കണ്ടാമൃഗം പോലും നാണിച്ചു പോവുന്ന തൊലിക്കട്ടി; കൊടിയേരിക്കെതിരെ പികെ ഫിറോസ്
കോഴിക്കോട്: ആര്‍എസ്എസ് ബന്ധം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തില്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ച് പികെ ഫിറോസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പികെ ഫിറോസ് രംഗത്തെത്തുന്നത്.
'ഇത്രയും കാലം കൊടിയേരിയും കൂട്ടരും പറഞ്ഞ് നടന്നത് രമേശ് ചെന്നിത്തല ആര്‍.എസ്.എസ് ആണെന്നായിരുന്നു. ആ പ്രചരണം ഏശില്ലെന്ന് കണ്ടപ്പോള്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിതാവിനെതിരെ തിരിഞ്ഞിരിക്കുന്നു. കണ്ടാമൃഗം പോലും നാണിച്ചു പോവുന്ന തൊലിക്കട്ടി എന്നേ പറയാനുള്ളൂ.
ഒരു കാര്യം ഉറപ്പാണ്. യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ഒരേ സമയം ആര്‍.എസ്.എസിനെയും എന്‍.ഡി.എഫിനെയും ഇരു കക്ഷത്തുമേറ്റി നടക്കാന്‍ കൊടിയേരിയോളം പോന്നൊരു നേതാവ് സി.പി.എമ്മിലെന്നല്ല ഇടതുപക്ഷ മുന്നണിയില്‍ തന്നെയില്ല. 'പാഷാണം വര്‍ക്കി'യുടെ കുബുദ്ധി ഇനിയും വിലപ്പോവില്ല എന്ന് സി.പി.എം തിരിച്ചറിഞ്ഞാല്‍ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കാതിരിക്കാം. ആയുസ്സ് അല്‍പം കൂടി നീട്ടിക്കിട്ടുന്നത് അത്ര മോശം കാര്യമൊന്നുമല്ലെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.' എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്.
Recommended Video
സംഭവത്തില്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് മുക്ത കേരളത്തിനു വേണ്ടി ബിജെപിയെ പോലെ അധ്വാനിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് കെപിഎ മജീദ് കുറ്റപ്പെടുത്തി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ നാണംകെട്ട സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞതിന്റെ ജാള്യതയില്‍നിന്നാണ് ചെന്നിത്തലക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന പഴകിപ്പുളിച്ച ആരോപണം വീണ്ടും പുറത്തെടുത്തിരിക്കുന്നതെന്നും കെപിഎ മജീദ് ആരോപിച്ചു.
അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് ബിജെപിയെ അധികാരത്തിലേക്ക് ആനയിച്ചത് സിപിഎമ്മാണെന്ന് രാഷ്ട്രീയ ബോധമുള്ള എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എസ്എഫ്‌ഐയും എബിവിപിയും പലപ്പോഴും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സാഹചര്യമുണ്ടായാല്‍ ഇനിയും സഹകരിക്കുമെന്നും പറഞ്ഞത് മന്ത്രി എ.കെ ബാലനാണ്. റിയാസ് മൗലവി, ഫൈസല്‍ വധക്കേസുകളില്‍ സിപിഎം പുലര്‍ത്തിയ മൗനം ആരും മറന്നിട്ടില്ലെന്നും കെപിഎ മജീദ് പറഞ്ഞു.
കോടിയേരിക്കെതിരെ ബോംബെറിഞ്ഞ ആര്‍.എസ്.എസ്സുകാരെ പോലും പിടികൂടാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള കായംകുളത്തെ ആര്‍.എസ്.എസ് ശാഖയുടെ ശിക്ഷക് ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് ജന്മഭൂമിയാണ്. 1977 മുതല്‍ ഭൂരിപക്ഷ വോട്ടിനു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ആര്‍.എസ്.എസ്സുമായി ബന്ധപ്പെടുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നും അദ്ദേഹം ആരോപിച്ചു.
റിയ ചക്രവർത്തി 15 കോടി തട്ടിയെടുത്തിട്ടില്ല:റിപ്പോർട്ട് തള്ളി സുശാന്തിന്റെ ചാർട്ടേഡ് അക്കൌണ്ടന്റ്
സ്വപ്നയെ കുടുക്കിയ ഇന്‍ഫോര്‍മര്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍, നാട്ടിലേക്ക് മടങ്ങിയ ശേഷം ചെയ്തത്....
' എസ്ആർപി ആർഎസ്എസ് വിട്ടതിൽ തെറ്റൊന്നും കാണുന്നില്ല, മനുഷ്യർ ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കും'