രണ്ടരലക്ഷം പ്രവാസികൾക്ക് സൗകര്യമെന്ന് വീമ്പ് പറഞ്ഞവർ, പെട്ടിയും കിടക്കയും മടക്കി വെച്ചോടി, പരിഹാസം!
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. പിആർ വർക്കുകൾ കൊണ്ട് മാത്രം ഈ നാടിന് അതിജീവിക്കാനാവില്ലെന്ന് പികെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു.
രണ്ടരലക്ഷം പ്രവാസികൾക്ക് സൗകര്യമൊരുക്കി എന്ന് വീമ്പ് പറഞ്ഞവരാണ് പതിനായിരത്തിൽ താഴെ ആളുകൾ വന്നപ്പോഴേക്ക് പെട്ടിയും കിടക്കയും മടക്കി വെച്ചോടിയെന്ന് പികെ ഫിറോസ് പരിഹസിച്ചു. പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇരട്ടച്ചങ്ക് കൊണ്ട് തടഞ്ഞതല്ല
'' ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ കേരളത്തിൽ പൊതുവേ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കുറവായിരുന്നു. കാസർക്കോട്ടെ രോഗിയും ഇടുക്കിയിലെ മുഖ്യമന്ത്രി ആക്ഷേപിച്ച പൊതുപ്രവർത്തകനുമെല്ലാം ഒട്ടനവധി ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നെങ്കിലും രോഗ വ്യാപനമുണ്ടായിരുന്നില്ല. വൈറസിന് ജനിതക മാറ്റം സംഭവിച്ചത് കൊണ്ടാണോ ചില ശാസ്ത്രഞ്ജർ ചൂണ്ടിക്കാട്ടിയത് പോലെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടാണോ എന്നൊന്നും നമുക്കറിയില്ല. ഏതെങ്കിലും ഭരണാധികാരിയുടെ ഇരട്ടച്ചങ്ക് കൊണ്ട് തടഞ്ഞതല്ല എന്ന കാര്യം മാത്രം നമുക്കുറപ്പിച്ച് പറയാനാവും.
തുറന്ന് പറഞ്ഞ് തുടങ്ങിയിരിക്കുന്നു
ആ കാലത്ത് നമ്മുടെ സംവിധാനങ്ങൾ പ്രവർത്തിച്ചതെങ്ങിനെയെന്ന് ഇപ്പോൾ ഓരോരുത്തരായി തുറന്ന് പറഞ്ഞ് തുടങ്ങിയിരിക്കുന്നു. കോവിഡ് ബാധിച്ച് മരണമടഞ്ഞു എന്ന് പ്രചരിപ്പിക്കപ്പെട്ട മഞ്ചേരിയിലെ കുട്ടിയുടെ മാതാപിതാക്കൾ പത്രസമ്മേളനം നടത്തി അവർ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞു. കോവിഡ് ബാധിച്ച് മരണമടഞ്ഞ തിരുവല്ലയിലെ ജോഷിയുടെ ബന്ധുക്കൾ സൗജന്യം എന്ന് പറഞ്ഞ ചികിത്സക്ക് ലക്ഷങ്ങൾ ചെലവായതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. പാലക്കാട്ടെ ആശുപത്രിയിലെ രോഗികൾ ഫൈസ്ബുക്ക് ലൈവിലൂടെ തങ്ങളുടെ ദുരവസ്ഥ വിളിച്ചു പറഞ്ഞു.
പെട്ടിയും കിടക്കയും മടക്കി വെച്ചോടി
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗലക്ഷണങ്ങൾ കാണിച്ച ഒരാൾക്ക് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഗുളിക വരെ കൊടുത്തു. പരാതിപ്പെട്ടെങ്കിലും ആരും ഗൗനിച്ചില്ല. ക്വാറന്റൈൻ കേന്ദ്രങ്ങളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഒടുവിൽ സൗജന്യ ക്വാറന്റൈൻ തന്നെ നിർത്തലാക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രണ്ടരലക്ഷം പ്രവാസികൾക്ക് സൗകര്യമൊരുക്കി എന്ന് വീമ്പ് പറഞ്ഞവരാണ് പതിനായിരത്തിൽ താഴെ ആളുകൾ വന്നപ്പോഴേക്ക് പെട്ടിയും കിടക്കയും മടക്കി വെച്ചോടിയത് എന്നോർക്കണം!!
ഒരു പരിധി വരെ വിജയിച്ചു
എങ്കിലും പി.ആർ വർക്കിന്റെ മേൻമയിലും പഴയ എസ്.എഫ്.ഐക്കാർ മാധ്യമപ്രവർത്തകരായ ചാനലുകളുടെ പിന്തുണ കൊണ്ടും പോരാത്തതിന് അവർ തന്നെ ഫൈസ്ബുക്കിലൂടെ സർക്കാറിനെ വാക്കുകൊണ്ടും എഴുത്തുകൊണ്ടും അത്തറുപൂശുന്നത് കൊണ്ടും ദുർഗന്ധം വല്ലാതെ പുറത്തേക്ക് വന്നിരുന്നില്ല. അതിൽ ഒരു പരിധി വരെ വിജയിച്ചു എന്ന കാര്യത്തിൽ അവർക്കും അഭിമാനിക്കാൻ വകയുണ്ട്. എന്നാൽ ഇപ്പോൾ അങ്ങിനെയല്ല കാര്യങ്ങൾ.
അത്തറുപൂശൽ പരിപാടി
മുൻപത്തെ പോലെ രോഗികളുടെ എണ്ണം കുറവല്ല എന്ന് മാത്രമല്ല വളരെ കൂടുതലുമാണ്. പഴയ അത്തറുപൂശൽ പരിപാടി കൊണ്ട് ഇനി കാര്യങ്ങൾ നേരാംവണ്ണം മുൻപോട്ട് പോവില്ല. മാവൂർ സ്വദേശി എങ്ങിനെയാണ് മരിച്ചത് എന്ന് നോക്കൂ. ഭർത്താവും ഭാര്യയും വിദേശത്ത് നിന്ന് വന്നതാണ്. രണ്ട് പേരെയും കോഴിക്കോട്ടെ ലോഡ്ജിൽ ക്വാറന്റൈനിലാക്കി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭർത്താവിന് രോഗലക്ഷണം വന്നപ്പോൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യയെ വീട്ടിലേക്കും മാറ്റി.
മരണത്തിന് കീഴടങ്ങി
ഭർത്താവിന് രോഗലക്ഷണമുണ്ടായിട്ടും ഭാര്യയുടെ സ്രവമെടുക്കാനോ പരിശോധിക്കാനോ തയ്യാറായില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർക്കും അസ്വസ്ഥത ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഭർത്താവിനോടൊപ്പം അവരെയും പരിശോധിക്കാനും ചികിത്സിക്കാനും കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അവരിന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. ഇപ്പോൾ ഒരു പഞ്ചായത്ത് തന്നെ കൺടൈൻമെന്റ് സോണാണ്.
ഈ നാടിന് അതിജീവിക്കാനാവില്ല
ടെസ്റ്റുകളുടെ എണ്ണം കൂട്ടണം എന്ന മുറവിളി തുടങ്ങിയിട്ട് നാളുകളായി. ക്വാറന്റൈൻ പൂർത്തിയാക്കുന്നവരുടെയെങ്കിലും ടെസ്റ്റ് നടത്താൻ സർക്കാർ ഇനിയെങ്കിലും തയ്യാറാവണം. രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മതിയായ ചികിത്സ നൽകണം. പിആർ വർക്കുകൾ കൊണ്ട് മാത്രം ഈ നാടിന് അതിജീവിക്കാനാവില്ല. ഒരു ജനതയെ ദയവ് ചെയ്ത് പരീക്ഷണത്തിന് വിട്ട് കൊടുക്കരുത്''.
ഫേസ്ബുക്ക് പോസ്റ്റ്
പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം