രണ്ട് സീറ്റ് കിട്ടിയേ തീരൂ, പിടി മുറുക്കി പിജെ ജോസഫ്, കേരള കോൺഗ്രസ് എം പിളർപ്പിലേക്ക്?
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്ന് നില്‍ക്കേ കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ വേണം എന്ന ആവശ്യം പിജെ ജോസഫ് വിഭാഗം ശക്തമാക്കിയിരിക്കുകയാണ്.
പാര്‍ട്ടിയില്‍ ജോസ് കെ മാണി പിടിമുറുക്കുന്നതാണ് പിജെ ജോസഫ് വിഭാഗത്തെ പിളര്‍പ്പിലേക്ക് നയിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ഒരു സീറ്റ് കിട്ടുന്നില്ല എങ്കില്‍ പാര്‍ട്ടി പിളര്‍ത്തുക എന്ന അറ്റകൈയിലേക്ക് പിജെ ജോസഫ് കടക്കാനാണ് സാധ്യത.
രണ്ട് സീറ്റുകൾ കിട്ടണം
നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു എംപിയാണുളളത്. കോട്ടയം സീറ്റില്‍ നിന്നും മത്സരിച്ച് ജയിച്ച് ലോക്‌സഭയില്‍ എത്തിയ ജോസ് കെ മാണി. ഇത്തവണ കോട്ടയം കൂടാതെ തങ്ങള്‍ക്ക് ഒരു സീറ്റ് വേണം എന്ന വാശിയിലാണ് പിജെ ജോസഫ് വിഭാഗം. ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി എന്ന ആവശ്യമാണ് പിജെ മുന്നോട്ട് വെയ്ക്കുന്നത്.
പിടി മുറുക്കി പിജെ ജോസഫ്
ഉമ്മന്‍ചാണ്ടി ഇത്തവണ മത്സരിക്കാന്‍ ഇറങ്ങുകയാണ് എങ്കില്‍ അത് ഇടുക്കിയില്‍ ആവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ വിജയസാധ്യതയുളള അടുത്ത സീറ്റായ ചാലക്കുടി വേണം എന്ന നിര്‍ബന്ധ ബുദ്ധിയിലാണ് പിജെ ജോസഫ്. സീറ്റ് കിട്ടിയില്ല എങ്കില്‍ വീണ്ടും പിജെ ജോസഫ് പാര്‍ട്ടി പിളര്‍ത്തിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ജോസ് കെ മാണിയുടെ വളർച്ച
കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതിന്റെ ഗുണം തനിക്കോ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കോ ലഭിച്ചിട്ടില്ല എന്ന് കഴിഞ്ഞ ദിവസം പിജെ ജോസഫ് തുറന്നടിച്ചിരുന്നു. അതുകൊണ്ട് തന്നെ പരാതികളുണ്ടാകുമെന്നും പിജെ പറഞ്ഞു. മാത്രമല്ല ജോസ് കെ മാണി നയിച്ച കേരള യാത്രയ്ക്ക് എതിരെയും പിജെ ജോസഫ് അതൃപ്തി പരസ്യമാക്കുകയുണ്ടായി
ലയിക്കുന്നതും പിളരുന്നതും പതിവ്
പാര്‍ട്ടിയില്‍ മതിയായ ചര്‍ച്ച കൂടാതെയാണ് ജോസ് കെ മാണിയുടെ കേരള യാത്ര നടത്തിയത് എന്ന് പിജെ ജോസഫ് തുറന്നടിക്കുകയുണ്ടായി. ജനാധിപത്യ കേരള കോണ്‍ഗ്രസ് അടക്കമുളളവയുമായി കൈകോര്‍ക്കാനുളള സാധ്യതയും പിജെ ജോസഫ് തള്ളിക്കളഞ്ഞില്ല. കേരള കോണ്‍ഗ്രസുകാര്‍ ലയിക്കുന്നതും പിളരുന്നതും പതിവാണെന്നാണ് പിജെ പറഞ്ഞത്.
നേരത്തെ മുതൽ അകൽച്ച
യുഡിഎഫില്‍ നിന്നും പുറത്തേക്ക് വരാനുളള കെഎം മാണിയുടെ തീരുമാനം മുതല്‍ പിജെ ജോസഫ് മാണിയുമായി അകല്‍ച്ചയിലാണ്. പിന്നീട് യുഡിഎഫിലേക്ക് തിരികെ പോകാനുളള തീരുമാനത്തില്‍ ഇരുവരും ഒരുമിച്ച് നിന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ജോസ് കെ മാണി തന്നെക്കാള്‍ കരുത്തനാവുന്നതാണ് പിജെ ജോസഫിനെ പുതിയ ഭിന്നതകളിലേക്ക് വഴി തുറന്നിരിക്കുന്നത്.
സീറ്റ് ലഭിച്ചില്ലെങ്കിൽ
ചാലക്കുടിയോ ഇടുക്കിയോ കോണ്‍ഗ്രസ് വിട്ട് നല്‍കുകയാണ് എങ്കില്‍ പിജെ ജോസഫ് തന്നെയാവും മത്സരിക്കുക. ഇനി സീറ്റ് ലഭിക്കുന്നില്ല എന്ന സാഹചര്യമാണെങ്കില്‍ അത് കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍പ്പിലേക്ക് നയിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ വെട്ടിലാവുക യുഡിഎഫ് നേതൃത്വമാണ്.
വെട്ടിലായത് യുഡിഎഫ്
മാണിയുടെ കേരള കോണ്‍ഗ്രസിനെ വേണോ പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസിനെ വേണോ എന്ന് യുഡിഎഫിന് തീരുമാനിക്കേണ്ടി വരും. മാണിയെ ഒഴിവാക്കാന്‍ യുഡിഎഫ് എന്തായാലും മുതിര്‍ന്നേക്കില്ല. അതേസമയം മാണിയേക്കാളും യുഡിഎഫിനോട് കൂറ് കാട്ടിയിട്ടുളള ജോസഫിനേയും കൈവിട്ട് കളയാനാവില്ല. ലോക്‌സഭാ സീറ്റ് ലഭിച്ചാല്‍ താല്‍ക്കാലിക പ്രശ്‌നപരിഹാരമാകുമെങ്കിലും പിജെയും മാണിയും തമ്മിലുളള അകല്‍ച്ച കാരണം കേരള കോണ്‍ഗ്രസ് എം സമീപ ഭാവിയില്‍ തന്നെ പിളരാനാണ് സാധ്യത.