ഇടതുപക്ഷത്തിന്റെ ആ അളവുകോലാണ് ബൽറാം ഇപ്പോൾ വാങ്ങി രണ്ടായി ഒടിച്ചിട്ടിരിക്കുന്നത്, കുറിപ്പ്
പാലക്കാട്: കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ സാംസ്കാരിക പ്രവർത്തകർ മാനം പാലിച്ചുവെന്നാരോപിച്ച് വിടി ബൽറാം എംഎൽഎയും യൂത്ത് കോൺഗ്രസും തുടങ്ങിവെച്ച പ്രതിഷേധം തുടരുകയാണ്. എഴുത്തുകാരി കെ ആർ മീര മൗനം പാലിക്കുകയാണെന്നും പാർട്ടി നോക്കിയാണ് പ്രതികരണമെന്നുമുള്ള ബൽറാമിന്റെ വിമർശനത്തിന് എഴുത്തുകാരി മറുപടി നൽകുകയും ചെയ്തതോടെ ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിൽ പോര് കനത്തു. ഇതിനിടെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ബൽറാമിന് വിമർശനം കേൾക്കേണ്ടി വന്നു.
വിടി ബൽറാമിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. കൊലയാളികളുടെ ക്വട്ടേഷൻ മാത്രമല്ല ഇടതുപക്ഷ ക്വട്ടേഷൻ മൊത്തത്തിൽ തകർക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം കൂടിയണ് ബിടി ബൽറാം തുടങ്ങിവെച്ചിരിക്കുന്നതെന്ന് പികെ ഫിറോസ് പറയുന്നു. ബൽറാമിന്റെ പേരാട്ടത്തിന് പൂർണ പിന്തുണ നൽകുന്നതായും ഫേസ്ബുക്ക് പോസ്റ്റിൽ പി കെ ഫിറോസ് വ്യക്തമാക്കി.
ഇടതുപക്ഷ ക്വട്ടേഷൻ
സിപിഎം തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കുന്നതിന് കൊല്ലാനുള്ള ക്വട്ടേഷൻ മാത്രമല്ല കൊടുക്കാറുള്ളത്. അവർക്ക് വേറെയും ക്വട്ടേഷൻ രീതികളുണ്ട്. സൈബർ ക്വട്ടേഷൻ, സാംസ്കാരിക ക്വട്ടേഷൻ, മീഡിയ ക്വട്ടേഷൻ, ഭരണമുള്ളപ്പോൾ പോലീസ് ക്വട്ടേഷൻ...പട്ടിക അങ്ങിനെ നീളും. മൊത്തത്തിൽ നമുക്കിതിനെ ഇടതുപക്ഷ ക്വട്ടേഷൻ എന്നു വിളിക്കാം- ഫേസ്ബുക്ക് കുറിപ്പിൽ പികെ ഫിറോസ് പറയുന്നു.
ഇതാണ് സിപിഎം ലൈൻ
ഇനി ഇവരുടെ പ്രവർത്തനം നോക്കൂ. നെഹ്റു മുതൽ പ്രിയങ്കാ ഗാന്ധിയെ വരെ ഇവർക്ക് വിമർശിക്കാം. പക്ഷേ എകെജിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്. ഉമ്മൻ ചാണ്ടി മുതൽ ഡീൻ കുര്യാക്കോസിനെ വരെ വിമർശിക്കാം പക്ഷേ പിണറായി വിജയനെതിരെ മിണ്ടിപ്പോകരുത്. എംഎൻ കാരശ്ശേരിയെ വിമർശിച്ചാലും കെആർ മീരക്കെതിരെ ഒരു വരി പോലും ഉച്ചരിക്കരുത്. ഇതാണ് ലൈൻ.
അധിക്ഷേപിച്ച് തോൽപ്പിക്കാൻ
ഈ ലൈനിനെതിര് നിന്നാലോ? വിടി ബൽറാമിന്റെ കാര്യം തന്നെ നോക്കൂ. "ബൽറാമിനൊക്കെ വിവരമുണ്ടെന്നായിരുന്നു കരുതിയത്! ഇതിപ്പോ?" ഇങ്ങിനെയാണ് ഇടതുപക്ഷ ക്വട്ടേഷൻ ആദ്യം തുടങ്ങുക. പിന്നെ ആ പാർട്ടിയിലെ ഒട്ടും വിവരമില്ലാത്തവൻ എന്ന മുദ്ര കുത്തും. പിന്നെ സാധ്യമായ രീതിയിലൊക്കെ അപകീർത്തിപ്പെടുത്തും. ബൽറാമിന് ഫെയിസ് ബുക്കിൽ കിട്ടുന്ന സ്വീകാര്യതയെ അവർ വിശേഷിപ്പിക്കുക ഫെയിസ്ബുക്കിൽ മാത്രം ജീവിക്കുന്ന ആൾ എന്നാണ്.
എം ബി രാജേഷിന് കൊട്ട്
ബൽറാമിനേക്കാൾ പിണറായിക്കാണ് ലൈക്ക് കൂടുതൽ കിട്ടിയിരുന്നതെങ്കിലോ? പിണറായിയുടെ ജന പിന്തുണ മനസ്സിലാക്കി ബൽറാം എംഎൽ.എ സ്ഥാനം രാജി വെക്കണം എന്ന് വരെ എംബി രാജേഷ് ആവശ്യപ്പെട്ടേനെ!!
ആർക്കാണ് നമ്മുടെ പിന്തുണ?
മേൽ പറഞ്ഞ ക്വട്ടേഷൻ ടീമുകൾക്ക് പാർട്ടി എല്ലാ തരത്തിലും പിന്തുണ കൊടുക്കും. കൊലയാളികൾക്ക് പിന്തുണ കൊടുക്കുന്ന പാർട്ടിക്കാണോ മറ്റുള്ള ക്വട്ടേഷൻ! 51 വെട്ട് വെട്ടി ഒരു മനുഷ്യനെ കൊന്ന മുഹമ്മദ് ഷാഫി എന്ന ക്രിമിനലിന് പാർട്ടി ഗ്രാമത്തിൽ കിട്ടുന്ന സ്വീകാര്യത നമ്മൾ കണ്ടില്ലേ? വീരാരാധനയാണ് അയാളോട് പാർട്ടിക്കാർക്ക്. അയാളോട് മാത്രമല്ല പാർട്ടിക്ക് വേണ്ടി കൊല്ലുന്ന എല്ലാവരോടും.
ബൽറാമിന് പിന്തുണ
എത്തിക്സിന്റെയും മൊറാലിറ്റിയുടെയുമൊക്കെ അളവു യന്ത്രം എപ്പോഴും ഇടതുപക്ഷ ക്വട്ടേഷൻ ടീമിന്റെ കയ്യിലായിരിക്കും. അവരാണതൊക്കെ തീരുമാനിക്കുക. ആ അളവുകോലാണ് ബൽറാം ഇപ്പോൾ വാങ്ങി രണ്ടായി ഒടിച്ചിട്ടിരിക്കുന്നത്. കൊലയാളികളുടെ ക്വട്ടേഷൻ മാത്രമല്ല ഇടതുപക്ഷ ക്വട്ടേഷൻ മൊത്തത്തിൽ തകർക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം കൂടിയാണത്. ആ പോരാട്ടത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായും പികെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം