ഗോൾവാൾക്കർ കറതീർന്ന വർഗീയവാദിയെന്ന് പികെ ഫിറോസ്, 'ഈ ഫാഷിസ്റ്റ് പദ്ധതിയെ ചെറുത്തുതോൽപ്പിക്കണം'
കോഴിക്കോട്: രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്കുവേണ്ടി തിരുവനന്തപുരത്ത് തുടങ്ങുന്ന രണ്ടാമത്തെ കാമ്പസിന് ആറെസ്സെസ്സിന്റെ രണ്ടാമത്തെ സർസംഘ്ചാലക് എം എസ് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം അങ്ങേയറ്റം അപലപനീയവും കേരളത്തോടുള്ള അവഹേളനവും വെല്ലുവിളിയുമാണെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ''ഹിന്ദുത്വവാദ രാഷ്ട്രീയത്തിന് ഹിംസാത്മകമായ പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറ പാകിയ കറതീർന്ന വർഗീയവാദിയാണ് ഗോൾവാൾക്കർ''.
''വിചാരധാരയടക്കമുള്ള പുസ്തകങ്ങൾ രാജ്യത്തിന്റെ മതനിരപേക്ഷ ചട്ടക്കൂടിനെതിരെ വെല്ലുവിളി ഉയർത്തുന്നതും മുസ്‌ലിം കൃസ്ത്യൻ ജനവിഭാഗങ്ങളെ രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കുന്നതുമാണ്. ഇതര മതസമുദായങ്ങൾക്കുമേൽ കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണ് അതിന്റെ ഉള്ളടക്കം. ഏറ്റവും ദീർഘകാലം ആറെസ്സെസ്സിന്റെ സർസംഘചാലക് പദവിയിലിരുന്ന ഗോൾവാർക്കറുടെ കാലത്താണ് ഇന്ത്യയിൽ മുസ്‌ലിം സമുദായത്തിനെതിരായ വംശഹത്യകൾക്ക് സംഘ് ഭീകരവാദികൾ നേതൃത്വം നൽകിയത്'' എന്ന് പികെ ഫിറോസ് കുറ്റപ്പെടുത്തി.
''സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ യാതൊരുവിധ സംഭാവനകളും അർപ്പിച്ചിട്ടില്ലാത്തതും ശാസ്ത്ര സാങ്കേതിക രംഗത്തോ അക്കാദമിക തലത്തിലോ കേട്ടുകേൾവി പോലുമില്ലാത്തതുമാണ് ഗോൾവാക്കറുടെ പേര്. വംശഹത്യയുടെ പ്രത്യശാസ്ത്രത്തിന് അടിത്തറ പാകുകയും അത് നടപ്പിലാക്കുകയും ചെയ്ത ഒരു വർഗീയവാദിയുടെ കുപ്രസിദ്ധമായ പേര്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഒരു സ്ഥാപനത്തിന് നൽകുന്നത് അനുവദിച്ചു കൊടുക്കാനാവില്ലെന്നും'' പികെ ഫിറോസ് വ്യക്തമാക്കി.
''വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനും ഹിന്ദുത്വ ഫാഷിസ്റ്റ് സൈദ്ധാന്തികരെ വെള്ളപൂശി പുനരവതരിപ്പിക്കാനുമുള്ള മോഡി സർക്കാരിന്റെ ഹീനമായ നീക്കത്തിനെതിരെ കേരള സമൂഹം ഒന്നടങ്കം രംഗത്തുവരണം. ഈ ഫാഷിസ്റ്റ് പദ്ധതിയെ ചെറുത്തുതോൽപ്പിക്കണം. ഇന്ത്യയുടെ മഹാനായ പുത്രൻ രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനത്തെ ഒരു വർഗീയവാദിയുടെ കറപിടിച്ച പേരുകൊണ്ട് കളങ്കപ്പെടുത്താനുള്ള സംഘ്പരിവാർ ഗൂഡാലോചനക്ക് കൂട്ടുനിൽക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ധീരമായി മുന്നോട്ടു വരണം'' എന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.