സിപിഎമ്മിനെ വിശ്വസിക്കണമെങ്കില്‍ എസ്ഡിപിഐ സഖ്യം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാവണം; വൈറല്‍ കുറിപ്പ്
തിരുവനന്തപുരം: ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് നൗഷാദിനെ വെട്ടിക്കൊന്ന സംഭവത്തില്‍ എസ്‍ഡിപിഐക്കെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് പറായാന്‍ കോണ്‍ഗ്രസ് നേതൃത്വം മടിക്കുന്നുവെന്നായിരുന്നു ഇടതുകേന്ദ്രങ്ങളില്‍ നിന്നുള്ള ആരോപണം. നൗഷാദിനെ വെട്ടിക്കൊന്നതിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്ന മുല്ലപ്പള്ളിയുടെ ആദ്യപ്രതികരണമായിരുന്നു ഇടതു വിമര്‍ശനങ്ങളുടെ ആധാരം.
എന്നാല്‍ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ എസ്ഡിപിഐയെ ഒറ്റപ്പെടുത്തുന്നതിനു പകരം കോൺഗ്രസിനെയും ലീഗിനെയും വിമർശിക്കാനാണ് സിപിഎം സമയം കണ്ടെത്തുകയാണെന്നാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആരോപിക്കുന്നത്. എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ ഏതെങ്കിലും ഒരു പഞ്ചായത്തില്‍ സഖ്യം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായോ എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഫിറോസ് ചോദിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സ്വാധീനമില്ലാത്ത സംഘടന
കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ ഒട്ടും സ്വാധീനമില്ലാത്ത സംഘടനയാണ് എസ്ഡിപിഐ ഒരു പതിറ്റാണ്ടിലേറെക്കാലം രഹസ്യമായും പിന്നീട് പരസ്യമായും പല തവണ പേര് മാറ്റിയുമൊക്കെ പ്രവർത്തിച്ചിട്ടും നാളിത് വരെയായി വേരോട്ടമുണ്ടാക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടില്ല. തീവ്രവാദ പ്രസംഗങ്ങളും പ്രവാചകന്റെ പേര് പറഞ്ഞ് കൈവെട്ടലുമൊക്കെ നടത്തി വൈകാരികത ഇളക്കി വിടാൻ ശ്രമിച്ചുവെങ്കിലും മുസ്‌ലിം സമുദായം ഒന്നടങ്കം ഈ സംഘടനയെ തള്ളിപ്പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ
മുസ്‌ലിം ലീഗും മതസംഘടനകളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിന്നു. അങ്ങനെയുള്ളൊരു സംഘടനയാണ് ഇപ്പോൾ തുടർച്ചയായി കൊലപാതകം നടത്തുന്നത്. ഇവരെ ആരാണ് ഇനി പ്രതിരോധിക്കേണ്ടത്? ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ എസ്ഡിപിഐയെ ഒറ്റപ്പെടുത്തുന്നതിനു പകരം കോൺഗ്രസിനെയും ലീഗിനെയും വിമർശിക്കാനാണ് സിപിഎം സമയം കണ്ടെത്തിയത്.

അഭിമന്യു കൊല്ലപ്പെട്ടപ്പോൾ
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ടപ്പോൾ അഭിമന്യുവിന്റെ രക്ത സാക്ഷിത്വത്തോടൊപ്പമാണ് ഞങ്ങൾ നിലയുറപ്പിച്ചത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം മറന്ന് സിപിഎമ്മിനോടൊപ്പമാണ് അന്നെല്ലാവരും നിലയുറപ്പിച്ചത്.
എന്നാൽ അത്തരമൊരു സത്യസന്ധമായ സമീപനം സിപിഎം പിന്നീട് സ്വീകരിച്ചോ? അഭിമന്യുവിന്റെ കൊലയാളികളുമായി തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലുണ്ടാക്കിയ സഖ്യം ഉപേക്ഷിക്കുമെന്നാണ് അന്ന് കൊടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചത്.

സിപിഎം തയ്യാറായോ?
സഖ്യമുണ്ടായിരുന്ന ഏതെങ്കിലുമൊരു പഞ്ചായത്തിൽ, ഏറെ വിവാദമായ പറപ്പൂർ പഞ്ചായത്തിലെങ്കിലും സഖ്യമൊഴിവാക്കാൻ സിപിഎം തയ്യാറായോ? അഭിമന്യു കൊല്ലപ്പെടുന്നതിനു മുമ്പ് മുസ്‌ലിം ലീഗ് പ്രവർത്തകനായ നസിറുദ്ധീനെയും എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയിരുന്നു. അന്ന് പ്രതികൾക്ക് പിണറായിയുടെ പോലീസ് ബിരിയാണി സൽക്കാരം നടത്തിയപ്പോൾ ഞങ്ങൾ മിണ്ടാതിരുന്നില്ല. നിയമസഭക്കകത്ത് പാറക്കൽ അബ്ദുള്ള എംഎൽഎയും പുറത്ത് യൂത്ത് ലീഗും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

ഒരക്ഷരം മിണ്ടാൻ
അവസാനം പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിച്ചു കൊടുക്കാനും ഞങ്ങൾക്ക് സാധിച്ചു. എന്നാൽ അഭിമന്യുവിന്റെ കാര്യമോ? പ്രതികളെ വർഷം ഒന്ന് കഴിഞ്ഞിട്ടും പിടി കൂടാനായോ? പിണറായിയെ കാണുമ്പോൾ മുട്ടു വിറക്കുന്ന ഡിവൈഎഫ്ഐക്കാർ ഇതേ കുറിച്ച് ഒരക്ഷരം മിണ്ടാൻ തയ്യാറായോ? ഇനിയെങ്കിലും തയ്യാറായാൽ നമുക്കിവരെ തുടച്ചു മാറ്റാൻ കഴിയില്ലേ?

നിർദ്ദേശം നൽകട്ടെ
എസ്ഡിപിഐക്കെതിരെയുള്ള സിപിഎമ്മിന്റെ വർത്തമാനം ഇനി വിശ്വസിക്കണമെങ്കിൽ അവരുമായുള്ള സഖ്യം ഉപേക്ഷിച്ച് വരട്ടെ. അഭിമന്യുവിനെ കൊന്ന കേസിലെ പ്രതികളെയും ഇപ്പോഴത്തെ കൊലപാതകക്കേസിലെ പ്രതികളെയും എത്രയും പെട്ടെന്ന് പിടി കൂടാൻ അഭ്യന്തരമന്ത്രി നിർദ്ദേശം നൽകുകയും ചെയ്യട്ടെ. എങ്കിൽ എസ്ഡിപിഐ എന്നത് കേരളത്തിൽ ഒരു കേട്ടു കേൾവി മാത്രമാകും
ഫേസ്ബുക്ക് പോസ്റ്റ്
പികെ ഫിറോസ്












Click it and Unblock the Notifications