'മനോരമയെ മാത്രം ടാർഗറ്റ് ചെയ്യുന്ന സിപിഎം പ്രൊഫൈലുകളുടെ ഉദ്ദേശം വേറെയാണ്, ടാർണിഷ് ചെയ്യാൻ ശ്രമം'
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മനോരമ ന്യൂസിന് സംഭവിച്ച പിഴവ് വലിയ ചര്‍ച്ചയായിരുന്നു. ജീവനോടെയുള്ള ഒരു കുഞ്ഞിന്റെ പേരായിരുന്നു വാര്‍ത്തയിലും ബ്രേക്കിങ് ന്യൂസിലും തെറ്റായി നല്‍കിയത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന നാല് വയസ്സുള്ള കുട്ടിയെ കുറിച്ചായിരുന്നു മനോരമ ന്യൂസ് തെറ്റായി റിപ്പോര്‍ട്ട് ചെയ്തത്. കുട്ടി ജീവനോടെ ഇരിക്കവെ ആയിരുന്നു ഇത്.
എന്നാല്‍ ഇതേ വാര്‍ത്ത മറ്റ് ചില ചാനലുകളും സംപ്രേക്ഷണം ചെയ്‌തെന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. കരിപ്പൂര്‍ വിമാനപകടവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏതാണ്ടെല്ലാ മാധ്യമങ്ങള്‍ക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് പികെ ഫിറോസ് പറഞ്ഞു. അയന എന്ന കൊച്ചു കുട്ടി മരണപ്പെട്ടു എന്ന വാര്‍ത്ത മനോരമയും കൈരളിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 ന്യൂസും ഇതേ വാര്‍ത്ത പ്രക്ഷേപണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ മനോരമയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്ന സി.പി.എം പ്രൊഫൈലുകളുടെ ഉദ്ധശം വേറെയാണെന്ന് പികെ ഫിറോസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുറിപ്പിന്റെ പൂര്‍ണരൂപം.
കരിപ്പൂര്‍ വിമാനപകടവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏതാണ്ടെല്ലാ മാധ്യമങ്ങള്‍ക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അയന എന്ന കൊച്ചു കുട്ടി മരണപ്പെട്ടു എന്ന വാര്‍ത്ത മനോരമയും കൈരളിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 ന്യൂസും ഇതേ വാര്‍ത്ത പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഫാക്ട് റീ ചെക്ക് ചെയ്യണമെന്ന മീഡിയ എത്തിക്‌സ് പാലിക്കാത്തതാണ് ഇത്തരം തെറ്റുകള്‍ സംഭവിക്കാനുള്ള കാരണം.
എന്നാല്‍ ഇതില്‍ മനോരമയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്ന സി.പി.എം പ്രൊഫൈലുകളുടെ ഉദ്ധശം വേറെയാണ്. ഭരണത്തെയും പാര്‍ട്ടിയെയും വിമര്‍ശിക്കുന്നവരെ ഇത്തരം അവസരമുപയോഗിച്ച് ടാര്‍ണിഷ് ചെയ്യാനുള്ള ശ്രമം സദുദ്ദേശപരമല്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴെങ്കിലും മാധ്യമങ്ങള്‍ സൂക്ഷ്മത പുലര്‍ത്തമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മരിക്കാത്ത കുട്ടി മരിച്ചുവെന്ന്... ഡാം വിവാദത്തിന് പിറകേ മനോരമയ്ക്ക് മറ്റൊരു വൻ പിഴവ്; രൂക്ഷവിമർശനം
കടക്ക് പുറത്തെന്ന് വിനു വി ജോൺ; കുഞ്ഞ് പോയി തരത്തിൽ കളിക്കെന്ന് പിഎം മനോജ്; പൊരിഞ്ഞ തർക്കം