടാക്കിയത്. ജോസ് വിഭാഗത്തിലെ സെബാസ്റ്റിയന്‍ കുളത്തുങ്കലിനെ പ്രസിഡണ്ടായി നിയോഗിച്ചു.
ധാരണ പാലിച്ചില്ല
അവസാന ആറ് മാസം ജോസഫ് വിഭാഗത്തിന് പ്രസിഡണ്ട് സ്ഥാനം കൈമാറാം എന്നാണ് അന്ന് യുഡിഎഫ് ഇടപെട്ടുണ്ടാക്കിയ ധാരണം. എന്നാല്‍ ഇപ്പോള്‍ ജോസ് കെ മാണി വിഭാഗം അതിന് തയ്യാറാകാത്ത ഘട്ടത്തിലാണ് ജോസഫ് ഇടഞ്ഞിരിക്കുന്നത്. ഇടപെടല്‍ ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പളളി രാമചന്ദ്രനും ജോസഫ് വിഭാഗം കത്ത് നല്‍കിയിട്ടുണ്ട്.
നിർണായക നീക്കം
അജിത് മുതിരമലയെ ജില്ലാ പ്രസിഡണ്ടായി നിയമിക്കണം എന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. യുഡിഎഫ് നേതാക്കള്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി പിജെ ജോസഫ് കൂടിക്കാഴ്ച നടത്തിയത്. സിപിഎം പിജെ ജോസഫിനെ സഹായിക്കുകയാണെങ്കില്‍ അത് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായക മാറ്റങ്ങള്‍ക്കുളള തുടക്കമായേക്കും എന്നാണ് കരുതുന്നത്.
പിണറായിക്ക് പ്രശംസ
പിജെ ജോസഫ് എല്‍ഡിഎഫിലേക്ക് എത്തിയേക്കും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുളളതാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിജെ ജോസഫ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ പിണറായിയേയും സംസ്ഥാന സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഘട്ടത്തിലാണ് പിജെ ജോസഫിന്റെ പിന്തുണ പ്രഖ്യാപനം.