പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫിന്‍റെ നീക്കം; ലക്ഷ്യം കേരള കോണ്‍ഗ്രസ് എന്ന പേര്
തിരുവനന്തപുരം: ജോസ് കെ മാണി യുഡിഎഫിന് പുറത്തെത്തിയെങ്കിലും കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ കനത്ത തിരിച്ചടിയാണ് പിജെ ജോസഫിന് തിരഞ്ഞെടുക്ക് കമ്മീഷനില്‍ നിന്നും ഉണ്ടായത്. കേരള കോണ്‍ഗ്രസ് എം എന്നപേരും രണ്ടില ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പിജെ ജോസഫിന് പാര്‍ട്ടിക്ക് പുതിയ പേരും ചിഹ്നവും കണ്ടെത്തേണ്ടി വന്നിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് (ജോസഫ്)
മാണി ഗ്രുപ്പൂമായി ലയിച്ചതോടെ മരവിപ്പിച്ച കേരള കോണ്‍ഗ്രസ് (ജോസഫ്) എന്ന തന്‍റെ പഴയ പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കുക എന്നതാണ് ജോസഫിന് മുന്നിലുള്ള ആദ്യ പോംവഴി. എന്നാല്‍ ഇത് അത്ര എളുപ്പത്തില്‍ അദ്ദേഹത്തിന് സാധിക്കില്ല, പഴയ ജോസഫ് ഗ്രൂപ്പല്ല ഇന്നത്തെ ജോസഫ് ഗ്രൂപ്പ് എന്നത് തന്നെയാണ് അതിന്‍റെ പ്രധാന കാരണം. സിഎഫ് തോമസ് അടക്കമുള്ള പഴയ മാണി പക്ഷത്തെ പല കരുത്തരും ഇപ്പോള്‍ ജോസഫിനൊപ്പമാണ് നിലയുറപ്പിക്കുന്നത്.
മാണി അണികള്‍
ജോസഫ് ഗ്രൂപ്പ് എന്ന ലേബലിന് താഴെ അണിനിരക്കാന്‍ ഇവരില്‍ പലരും തയ്യാറാവില്ല. അങ്ങനെയാവുമ്പോള്‍ ജോസ് കെ മാണിക്ക് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി മാറുകയും ചെയ്യും. മാണി വികാരം ആളിക്കത്തിച്ച് പഴയ മാണി വിഭാഗത്തെ ഒറ്റയടിച്ച് കുടെ നിര്‍ത്താന്‍ സാധിക്കും. ഈ ഒരു അപകടക സാധ്യത മുന്നില്‍ കാണുന്നതിനാലാണ് കേരള കോണ്‍ഗ്രസ് (ജെ) എന്ന പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കുന്നതിലേക്ക് ജോസഫ് കടക്കാത്തത്.
രാഷ്ട്രീയപരമായ നീക്കം
കേരള കോണ്‍ഗ്രസ് എന്ന പേര് കരസ്ഥമാക്കാന്‍ നിയമപരമായ നീക്കങ്ങള്‍ക്ക് പുറമെ രാഷ്ട്രീയപരമായ നീക്കങ്ങളും ജോസഫ് വിഭാഗം നേതാക്കള്‍ സജീവമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ബ്രാക്കറ്റ് ഇല്ലാത്ത, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പിസി തോമസിന്‍റേതാണ്. നിലവില്‍ എന്‍ഡിഎ പക്ഷത്താണ് പിസി തോമസ് പ്രവര്‍ത്തിക്കുന്നത്.
പിസി തോമസുമായി സഹകരണം
പുതിയ സാഹചര്യത്തില്‍ പിസി തോമസുമായി ഒന്നിച്ച് കേരള കോണ്‍ഗ്രസ് എന്ന പേര് സ്വന്തമാക്കാന്‍ കഴിയുമോയെന്ന സാധ്യതകളാണ് പിജെ ജോസഫ് പരിശോധിക്കുന്നത്. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്ന പേര് സ്വന്തമാവുന്നതോടെ കേരള കോണ്‍ഗ്രസ് എം എന്നപേരും രണ്ടില ചിഹ്നവും നഷ്ടമായതിന്‍റെ ക്ഷീണം മറികടക്കാന്‍ കഴിയുമെന്നാണ് ജോസഫും അനുകൂലികളും കണക്ക് കൂട്ടുന്നത്.
മുന്നണി മാറ്റം
ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട് പിസി തോമസുമായി പിജെ ജോസഫ് വിഭാഗം നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മുന്നണി മാറ്റം എന്നതാണ് പ്രധന കടമ്പ. പാര്‍ട്ടിയില്‍ ലയിച്ച് പിജെ ജോസഫും കൂട്ടരും എന്‍ഡിഎയില്‍ വരണം എന്നാണ് പിസി തോമസിന്‍റെ നിര്‍ദ്ദേശം. ഇതിന് ഒരു കാരണവശാലും ജോസഫും കൂട്ടരും തയ്യാറല്ല.
യുഡിഎഫിലേക്ക് വരാന്‍
പിസി തോമസിനോട് യുഡിഎഫിലേക്ക് വരാനാണ് ജോസഫ് വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാല്‍ ദേശീയ തലത്തിലെ സാധ്യതകള്‍ കണക്കിലെടുത്ത് എന്‍ഡിഎ വിട്ട് യുഡിഎഫിലേക്ക് വരാന്‍ തയ്യാറല്ലെന്നാണ് പിസി തോമസിന്‍റെ നിലപാട്. ഇതോടെ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമമായി. എന്നാല്‍ തിരഞ്ഞടെുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് ജോസഫ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസും
പിസി തോമസിനെ മുന്നണിയിലെത്തിക്കാനുള്ള ജോസഫിന്‍റെ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസും മറ്റ് ഘടകകക്ഷികളും പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ജോസ് കെ മാണി മുന്നണി വിട്ടു പോയതിന്‍റെ ക്ഷീണം അല്‍പം മാറാന്‍ പിസി തോമസിന്‍റെ വരവോടെ സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുമായുള്ള പിസി തോമസിന്‍റെ അടുത്ത ബന്ധങ്ങളും പരിഗണനാ വിഷയങ്ങളാണ്.
വാഗ്ദാനങ്ങള്‍
ജോസ് മുന്നണി വിട്ട് പോയതിലൂടെ ഒഴിവ് വന്ന നിയമസഭാ സീറ്റുകളില്‍ നിന്നും പിസി തോമസിനും കൂട്ടര്‍ക്കും സീറ്റും യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ പിസി തോമസിന് മന്ത്രിസ്ഥാനം എന്നിവയൊക്കെയാണ് ജോസഫിന്‍റെ വാഗ്ദാനങ്ങള്‍ എന്നാണ് സൂചന. പിസി തോമസ് മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം വിട്ടുനല്‍കുന്നതില്‍ യുഡിഎഫില്‍ ധാരണയുണ്ടാക്കാമെന്നും വാഗ്ദാനം ഉണ്ട്.
കേരള കോൺഗ്രസെന്ന പേര്
ജോസഫ് വിഭാഗത്തിലെ നേതാക്കൾക്ക് യഥാർത്ഥ കേരള കോൺഗ്രസെന്ന് പേര് കിട്ടിയാൽ കൊള്ളാമെന്നുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പിസി തോമസ് വ്യക്തമാക്കിയിട്ടുണ്ട്. അവരിൽ പലർക്കും കേരള കോൺഗ്രസെന്ന പേര് ഇഷ്‌ടമാണ്. എന്നാല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രതീക്ഷയുള്ള കാര്യം
കേരള കോൺഗ്രസുകളുടെ യോജിപ്പിനായി ഒരു കാലത്ത് ശ്രമിച്ച പിജെ ജോസഫും ജോണി നെല്ലൂരും ഫ്രാന്‍സിസ് ജോര്‍ജ്ജും ഇപ്പോൾ ഒന്നിച്ച് നിൽക്കുന്നുവെന്നത് പ്രതീക്ഷയുള്ള കാര്യമാണെന്നും പിസി തോമസ് അഭിപ്രായപ്പെട്ടു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങളെ സംബന്ധിച്ച് മുന്നണി മാറ്റമാണ് പ്രധാന പ്രശ്നമെന്നും പിസി തോമസ് വ്യക്തമാക്കി. എന്നാലും ചര്‍ച്ചകളുടെ സാധ്യതകള്‍ പിസി തോമസ് അടയ്ക്കുന്നില്ലെന്നതാണ് ശ്രദ്ധേയം
Recommended Video
ജോസഫിന്‍റെ കൂടെയുള്ളവര്‍
പിസി തോമസ് കൂടെ വന്നാല്‍ മധ്യകേരളത്തില്‍ അതിശക്തമായ നേതൃത്വമുളള വിഭാഗമായി ജോസഫ് വിഭാഗം മാറും. കേരള കോണ്‍ഗ്രസ് ജേക്കബില്‍ നിന്ന് ജോണി നെല്ലൂരിനേയും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജിനെയും തന്‍റെ കൂടെ ചേര്‍ക്കാന്‍ കഴിഞ്ഞ മാസങ്ങളില്‍ ജോസഫിന് സാധിച്ചിരുന്നു. പാര്‍ട്ടി സ്ഥാപകന്‍ കെഎം ജോര്‍ജ്ജിന്‍റെ മകന്‍ കൂടിയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ്
ജോസ് പോയതോടെ 9 സീറ്റുകള്‍ കൂടി കോണ്‍ഗ്രസിന്; നോട്ടമിട്ട് നേതാക്കള്‍, ലോക്സഭാ സീറ്റും സ്വന്തം