ജോസിനെ ഞെട്ടിക്കാന്‍ ജോസഫിന്റെ പുത്തന്‍ നീക്കം; അപു ജോണ്‍ രംഗത്തിറങ്ങും... മലബാറില്‍ മത്സരിക്കും?
തൊടുപുഴ: കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മക്കള്‍ രാഷ്ട്രീയം ഒരു പുതുമയുള്ള കാര്യമല്ല. ഫ്രാന്‍സിസ് ജോര്‍ജ്ജും, പിസി തോമസും കെബി ഗണേഷ് കുമാറും ജോസ് കെ മാണിയും അനൂപ് ജേക്കബും മുതല്‍ ഒടുവില്‍ ഷോണ്‍ ജോര്‍ജ്ജ് വരെ അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്.
കാപ്പന്റെ തന്ത്രങ്ങള്‍ ഇങ്ങനെ... എല്‍ഡിഎഫിന്റെ കൈയ്യില്‍ മറുമരുന്ന്, സിപിഐയ്ക്കും ആശ്വസിക്കാം
ആ പാതയിലേക്ക് കടക്കുകയാണ് ഇപ്പോള്‍ പിജെ ജോസഫും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പിജെ ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേകുറിച്ച് അപു ജോസഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശദാംശങ്ങള്‍...
അപു ജോണ്‍ ജോസഫ്
പിജെ ജോസഫിന്റെ നാല് മക്കളില്‍ ഒരാളാണ് അപു ജോണ്‍ ജോസഫ്. അടുത്തിടെ ആയിരുന്നു ഇളയ മകന് ജോമോന് ജോസഫ് എന്ന ജോക്കുട്ടന് അന്തരിച്ചത്. ജോക്കുട്ടനെ കുറിച്ച് അപു എഴുതിയ ഹൃദയത്തെ തൊടുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറല്‍ ആയിരുന്നു. അത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു.
അപു രാഷ്ട്രീയത്തിലേക്കോ?
പിജെ ജോസഫിന്റെ ഗാന്ധി സ്റ്റഡീസ് സെന്റരറിന്റെ വൈസ് ചെയര്മാന് ആണ് അപു ജോണ്‍ ജോസഫ് ഇപ്പോള്‍. കേരള കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തില്‍ അപു ജോണ്‍ ജോസഫിന്റെ എന്‍ട്രി പിജെ ജോസഫിന് ഏറെ ആശ്വാസകരമാകുമെന്ന് ഉറപ്പാണ്.
മക്കള്‍ രാഷ്ട്രീയം
കേരള കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയം ഒരു പുതുമയുളള കാര്യമേ അല്ല. കെഎം മാണിയുടെ മകന് ആയതുകൊണ്ട് പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയ ആളാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം നയിക്കുന്ന ജോസ് കെ മാണി. പിസി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജും രാഷ്ട്രീയത്തില്‍ സജീവമാണ്.
അപു ഇറങ്ങിയാല്‍
അപു ജോണ്‍ ജോസഫ് ഇറങ്ങിയാല്‍ ജോസഫ് വിഭാഗം കുറച്ച് കൂടി ശക്തമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും പിജെ ജോസഫിനെ അലട്ടുന്നുമുണ്ട്. അതിന്റെ കൂടെ ആയിരുന്നു പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കും ജോസ് കെ മാണിയുടെ പിളര്‍പ്പും.
തിരിച്ചുവരവ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ജോസഫ് ഗ്രൂപ്പ് നേരിട്ടത്. യുഡിഎഫ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തവും ജോസഫ് ഗ്രൂപ്പിന് മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം കോട്ടയത്ത് നടന്നിരുന്നു. പിജെ ജോസഫിന്‍രെ ശക്തികേന്ദ്രമായിരുന്ന തൊടുപുഴയില്‍ നഗരസഭ ഭരണം പോലും എല്‍ഡിഎഫ് പിടിച്ചെടുക്കുന്ന സ്ഥിതിയുണ്ടായി.
അപു മത്സരിക്കുമോ
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ അപു ജോണ്‍ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും എന്നാണ് ന്യൂസ് 18 കേരളവും റിപ്പോര്‍ട്ടര്‍ ലൈവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ല.
മലബാറില്‍ കന്നിയങ്കം?
മധ്യ തിരുവിതാംകൂറിലെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നും ആവില്ല അപു ജോണ്‍ ജോസഫിന്റെ കന്നിയങ്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. മലബാറിലെ കുടിയേറ്റ മേഖലയാമ് ലക്ഷ്യം. പേരാമ്പ്ര സീറ്റിന് പകരം കോഴിക്കോട് ജില്ലയിലെ തന്നെ തിരുവമ്പാടി മണ്ഡലം വച്ചുമാറാന്‍ പറ്റുമോ എന്നതാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്.
ലീഗ് വിട്ടുകൊടുത്താല്‍
നാല് പതിറ്റാണ്ടായി സിപിഎമ്മിന്റെ കോട്ടയാണ് പേരാമ്പ്ര. ഇവിടെ കേരള കോണ്‍ഗ്രസ് എമ്മായിരുന്നു സ്ഥിരമായി മത്സരിച്ചിരുന്നത്. തിരുവമ്പാടി മണ്ഡലം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തതാണ്. രണ്ട് പതിറ്റാണ്ടായി ഇത് ലീഗിന്റെ സീറ്റാണ്. പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി എന്ന നിലയില്‍ സീറ്റ് വച്ചുമാറാന്‍ ലീഗ് അനുവദിച്ചാല്‍ അപു ജോണ്‍ ജോസഫ് തന്നെ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
പേരാമ്പ്രയ്ക്ക് വേണ്ടി കോണ്‍ഗ്രസും
ഇത്തവണ പേരാമ്പ്രയ്ക്ക് വേണ്ടിയുള്ള പിടിവലി അല്പം കൂടുതലാണ് എന്നാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് താത്പര്യപ്പെടുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോ കെഎസ് യു പ്രസിഡന്റ് അഭിജിത്തോ ഇവിടെ നിന്ന് മത്സരിച്ചേക്കുമെന്നും ശ്രുതിയുണ്ട്. മുസ്ലീം ലീഗും ഇതേ മണ്ഡലത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
കണ്ടറിയാം
എന്തായാലും ഫെബ്രുവരിയോടെ ഇരു മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. സീറ്റുകള്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കും അതോടെ അവസാനവും ആകും. എന്തായാലും പിജെ ജോസഫിനെ സംബന്ധിച്ച് അതി നിർണായകമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്