പിണറായി സർക്കാരിന് പ്രധാനം അടുത്ത പഞ്ചായത്ത് ഇലക്ഷൻ, രേഖയുമായി പികെ ഫിറോസ്!
കോഴിക്കോട്: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്ന് 961 കോടി രൂപ റോഡ് നിർമ്മിക്കാനായി അനുവദിച്ചിരിക്കുന്നതിനെതിരെയാണ് പികെ ഫിറോസ് രംഗത്ത് വന്നിരിക്കുന്നത്.
ഒരു രൂപ പോലും വക മാറ്റി ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ആണയിട്ടതാണെന്ന് പികെ ഫിറോസ് പറഞ്ഞു. സാധാരണ ജനങ്ങളുടെ കണ്ണീരിനേക്കാൾ അടുത്ത പഞ്ചായത്ത് ഇലക്ഷൻ മാത്രമാണ് പ്രധാനം എന്നും പികെ ഫിറോസ് തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ആടിനെ വിറ്റ പണമടക്കം
ഓർക്കുന്നില്ലേ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വന്നിരുന്ന വാർത്തകൾ? കല്യാണി ആടിനെ വിറ്റ പണവും റാജിഫ് എന്ന വിദ്യാർത്ഥി സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്ന വാർത്തകളായിരുന്നു അത്. പണക്കാരനെന്നും പാവപ്പെട്ടവനെന്നും വ്യത്യാസമില്ലാതെ സർവ്വരും തങ്ങളാലാവുന്നത് സംഭാവന ചെയ്തു.
അവരെ മനസ്സിൽ കണ്ട്
എന്തിനായിരുന്നു ഇതെല്ലാം? എത്രയും പെട്ടെന്ന് പ്രളയം ബാധിച്ച് ബുദ്ധിമുട്ടിലായ സാധാരണക്കാർക്ക് സഹായം ലഭിക്കുക എന്നത് മാത്രമായിരുന്നു സംഭാവന നൽകിയവരുടെ ഉദ്ദേശം. നിരവധി മനുഷ്യരുടെ ജീവനാണ് പ്രളയത്തിൽ പൊലിഞ്ഞു പോയത്. ഒട്ടനവധി പേർക്കാണ് ഉപജീവന മാർഗ്ഗം ഇല്ലാതായത്. വീടും ഭൂമിയും നഷ്ടപ്പെട്ടവരും കെട്ടിടം തകർന്നവരും അപകടം പറ്റിയവരുമൊക്കെ അനവധിയാണ്. അവരെ മനസ്സിൽ കണ്ടാണ് ജനങ്ങൾ സർക്കാറിന് പണം നൽകിയത്.
മുഖ്യമന്ത്രി ആവർത്തിച്ച് ആണയിട്ടു
ഒരു രൂപ പോലും വക മാറ്റി ചെലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ച് ആണയിട്ടത്. എന്നിട്ടെന്തായി? ദുരിതാശ്വാസ നിധിയിൽ നിന്നും 961 കോടി രൂപയാണ് റോഡ് നിർമ്മിക്കാനായി അനുവദിച്ചിരിക്കുന്നത്. ഈ ലോക്ക്ഡൗൺ കാലത്താണ് അതിനുള്ള ഉത്തരവിറങ്ങിയിരിക്കുന്നത് (സ.ഉ നം.71/2020 തിയ്യതി 04.05.2020). റോഡ് നിർമ്മിക്കുന്നതിന് ആരും എതിര് നിൽക്കുന്നില്ല. പക്ഷേ റോഡ് നിർമ്മിക്കാൻ ഇവിടെ ഒട്ടനവധി ഫണ്ട് വേറെയുണ്ട്.
അനങ്ങിയാൽ പറയുന്ന കിഫ്ബി
തോമസ് ഐസക്ക് അനങ്ങിയാൽ പറയുന്ന കിഫ്ബിയുണ്ട്. ബഡ്ജറ്റിൽ PWDക്കായി നീക്കി വെക്കുന്ന ഫണ്ടുകളുണ്ട്. തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടുണ്ട്. അങ്ങിനെ പലതുമുണ്ട്. എന്നാൽ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്, ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലകപ്പെട്ടവർക്കുമൊക്കെ നേരിട്ട് സഹായം നൽകാൻ ദുരിതാശ്വാസ നിധിയിൽ നിന്നല്ലാതെ വേറെ വഴിയില്ല. അവരെ സഹായിച്ചിട്ടും ബാക്കി വരുന്നുണ്ടെങ്കിലല്ലേ മറ്റു പദ്ധതികൾക്കായി പണമനുവദിക്കേണ്ടത്?
അടുത്ത പഞ്ചായത്ത് ഇലക്ഷൻ
എന്നാൽ സാധാരണ മനുഷ്യർക്ക് സഹായമാകേണ്ട ഫണ്ടെടുത്തിട്ടാണ് ഇവിടെ റോഡ് ഉണ്ടാക്കുന്നത്. 'പ്രളയത്തിൽ തകർന്ന റോഡ്' എന്ന പേരിലാണ് പണമനുവദിക്കുന്നത്. എന്നാൽ പ്രളയവുമായി യാതൊരു ബന്ധവുമില്ലാത്ത മിക്ക റോഡുകൾക്കുമാണ് ഫണ്ടനുവദിച്ചിട്ടുള്ളത്. പിണറായി സർക്കാറിനെ സംബന്ധിച്ചിടത്തോളം ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ കണ്ണീരിനേക്കാൾ അടുത്ത പഞ്ചായത്ത് ഇലക്ഷൻ മാത്രമാണ് പ്രധാനം.
ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി
അത് മുന്നിൽ കണ്ട് കൊണ്ടാണ് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകൾക്ക് ഫണ്ട് വകമാറ്റിനൽകുന്നത്. സർക്കാർ ഈ ഉത്തരവ് റദ്ധാക്കി ദുരിതാശ്വാസ നിധിയിലെ പണം പ്രളയം ബാധിച്ചവർക്കും ലോക്ക്ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും നൽകാൻ തയ്യാറാവണം. ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തണം''.