പികെ ഫിറോസ് ജയിലില്‍: പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് ലീഗ്, അത്ഭുതപ്പെടുത്തിയെന്ന് കുഞ്ഞാലിക്കുട്ടി
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ അറസ്റ്റില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പികെ കുഞ്ഞാലിക്കുട്ടി, നജീബ് കാന്തപുരം, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസിനെ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം തുടരുന്നു. സംസ്ഥാന വ്യാപകമായി ജില്ലാ തലങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനം നടത്തും. മണ്ഡലം കേന്ദ്രങ്ങളിലും പ്രാദേശിക തലങ്ങളിലും ഇന്നലെ വൈകീട്ടും പ്രതിഷേധ പ്രകടനങ്ങളം വഴിതടയലും നടന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസുകളില്‍ പികെ ഫിറോസിനെ ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
മഞ്ജു വാര്യർ ഉള്‍പ്പടെ 20 പേർ കോടതിയിലേക്ക്: ദിലീപിന് കുരുക്ക് മുറുകുമോ, പ്രതിഭാഗവും ഒരുങ്ങിത്തന്നെ
യൂത്ത് ലീഗ് അധ്യക്ഷനെതിരായ നടപടിയില്‍ പ്രതികരിച്ചുകൊണ്ട് നിരവധി നേതാക്കള്‍ രംഗത്തെത്തി. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. അവർക്കെതിരിലെല്ലാം ഇല്ലാകഥകൾ ഉണ്ടാക്കിയാണ് കേസ്സെടുത്തത്. ഇപ്പോൾ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ഒന്നും രണ്ടുമല്ല, ചായക്കടക്കാരി ജയയുടെ ലോട്ടറി ഭാഗ്യം 5 തവണ; മാല പോലെ തുടരെ സമ്മാനങ്ങള്‍
അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് വഴങ്ങാൻ കഴിയില്ല. സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരിൽ ഇനിയും ഉച്ചത്തിൽ സംസാരിക്കുകയും വേണ്ടിവന്നാൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യും. ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് നജീബ് കാന്തപുരം എംഎല്‍എ അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിൽ അനാവശ്യമായ പ്രകോപനം ഉണ്ടാക്കി മാനദണ്ഡങ്ങൾ പാലിക്കാതെ ടിയർ ഗ്യാസും ലാത്തി ചാർജും പ്രയോഗിച്ചത് പോലീസ് ആണ്. പ്രവർത്തകരുടെ ഭാഗത്ത് നിന്ന് സ്വാഭാവിക പ്രതിഷേധത്തിലപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. പ്രവർത്തകരെ ശാന്തരാക്കി പോലീസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പി.കെ ഫിറോസിനു നേരെ ക്രൂരമായ മർദ്ദനമാണ് നടന്നത്. പി.കെ ഫിറോസിനെ മർദിച്ച് പ്രവർത്തകരെ രോഷാകുലരാക്കാനാണ് പോലീസ് ശ്രമിച്ചത്. ലാത്തി ചാർജിൽ ഫിറോസിന്റെ കൈക്ക് പരിക്കേറ്റിരുന്നു.
സമാധാനം ഉറപ്പാക്കാൻ ശ്രമിച്ച പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. പോലീസിന്റെ അഴിഞ്ഞാട്ടത്തിന് മുന്നിലും നെഞ്ച് വിരിച്ചു നിന്ന് പ്രതിരോധിച്ച യൂത്ത് ലീഗിന്റെ സഹ പ്രവർത്തകർക്ക് ഈ അറസ്റ്റും ജയിൽ വാസവും ഇടതു പക്ഷ സർക്കാരിന്റെ അനീതിക്കെതിരെ പോരാടാനുള്ള കരുത്തും ഊർജ്ജവും മാത്രമേ സമ്മാനിക്കൂവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ജനവിരുദ്ധ നയങ്ങള്‍ കൈക്കൊളളുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കല്തുറുങ്കില് അടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇടത് ദുര്‍ഭരണത്തിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തിയ മാര്‍ച്ചിന്റെ പേരില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയോട് പ്രതികരിക്കുകയായിരുന്നു തങ്ങള്‍. ജനാധിപത്യത്തില്‍ എതിര് ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് ചെയ്തിയാണെന്നും തങ്ങള്‍ തുടര്‍ന്നു. ജനുവരി 18ന് തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മുപ്പത്തോളം പ്രവര്‍ത്തകര്‍ ഇപ്പോളും റിമാന്റില്‍ തുടരുകയാണ്. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് സര്‍ക്കാര്‍ കള്ളക്കേസ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.