'ആ കുഞ്ഞുങ്ങളെ നിങ്ങള്‍ കൊന്നതാണ്', ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎ
മലപ്പുറം: ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലപ്പുറം കിഴിശ്ശേരി സ്വദേശിനിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. മൂന്ന് ആശുപത്രികളില്‍ ആണ് ഗര്‍ഭിണിയായ യുവതിക്ക് കൊവിഡ് ആശുപത്രിയാണെന്ന ന്യായം പറഞ്ഞ് ചികിത്സ നിഷേധിച്ചത്.
Recommended Video
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് പികെ ബഷീർ എംഎൽഎ. ഫേസ്ബുക്കിലാണ് വിമർശനം.
ഇത് നിങ്ങളെ വേട്ടയാടി കൊണ്ടേയിരിക്കും
പികെ ബഷീർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ആ കുഞ്ഞുങ്ങളെ നിങ്ങള്‍ കൊന്നതാണ്. ഈ യാഥാര്‍ഥ്യം എന്നും നിങ്ങളുടെ മുന്നില്‍ തെളിഞ്ഞു നില്‍ക്കും. ഇത് നിങ്ങളെ വേട്ടയാടികൊണ്ടേയിരിക്കും. ഹൃദയം പൊട്ടി കരഞ്ഞപേക്ഷിച്ചില്ലേ ആ മാതാപിതാക്കള്‍. പന്തു തട്ടുന്നത് പോലെ നിങ്ങള്‍ തട്ടി കളിച്ചതാണ്.. പൂര്‍ണ്ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ആ പിഞ്ചു കുഞ്ഞുങ്ങളെ നിങ്ങള്‍ കൊന്നതാണ്.. അവരുടെ ജീവനെയാണ് അറുത്ത് മാറ്റിയത്. ചേതനയറ്റ ആ കുഞ്ഞുമുഖങ്ങള്‍ അവര്‍ക്കെങ്ങനെ മറക്കാനാവും? ആ കണ്ണീരിന് സമാധാനം പറഞ്ഞേ മതിയാവു..
നേരം പുലരും മുന്നേ കണ്ണീരോടെ
മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കാണ് ഈ ക്രൂരതയുടെ ഉത്തരവാദിത്വം. നാല് മണിക്കൂറോളം ആശുപത്രി അധികൃതരുടെ ദയയ്ക്ക് വേണ്ടി ഈ കുടുംബം അവിടെ കാത്തുനിന്നതാണ്. പ്രസവ വേദനയോടെ നിറവയറുമായി ഒരു സ്ത്രീയും, അവരുടെ ഭര്‍ത്താവും നേരം പുലരും മുന്നേ കണ്ണീരോടെ കൈകൂപ്പിയിട്ടും നിങ്ങളുടെ കാതുകളും, കണ്ണുകളും അവര്‍ക്ക് മുന്നില്‍ കൊട്ടിയടച്ചു. ജീവന്‍ രക്ഷിക്കുക എന്ന വൈദ്യശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനമായ തത്വം പോലും മറന്നു പെരുമാറിയ നിങ്ങളെ എങ്ങനെയാണ് ഈ നാട്ടിലെ ജനങ്ങള്‍ വിശ്വസിക്കുക.
ആരെങ്കിലുമൊന്ന് കരുണ കാട്ടിയിരുന്നെങ്കില്‍
വന്യ മൃഗങ്ങള്‍ക്ക് പോലും തോന്നുന്ന സഹാനുഭൂതി പോലും കാട്ടാത്ത നിങ്ങളെ ഡോക്ടര്‍ എന്ന് വിളിക്കുന്നതു തന്നെ ആ പ്രൊഫഷന്റെ അന്തസിനെ കളങ്കപ്പെടുത്തും. സര്‍ക്കാരിന്റെ തല തിരിഞ്ഞ കോവിഡ് നയങ്ങളും, അത് വളച്ചൊടിച്ച് ഉത്തരവാദിത്വം മറക്കുന്നവരും ചേര്‍ന്ന് നടത്തിയ നിഷ്ഠൂര കെലപാതകമാണിത്. ആരെങ്കിലുമൊന്ന് കരുണ കാട്ടിയിരുന്നെങ്കില്‍ ഇന്ന് ആ കുടുംബത്തിന് രണ്ട് കണ്‍മണികളെ ലഭിക്കുമായിരുന്നു.
അത്രമേല്‍ മനുഷ്യത്ത്വരഹിതം
അവരുടെ പുഞ്ചിരി സ്വപ്നം കണ്ട ആ മാതാപിതാക്കളുടെ കണ്ണുനീര്‍ നിങ്ങളെ അല്‍പമെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ ഈ മഹത്തായ പ്രൊഫഷനെ കളങ്കപ്പെടുത്താതെ രാജിവെച്ചിറങ്ങണം. അല്ലെങ്കില്‍ സര്‍ക്കാര്‍ അതിനുള്ള നടപടി കൈക്കൊള്ളണം. കുട്ടികളുടെ ഉമ്മ സഹല ഈ മാസം 15 ന് കോവിഡ് നെഗറ്റീവ് ആയ വ്യക്തിയാണ്. ഇതുവരെ അവര്‍ക്ക് കോവിഡ് നെഗറ്റീവ് സെര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അത്രമേല്‍ മനുഷ്യത്ത്വരഹിതമായ് ഒരു പൂര്‍ണ്ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു.
ആരാണെങ്കിലും അവരെ ശിക്ഷിക്കണം
ആശുപത്രി അധികൃതര്‍ കാട്ടിയ നിരുത്തരവാദിത്തം ഇന്ന് രണ്ട് ജീവനെടുത്തു. ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടായിക്കൂടാ.കോവിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെ കിടത്തി ചികിത്സിക്കാനുള്ള നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം. ഈ കൊടും ക്രൂരതയ്ക്ക് പിന്നില്‍ ആരാണെങ്കിലും അവരെ ശിക്ഷിക്കണം. മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ പലവട്ടം പരാതികള്‍ ഉയര്‍ന്നതാണ്. ചൂണ്ടികാട്ടിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്.
വന്‍ ജനകീയ പ്രക്ഷോഭമുണ്ടാകും
ഏതാനും നാള്‍ മുമ്പ് മാസം തികയാതെ ജനിച്ച കുട്ടി മൂന്നാഴ്ച്ചയ്ക്ക് ശേഷം മരിച്ചപ്പോള്‍ കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴും മോശം പെരുമാറ്റമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടയാത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷവും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മൃതദേഹം വിട്ടുനല്‍കാനാകൂ എന്ന് അധികൃതര്‍ വാശി പിടിച്ചു. ഇത്തരത്തില്‍ പല സംഭവങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ വന്‍ ജനകീയ പ്രക്ഷോഭമാകും മെഡിക്കല്‍ കോളേജ് കാണുക.