'ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതായപ്പോള് തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക';ജലീലിനെതിരെ ഫിറോസ്
തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയില്‍ ബിടെക് പരീക്ഷയ്ക്ക് മാര്‍ക്ക് ദാനം ചെയ്ത വിവാദ തിരുമാനം പിന്‍വലിച്ച പിന്നാലെ മന്ത്രി കെടി ജലീലിനേയും സര്‍ക്കാരിനേയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. തങ്ങൾക്കിഷ്ടമുള്ളത് പോലെ പ്രവർത്തിക്കുക. പിടിക്കപ്പെടുക്കയും ന്യായീകരിച്ച് ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതാവുകയും ചെയ്താൽ മാത്രം തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക എന്നായിരുന്നു ഫിറോസ് കുറിച്ചത്.
ബിടെക് വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് സ്പെഷ്യൽ മോഡറേഷൻ നല്‍കാനുള്ള തിരുമാനമാണ് പിന്‍വലിച്ചത്. വ്യാഴാഴ്ച ചേര്‍ന്ന അടിയന്തര സിന്റിക്കേറ്റ് യോഗത്തിലായിരുന്നു നടപടി. മന്ത്രി കെടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും അദലത്തില് നടത്തിയ ഇടപെടല്‍ ക്രമവിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു. നടപടി പിന്‍വലിച്ചിട്ടും ജലീലിനെ മന്ത്രിയായി തുടരാന്‍ അനുവദിച്ചതിനേയും ഫിറോസ് വിമര്‍ശിച്ചു. ഫിറോസിന്റെ കുറിപ്പ് വായിക്കാം
മന്ത്രി ശ്രീ.കെ.ടി ജലീലിന്റെ ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ അദീബ് രാജി വെച്ചത് പോലെ പ്രതിപക്ഷ നേതാവ് കയ്യോടെ പൊക്കിയ മന്ത്രിയുടെ മാർക്ക് ദാനവും ഇപ്പോൾ റദ്ധാക്കിയിരിക്കുന്നു. അദീബ് വാങ്ങിയ ശമ്പളം തിരിച്ചടച്ചത് പോലെ തോറ്റ വിദ്യാർത്ഥികൾ ജയിച്ചു എന്ന് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങാനും തീരുമാനിച്ചിരിക്കുന്നു.
തങ്ങൾക്കിഷ്ടമുള്ളത് പോലെ പ്രവർത്തിക്കുക. പിടിക്കപ്പെടുക്കയും ന്യായീകരിച്ച് ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതാവുകയും ചെയ്താൽ മാത്രം തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക. എന്നിട്ട് ഒരുളുപ്പുമില്ലാതെ മന്ത്രിയായി തുടരാൻ അനുവാദം നൽകുക. ഇതിനെയാണ് കേരളത്തിലിപ്പോൾ എൽ.ഡി.എഫ് സർക്കാർ എന്ന് വിളിക്കുന്നത്.